പെരുമ്പാവൂര്‍: മുപ്പത്തിയഞ്ചാമത് ദേശീയ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിന് വേദി ഹരിയാനയിലെ റോത്തക്ക്. മുപ്പത് വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ മത്സരത്തില്‍ പങ്കെടുക്കുവാന്‍ കേരളത്തില്‍ നിന്ന് പോയത് 75 അംഗ സംഘം. ഇവരില്‍ ഏറ്റവും തിളക്കമാര്‍ന്ന വിജയം കൈവരിച്ചയാളാണ് വെങ്ങോല സ്വദേശിയായ ശ്രീരാജ്. രണ്ട് സ്വര്‍ണ്ണവും ഒരു വെങ്കലവുമായിരുന്നു ഈ ചെറുപ്പക്കാരന്റെ നേട്ടം. മുപ്പത് വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിലാണ് ശ്രീരാജ് മത്സരിച്ചത്.
നൂറുമീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണ്ണം നേടിയ ശ്രീരാജാണ് മീറ്റിലെ വേഗതയേറിയ താരം. ഇതോടൊപ്പം ലോംഗ്ജമ്പിലും ശ്രീരാജ് പൊന്നണിഞ്ഞു. 100മീറ്റര്‍ ഹഡില്‍സില്‍ വെങ്കലവും. നിരവധി കായികതാരങ്ങളാണ് മാസ്റ്റേഴ്സ് അത്ലറ്റിക്സ് മീറ്റില്‍ പങ്കെടുത്തത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും, പോലീസുകാരും, സര്‍വ്വീസസ് താരങ്ങളുമാണ് ഈ മീറ്റില്‍ പങ്കെടുത്തവരില്‍ ഏറെയും. ഇവരെയെല്ലാം പിന്നിലാക്കി നേടിയ വിജയങ്ങള്‍ അധികൃതര്‍ കാണാതെ പോകുന്നതില്‍ ഈ ചെറുപ്പക്കാരന് ദുഃഖിതനാണ്.
2013 മുതല്‍ തുടര്‍ച്ചയായി ശ്രീരാജ് ദേശീയ മാസ്റ്റേഴ്സ് അത്ലറ്റിക്സ് മീറ്റില്‍ പങ്കെടുക്കുന്നുണ്ട്. മികച്ച വിജയങ്ങളാണ് ഈ ചെറുപ്പക്കാരന് കൈവരിച്ചത്. സ്വന്തം ചെലവിലാണ് പരിശീലനം. കൂവപ്പടിയിലുള്ള ബാര്‍ബര്‍ ഷോപ്പിലെ ജോലിയാണ് ഏക വരുമാനമാര്‍ഗ്ഗം. സ്വന്തം വരുമാനത്തിലെ ഒരുപങ്ക് എടുത്തും, സുഹൃത്തുക്കളുടെ സഹായത്തോടെയുമാണ് ഈ ചെറുപ്പക്കാരന് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ വിജയികള്‍ക്ക് പാരിതോഷികങ്ങളും, ജോലിക്കയറ്റവും നല്‍കുന്നുണ്ട്. എന്നാല്‍, കേരളം മാത്രം കായികതാരങ്ങളോട് മുഖം തിരിക്കുന്നുവെന്നതും ശ്രീരാജിന്റെ സങ്കടമാണ്. ഒരു സര്‍ക്കാര്‍ ജോലിയെന്നത് ശ്രീരാജിന്റെ സ്വപ്നമാണ്. ബാര്‍ബര്‍ ഷോപ്പില്‍ നിന്നും ഈ ചെറുപ്പക്കാരന് ട്രാക്കിലേക്കിറങ്ങുന്നതും ഇതിനുവേണ്ടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: