ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മേയ്ക്ക് ഇന്‍ ഇന്ത്യ ക്യാമ്പയിനെ മുഖ്യകേന്ദ്രമാക്കി അടുത്ത അഞ്ചുവര്‍ഷത്തെ വിദേശ വ്യാപാര നയം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. മേയ്ക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ പദ്ധതികളെ സംയോജിപ്പിച്ചുകൊണ്ടാണ് പുതിയ നയം തയ്യാറാക്കിയതെന്ന് വാണിജ്യമന്ത്രി നിര്‍മ്മല സീതാരാമന് പറഞ്ഞു.
2020ഓടെ ലോകത്തിലെ വ്യാപാര മേഖലയിലെ ഏറ്റവും മികച്ച ഘടകമായി രാജ്യം മാറാനാണ് പുതിയ നയം തയ്യാറാക്കിയിരിക്കുന്നത്. തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലേക്ക് പ്രത്യേക ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി നടത്തുന്ന കേന്ദ്രമാക്കി വികസിപ്പിക്കണം. കയറ്റുമതി കരാറുകളുടെ നടപടിക്രമങ്ങള്‍ 25 ശതമാനം പുതിയ വ്യാപാരനയത്തോടെ കുറയുകയും ഇതുവഴി ആഭ്യന്തര ഉല്‍പ്പാദന മേഖലയ്ക്ക് വലിയ ഉണര്‍വ്വ് ഉണ്ടാകുകയും ചെയ്യും. പ്രത്യേക സാമ്പത്തിക മേഖലകള്‍ കേന്ദ്രീകരിച്ച് കയറ്റുമതി കേന്ദ്രങ്ങള്‍ സജ്ജമാകും. വാണിജ്യ-സേവന മേഖലകളില്‍ പുതിയ കയറ്റുമതി പദ്ധതികളും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. കരകൗശല,കൈത്തറി,പുസ്തക പ്രസാധക മേഖലകളുടെ കംപ്യൂട്ടര്‍വല്‍ക്കരണത്തിനും പ്രത്യേക സാമ്പത്തിക മേഖലകള്‍ക്കും പുതിയ പദ്ധതി സഹായകരമാകും.
കാര്‍ഷിക-ഗ്രാമീണ ഉല്‍പ്പന്നങ്ങള്‍ക്ക് മൂന്നുമുതല്‍ അഞ്ചു ശതമാനം വരെ സഹായം കേന്ദ്രസര്‍ക്കാര്‍ നല്‍കും. ശരിയായി പായ്ക്ക് ചെയ്ത കാര്‍ഷിക,ഭക്ഷണ ഇനങ്ങള്‍ക്ക് കൂടുതല്‍ ഉയര്‍ന്ന സഹായം നല്‍കും. വ്യാവസായിക ഉല്‍പ്പന്നങ്ങള്‍ക്ക് 2-3 ശതമാനം സഹായവും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു.
വ്യാപാര മേഖലയുമായി ബന്ധപ്പെട്ട വിവിധ ലൈസന്‍സുകള്‍ക്കായി വിവിധ മന്ത്രാലയങ്ങള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടത്തി ഉടന്‍ തീരുമാനമെടുക്കുമെന്നും പുതിയ നയത്തില്‍ പറയുന്നു. കയറ്റുമതി,ഇറക്കുമതി ലൈസന്‍സുകള്‍ക്കായി വീണ്ടും വീണ്ടും അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസ്ഥകള്‍ അവസാനിപ്പിക്കും. സ്കോമറ്റ് കയറ്റുമതി അംഗീകാരം 12മാസത്തില്‍ നിന്ന് 24മാസമാക്കി വര്‍ദ്ധിപ്പിച്ചു. പ്രതിരോധ, സൈനിക, വ്യോമയാന, ആണവോര്‍ജ്ജ കയറ്റുമതി കരാര്‍ പരിധി 18മാസത്തില്‍ നിന്ന് 24 മാസമാക്കി ഉയര്‍ത്തിയിട്ടുമുണ്ട്. രാജ്യത്തിന്റെ കയറ്റുമതി മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് പുതിയ വിദേശവ്യാപാര നയം തയ്യാറാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: