കൊച്ചി: വിധിയുടെ ക്രൂരത അത്രമേല്‍ ആഴത്തില്‍ പ്രഹരമേല്പ്പിച്ചിട്ടും ശ്രീവിദ്യയും(33) ശ്രീദേവിയും (31) ജീവിതം തിരികെപ്പിടിക്കാനുള്ള ശ്രമത്തിലാണ്. താങ്ങും തണലും നഷ്ടമായ ജീവിതത്തില്‍ ഒരു ചെറു സഹായത്തിനുപോലും ആരുമില്ലാതായതോടെ ആശുപത്രിക്കിടക്കയില്‍ കൊടിയ വേദനകള്‍ക്കിടയിലും പരസ്പരം ആശ്വസിപ്പിച്ച് വിധിയോട് പൊരുതുകയാണ് ഈ സഹോദരിമാര്‍.
2013 ഫെബ്രുവരി 11… ഒറ്റപ്പാലം അനങ്ങനടി മേലേതില്‍ വിജയലക്ഷ്മിയമ്മയും മക്കളായ ശ്രീവിദ്യ, ശ്രീദേവി, ശ്രീലത എന്നിവരും വൈക്കം മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം മടങ്ങുകയായിരുന്നു. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒറ്റപ്പാലത്തേക്കുള്ള ട്രെയിനില്‍ മടങ്ങാനായിരുന്നു പദ്ധതി. അതിനിടെ അമിത വേഗത്തിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് ഇവരെ ഇടിച്ചു തെറിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ നാലുപേരെയും മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും അമ്മയും ഇളയ സഹോദരി ശ്രീലതയും മരണത്തിന് കീഴടങ്ങി.
ശ്രീവിദ്യക്കും ശ്രീദേവിക്കും ദിവസങ്ങള്‍ക്കു ശേഷമാണ് ബോധം വീണ്ടുകിട്ടിയത്. ശ്രീവിദ്യക്ക് തലക്കും കാലുകള്‍ക്കും കുടല് ഉള്‍പ്പെടെയുള്ള ആന്തരാവയവങ്ങള്‍ക്കും ക്ഷതമേറ്റു. ശ്രീദേവിയുടെ തലയോട്ടിക്കും സുഷുമ്നാ നാഡിക്കും ക്ഷതമേറ്റു. കാല്‍മുട്ടുകള്‍ തകര്‍ന്നു.
എഴുന്നേറ്റ് നില്ക്കാന് പോലുമാകാത്ത അവസ്ഥയില്‍ ഇരുവരും മാസങ്ങളോളം ആശുപത്രിക്കിടക്കയില്‍ കഴിച്ചുകൂട്ടി. ഷൊര്‍ണ്ണൂര്‍ കേരളീയ ആയുര്‍വേദ സമാജത്തിലെ ജീവനക്കാരായിരുന്നു രണ്ടുപേരും. സഹപ്രവര്‍ത്തകരും നാട്ടുകാരും ബന്ധുക്കളും ആദ്യനാളുകളില്‍ കുറച്ചൊക്കെ സഹായവുമായെത്തിയിരുന്നു. ചികിത്സക്കായി ഉണ്ടായിരുന്ന സ്വര്‍ണ്ണവും വിറ്റു.
പണമില്ലാതായതോടെ ചികിത്സ മതിയാക്കി ഒറ്റപ്പാലത്തേക്ക് മടങ്ങി. സ്വന്തമായി ഒരുതുണ്ടു ഭൂമിയോ വീടോ ഇല്ലാത്തതിനാല്‍ നാട്ടിലെ ഒരു മുസ്ലിം സന്നദ്ധ സംഘടനയുടെ വാടകക്കെട്ടിടത്തിലാണ് കഴിയുന്നത്. അതിനിടെ ശ്രീവിദ്യയുടെ കുടലിന് വീണ്ടും അണുബാധയുണ്ടായി. നിലക്കാത്ത രക്തവാര്‍ച്ചയും, ഇതോടെ വീണ്ടും മെഡിക്കല്‍ ട്രസ്റ്റില്‍. ശ്രീവിദ്യയെയും ശ്രീദേവിയെയും അപകടത്തില്‍പ്പെടുത്തിയ വാഹനത്തിന്റെ ഉടമകളെ കണ്ടെത്തിയെങ്കിലും അവര്‍ കൈമലര്‍ത്തി.
ശ്രീവിദ്യയുടെ അണുബാധയേറ്റ കുടല് ഉടന്‍ മുറിച്ചുമാറ്റണം. കഠിനമായ വേദനമൂലം അനങ്ങാന്‍ പോലുമാകാതെ കിടക്കുകയാണ് ശ്രീവിദ്യ. സദാസമയവും രക്തം ഒലിച്ചിറങ്ങുന്നതുകൊണ്ട് ഡയപ്പര്‍ വച്ചാണ് കിടപ്പ്. പണമില്ലാത്തതിനാല്‍ ഒരു ഡയപ്പര്‍ കീറി രണ്ട് പ്രാവശ്യം ഉപയോഗിക്കും.
ശ്രീദേവിക്ക് തലക്കും കാലിനും ഇനിയും ശസ്ത്രക്രിയ വേണം. സഹോദരി ഈ അവസ്ഥയില്‍ കിടക്കുമ്പോള്‍ താന്‍ എങ്ങിനെ ശസ്ത്രക്രിയക്ക് വിധേയയാകും, ശ്രീദേവി ചോദിക്കുന്നു. അന്വേഷിക്കാന്‍ ആരുമില്ലാതായതോടെ അപകട ഇന്‍ഷുറന്‍സ് കേസും വേണ്ടപോലെ നടത്താനായില്ല ഇവര്‍ക്ക്. ഇതിനിടയില്‍ കേസിനൊന്നും പോകേണ്ടെന്ന ഉപദേശവുമായെത്തിയ ചിലര്‍ ഇവരെ കബളിപ്പിക്കുകയും ചെയ്തു.
സംസ്ഥാന വനിതാകമ്മീഷന് അംഗം ലിസി ജോസ് ആശുപത്രിയില്‍ എത്തി മൂന്നു ലക്ഷം രൂപ സഹായധനമായി നല്കി. ആ പണവും തീര്‍ന്നതോടെ ഇനി എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് ഈ സഹോദരിമാര്‍.
ആയുര്‍വ്വേദ സമാജത്തില്‍ നിന്ന് ശ്രീദേവിക്ക് പകുതി ശമ്പളം ലഭിക്കുന്നത് മാത്രമാണ് ഏക വരുമാനം. താത്കാലിക ജീവനക്കാരിയായിരുന്നതിനാല് ശ്രീവിദ്യക്ക് അതുമില്ല. ഡിസ്ചാര്‍ജ് ചെയ്താല്‍ റയില്‍വേ സ്റ്റേഷനില്‍ പോയി കിടക്കേണ്ടി വരും. അമ്മയെയും മരിച്ച സഹോദരിയേയും കുറിച്ച് പറയുമ്പോള്‍ കണ്ണുനിറയും. അവര്‍ നേരത്തെ പോയതു കൊണ്ട് ഒന്നുമറിയേണ്ടി വന്നില്ല. തണലായി അമ്മയുണ്ടായിരുന്നെങ്കിലെന്ന് ആ മനസ്സുകള്‍ തേങ്ങുന്നത് കണ്ടു നില്‍ക്കുന്നവര്‍ക്ക് കേള്‍ക്കാം. ചെറുപ്പത്തിലേ അച്ഛന് നഷ്ടമായ ശേഷം അമ്മയായിരുന്നു അവര്‍ക്കെല്ലാം.
ഇനിയും കരുണ വറ്റാത്ത സുമസ്സുകളുടെ കാരുണ്യവും കൈത്താങ്ങും ഈ സഹോദരിമാര്‍ക്ക് ആവശ്യമുണ്ട്. ചികിത്സ പൂര്‍ത്തിയാക്കണം. വെയിലും മഴയും കൊള്ളാതെ കയറിക്കിടക്കാന്‍ ഒരു ചെറിയ കൂരയും. സന്മനസ്സുള്ളവര്ക്ക് അത് നല്‍കാം. ശ്രീദേവിയുടെ പേരില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ -ഒറ്റപ്പാലം ബ്രാഞ്ച്- അക്കൗണ്ട് നമ്പര്‍-20230533811, ഐഎഫ്എസ്സി കോഡ്- എസ്ബിഐഎന്‍-0000257.
പ്രതികരിക്കാൻ ഇവിടെ എഴുതുക: