തിരുവനന്തപുരം: ബാര്‍കോഴ ആരോപണത്തില്‍ തനിക്കെതിരെ കേസെടുത്തത് നീതികരിക്കാനാവില്ലെന്നും അധാര്‍മികമാണെന്നും തുറന്നടിച്ച് കെ.എം. മാണി. അനാവശ്യ ധൃതിയാണ് തനിക്കെതിരെ കേസെടുക്കാന്‍ കാണിച്ചിട്ടുള്ളത്. ആരോപണ വിധേയരായ മറ്റു കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെടുന്നില്ല. എന്നാല്‍ തന്റെ പേരിലുള്ള നടപടി നീതികരിക്കാനാവാത്തതാണെന്നുള്ള അമര്‍ഷം മാണി പരസ്യമാക്കി.
മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.എസ്.ശിവകുമാര്‍, കെ.ബാബു എന്നിവര്‍ക്കെതിരേ ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പട്ട് വി.എസ്. അച്യുതാനന്ദന് നല്കിയ കത്ത് വിജിലന്‍സ് തള്ളിയ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കി കേരളാ കോണ്‍ഗ്രസ് (എം) ചെയര്മാന് കെ.എം. മാണിയും ജനറല്‍ സെക്രട്ടറി ആന്റണി രാജുവും രംഗത്തെത്തിയത്.
ബാര്‍കോഴ ഗൂഢാലോചനയ്ക്കു പിന്നിലെ മുഖ്യസൂത്രധാരനെ തനിക്കറിയാം. എന്നായാലും അവര്‍ വെളിച്ചത്തുവരും. പുറത്തുപറയേണ്ടത് പറയേണ്ട സമയത്ത് പറയും. ഗൂഢാലോചനയുടെ ചുരുളഴിയുകയാണ്. താന്‍ നിരപരാധിയാണ്. തന്റെ കൈകള്‍ ശുദ്ധമാണെന്നും മാണി മാധ്യമങ്ങളോട് അവകാശപ്പെട്ടു. ബാര്‍ കേസില്‍ രണ്ടുതരം നീതിയും നിയമവുമാണുണ്ടാവുന്നതെന്ന് ജനം പറയുന്നു. തനിക്കെതിരായ സമീപനം ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ഇരട്ടത്താപ്പാണോയെന്ന് ജനം വിലയിരുത്തട്ടെ. കേസിനെ ഭയപ്പെടുന്നില്ല. നിയമം നിയമത്തിന്റെ വഴിക്കുപോവുമെന്നും കെ.എം. മാണി പറയുന്നു.
ആഭ്യന്തരവകുപ്പിനെതിരേ രൂക്ഷവിമര്‍ശനവുമായാണ് കേരളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ആന്റണി രാജുവും രംഗത്തെത്തിയത്. മാണിക്കെതിരേ കേസെടുത്തത് തെറ്റായിപ്പോയെന്ന വിജിലന്‍സിന്റെ കുറ്റസമ്മതമാണ് മറ്റു മന്ത്രിമാരുടെ കാര്യത്തില്‍ പുറത്തുവരുന്നത്. മാണിക്കെതിരേ ക്വിക്ക് വെരിഫിക്കേഷന് നടത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത നടപടി ഇരട്ടത്താപ്പും അനീതിയുമാണെന്ന് ആന്റണി രാജു വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
എന്നാല്‍ വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാറില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മാണിക്ക് മറുപടി നല്കി. ബാര്‍ കോഴ കേസില്‍ പരാതി ലഭിച്ചാല്‍ നിഷ്പക്ഷമായ രീതിയില്‍ അന്വേഷിക്കുമെന്നും അക്കാര്യത്തില്‍ ആര്‍ക്കും തെറ്റിദ്ധാരണ വേണ്ടെന്നും മന്ത്രി പറഞ്ഞു. ഒരു ഘട്ടത്തിലും വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടിട്ടില്ല. വിജിലന്‍സ് അന്വേഷിക്കുന്ന കേസില്‍ ഇടപെടാനോ ആരെയെങ്കിലും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
ബാര്‍കോഴയില്‍ കെ.എം. മാണിക്കെതിരേ മാത്രം കേസെടുത്തതിനെതിരേ കേരളാ കോണ്‍ഗ്രസ് നേതൃത്വം പരസ്യമായി രംഗത്തെത്തിയത് വരുംദിവസങ്ങളില്‍ യുഡിഎഫില്‍ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കും. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ആസൂത്രിതമാണെന്നാണ് മാണിയുടെ നിലപാട്. ബാര്‍കോഴ ഗൂഢാലോചനയ്ക്കു പിന്നിലെ മുഖ്യസൂത്രധാരനെ തനിക്കറിയാമെന്നും മാണി പരസ്യമായി പ്രതികരിച്ചിട്ടുണ്ട്.
കോണ്‍ഗ്രസില്‍ നിന്നാണ് തനിക്കെതിരെ നീക്കം നടക്കുന്നതെന്ന് മാണി നേരത്തെ സൂചന നല്‍കിയിരുന്നു. മാണിക്കെതിരെ എഫ്ഐആര്‍ ചുമത്താതിരിക്കാന്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായിട്ടും ചെന്നിത്തല വഴങ്ങിയില്ല. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സാഹചര്യം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയോടെ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അവസരം മുതലെടുക്കാന്‍ ചെന്നിത്തല നടത്തിയ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായി മാണിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. വരുന്ന ഒന്‍പതിന് ചേരുന്ന യുഡിഎഫ് യോഗത്തില്‍ മാണി ആഭ്യന്തരവകുപ്പിനെതിരെ ആഞ്ഞടിക്കുമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: