കോട്ടയം: മാണി ജോര്‍ജ്ജ് തര്‍ക്കം യുഡിഎഫിലുണ്ടാക്കിയ പ്രതിസന്ധി പരിഹരിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി മുന്നോട്ട്വച്ച സമവായ ശ്രമവും പൊളിയുന്നു. ബാര്‍ കോഴ വിവാദത്തില്‍ മൂന്ന് കോണ്‍ഗ്രസ് നേതാക്കള്ക്കൂടി ഉള്‍പ്പെട്ട വാര്‍ത്ത പുറത്തുവന്നതോടെയാണ് ആന്റണിയുടെ സമയവായ നിര്‍ദ്ദേശത്തെ തള്ളി കെ.എം മാണി കരുത്തനായത്.
നിയമപരമായും ധാര്‍മ്മികമായും തനിക്കെതിരെ കേസെടുക്കേണ്ടിയിരുന്നില്ലെന്ന് വ്യക്തമാക്കിയ മാണി വിവാദത്തിലുള്‍പ്പെട്ട കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരെ കേസെടുക്കാത്തതിലെ അനൗചിത്യവും ചൂണ്ടിക്കാട്ടിയാണ് പി.സി. ജോര്‍ജ്ജിനെതിരെ നിലപാട് കടുപ്പിച്ചത്.
യുഡിഎഫിനുള്ളില്‍ നിന്നും ഒരാള്‍ പോലും എല്‍ഡിഎഫിലേക്ക് പോകാന്‍ പാടില്ലെന്നും പി.സി ജോര്‍ജ്ജും കെ.എം മാണിയും നിലപാടുകള്‍ മയപ്പെടുത്തണമെന്നും കേരളത്തിലെത്തിയ എ.കെ ആന്റണി നിര്‍ദ്ദേശിച്ചിരുന്നു. വ്യക്തിതാല്പര്യങ്ങള് മാറ്റി യുഡിഎഫിന്റെ കെട്ടുറപ്പിനായി പലതും മറക്കുകയും പൊറുക്കുകയും വേണമെന്ന് ആന്റണി ആവശ്യപ്പെട്ടു. ജോര്‍ജ്ജിന്റെ ധാര്‍ഷ്ട്യം ഒരുവിധത്തിലും അംഗീകരിക്കാനാവില്ലെന്ന് മാണി ആന്റണിയെ അറിയിച്ചിരുന്നു. തല്ക്കാലം എടുത്തുചാടരുതെന്ന ആന്റണിയുടെ നിര്‍ദ്ദേശം പാതിമനസ്സോടെ മാണി അംഗീകരിക്കുകയും ചെയ്തു. പി.ജെ ജോസഫിനെയും ഇക്കാര്യം എ.കെ ആന്റണി നേരിട്ടറിയച്ചതായാണ് സൂചന.
പി.സി ജോര്‍ജ്ജുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ചര്‍ച്ച നടത്തി. ഇതേ തുടര്‍ന്നാണ് തന്റെ കയ്യില്‍ നേതാക്കള്‍ക്കെതിരെ ബോംബൊന്നുമില്ലെന്ന് പി.സി ജോര്‍ജ്ജ് മാധ്യമങ്ങളോട് തുറന്നു പറഞ്ഞത്. ആദ്യത്തെ ക്ഷോഭം തണുക്കുമ്പോള്‍ ഇരുവിഭാഗവുമായി സംസാരിച്ച് യോജിപ്പിന്റെ മേഖല കണ്ടെത്താനായിരുന്നു ആന്റണി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നല്കിയ നിര്‍ദ്ദേശമെന്നാണ് സൂചന. മാണിയും പിസിയും വേര്പിരിഞ്ഞാല് ഇരു കൂട്ടര്ക്കുമുണ്ടാകുന്ന നഷ്ടവും അതിലൂടെ യുഡിഎഫിനുണ്ടാകുന്ന ക്ഷീണം ആന്റണി നേതാക്കളെ ധരിപ്പിച്ചിരുന്നു.
ആന്റണികൂടി ഇടപെട്ടതോടെ ഇരുപക്ഷവും നിലപാടു മയപ്പെടുത്താന്‍ ഇരിക്കേയാണ് കോണ്‍ഗ്രസ് മന്ത്രിമാരുടെ പേരുകള്‍ ബിജു രമേശ് കോടതിക്ക് നല്കിയ രേഖയിലുണ്ടെന്ന വാര്‍ത്ത പുറത്തു വന്നത്. ഇതോടെ തനിക്കെതിരെ മാത്രം കേസെടുത്തതിലെ അധാര്‍മ്മികത ചൂണ്ടിക്കാട്ടി മാണിയും രംഗത്തെത്തുകയായിരുന്നു.
ചീഫ്വിപ്പ് സ്ഥാനത്തുനിന്ന് ഒഴിവാക്കിയാല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യത്തിലുറച്ചു നില്‍ക്കുകയാണ് പി.സി ജോര്‍ജ്ജ്. കെ.എം മാണിയുടെ രാജി ആവശ്യപ്പെടുമ്പോള്‍ മാണി വിഭാഗത്തില്‍ നിന്നു തന്നെയുള്ള ഏതാനും എംഎല്‍എമാര്‍ തന്റെ പക്ഷത്തെത്തുമെന്ന ജോര്‍ജ്ജിന്റെ പ്രതീക്ഷ നഷ്ടപ്പെട്ടത് അദ്ദേഹത്തെ അശക്തനാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: