ചിത്രജഗത്പ്രസൂതാ ച ചിദാനന്ദതരംഗിതാ
ഭണ്ഡാസുര പരാഭൂത ദേവരാജസമാശ്രിതാ
405. ചിത്രജഗത്പ്രസൂതാ:- അനന്തവൈചിത്ര്യമുള്ള ജഗത്തിനു ജന്മം നല്കിയവള്. ഈ ജഗത്ത് എത്ര വിചിത്രമാണെന്നു നാം സാധാരണയായി ചിന്തിക്കാറില്ല. അനേകം ജാതികളില്‍പ്പെട്ട ബഹുകോടി ജീവികള്‍ എളുപ്പത്തിനുവേണ്ടി മനുഷ്യരെ ഉദാഹരണമായി എടുക്കുക. മറ്റു ജീവികളില്‍നിന്നു മനുഷ്യനെ വേര്‍തിരിച്ചറിയാന്‍ ഒരു പ്രയാസവുമില്ല. നമ്മുടെ കേരളത്തില്‍ത്തന്നെ എത്രകോടി മനുഷ്യരുണ്ട്. അവരില്‍ എല്ലാവിധത്തിലും തുല്യതയുള്ള രണ്ടുപേരെ കണ്ടെത്താന്‍ കഴിയുമോ? മനുഷ്യരായിരിക്കെത്തന്നെ ഓരോ വ്യക്തിയും മറ്റു മനുഷ്യരില്‍നിന്നു വ്യത്യസ്തരായി. മനുഷ്യരുടെ കാര്യം പോകട്ടെ. എല്ലാവിധത്തിലും സാമ്യമുള്ള രണ്ടു ചെടിയോ പൂവോ കായോ പക്ഷിയോ മൃഗമോ ഇല്ല. ഈ വൈചിത്ര്യത്തെയാണ് അത്ഭുതത്തോടെ ഈ നാമം വാഴ്ത്തുന്നത്.
406. ചിദാനന്ദതരംഗിതാ:- ചിദാനന്ദം തിരയടിക്കുന്ന സമുദ്രമായവള്. മൂകാംബികാദേവി ആനന്ദസമുദ്രമാണ്. ആനന്ദരൂപമായ ആ സമുദ്രത്തിലെ ജലരാശി ജ്ഞാനമാണ്. ദുഃഖസ്പര്ശവും വിഷയബന്ധവുമില്ലാത്ത ശുദ്ധമായ ജ്ഞാനാനന്ദം അലയടിക്കുന്ന മഹാസമുദ്രമായി ദേവിയെ അവതരിപ്പിക്കുന്ന അലങ്കാരപ്രയോഗം.
407. ഭണ്ഡാസുരപരാഭൂതദേവരാജസമാശ്രിതാ:- ഭണ്ഡാസുരനാല്‍ പീഡിപ്പിക്ക്പെട്ട ദേവേന്ദ്രനാല്‍ ആശ്രയിക്കപ്പെട്ടവള്‍. ലളിതാദേവി ഭണ്ഡാസുരനെ വധിച്ച കഥ ലളിതോപാഖ്യാനത്തില്‍ വിവരിച്ചിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട നാമങ്ങള്‍ ഇതുതൊട്ട് ആരംഭിക്കുന്നു.
ശിവന്റെ നേത്രാഗ്നിയില്‍ കാമദേവന് ദഹിച്ച കഥ പുരാണങ്ങളില്‍ വിവരിച്ചിട്ടുണ്ട്. കാമദേവന്റെ ശരീരം എരിഞ്ഞുണ്ടായ ഭസ്മം ശിവഗണങ്ങളില്‍ പ്രധാനിയായ ചിത്രസേനന് കണ്ടു. ചിത്രസേനന് ആ ഭസ്മം കൊണ്ട് സുന്ദരമായ ഒരു പുരുഷരൂപം ഉണ്ടാക്കി. ആ സുന്ദരരൂപത്തില്‍ ശിവന്റെ ദൃഷ്ടി പതിഞ്ഞു. ഭഗവാന്റെ നോട്ടം ഏറ്റ ഉടനെ ആ രൂപം ജീവനുള്ളതായിത്തീരുന്നു. കാമദേവനെപ്പോലെ സുന്ദരനും മഹാശക്തനും മധ്യാഹ്നാര്ക്കനെപ്പോലെ കാന്തിമാനും ആയിരുന്നു ആ പുരുഷന്. തന്റെ സൃഷ്ടിയായ ആ സുന്ദരപുരുഷന് ചിത്രസേനന് രുദ്രനെ പ്രസാദിപ്പിക്കാനുള്ള മന്ത്രം ഉപദേശിച്ചു. മന്ത്രാരാധനന് രുദ്രനെ പ്രസാദിപ്പിക്കാനുള്ള മന്ത്രം ഉപദേശിച്ചു. മന്ത്രാരാധാനകൊണ്ടു പ്രസന്നനായ ഭഗവാന് അവന് ശത്രുക്കളില്‍നിന്നു വൃഥാ ഉണ്ടാകുകയില്ലെന്നും നേരിട്ടെതിര്‍ക്കുന്ന ശത്രുവിന്റെ ബലത്തില്‍ പകുതി അവനു ലഭിക്കുമെന്നും അറുപതിനായിരം സംവത്സരം രാജ്യാധികാരം ഉണ്ടാകുമെന്നും വരം കൊടുത്തു. ഈ സംഭവങ്ങള്‍കണ്ട് ബ്രഹ്മദേവന് അഭിനന്ദനമായി ”ഭണ്ഡ്” എന്നുപറഞ്ഞതിനാല്‍ അവന്റെ പേര് ഭണ്ഡന്‍ എന്നായി. രുദ്രന്റെ കോപാഗ്നിയില്നിന്നു ജനിച്ച ഭണ്ഡന്‍ ആദ്രസ്വഭാവമുള്ള അസുരനായിത്തീര്ന്നു. അധ്യഷ്യനും വീരനുമായ ഭണ്ഡന്‍ അസുരചക്രവര്‍ത്തിയായി. ഭണ്ഡന്‍ ഇന്ദ്രനെയും ദേവന്മാരെയും സ്ഥാനഭ്രഷ്ടരാക്കി. ഭണ്ഡനെ തോല്‍പ്പിക്കാന്‍ പരാശക്തിയായ ദേവിയെ ആരാധിക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് നാരദന് ഇന്ദ്രനെ ഉപദേശിച്ചു. ഇന്ദ്രന് ദേവഗണങ്ങളോടൊപ്പം ഹൈമവത തടത്തിലെത്തി ദേവീപ്രീതിക്കായി ഒരു മഹായാഗം ചെയ്യാന്‍ തുടങ്ങി.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: