കൊച്ചി: യമനില്‍ കുടുങ്ങിയ മലയാളികള്‍ അടക്കമുള്ള 358 പേര് നാട്ടിലെത്തി. യെമനില്‍ നിന്നുള്ള 168 മലയാളികളുമായി ജിബൂട്ടിയില്‍ നിന്ന് പുറപ്പെട്ട പ്രത്യേക വിമാനം വ്യാഴാഴ്ച പുലര്‍ച്ചെ നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങി. ഇവരില്‍ പതിനേഴ് പേര് തമിഴ്നാട് സ്വദേശികളാണ്.
ഇന്ത്യന്‍ വ്യോമസേനയുടെ സി 17 ഗ്ളോബ് മാസ്റ്റര്‍ വിമാനത്തിലാണ് ഇവരെ കൊണ്ടുവന്നത്. ഇവരിലേറെയും മലയാളി നഴ്സുമാരാണ്. യെമനില്‍ നിന്നുള്ള രണ്ടാമത്തെ വിമാനം പുലര്‍ച്ചെ മൂന്നു മണിക്കാണ് മുംബൈയിലെത്തിയത്. 190 പേരാണ് വിമാനത്തിലുള്ളത്. 17 മലയാളികളും സംഘത്തിലുണ്ട്.
കൂടുതല്‍ പേരെ നാട്ടിലെത്തിക്കാന്‍ വ്യോമ, നാവിക സേനകള്‍ സുസജ്ജമാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ അറിയിപ്പ് കിട്ടിയാലുടന്‍ കൂടുതല്‍ പേരെ നാട്ടിലെത്തിക്കാന്‍ നടപടികള്‍ എടുക്കുമെന്നും നാവിക സേനാ വക്താവ് കമാന്‍ഡര്‍ ശ്രീധര്‍ വാര്യര്‍ പറഞ്ഞു.
യെമനില്‍ നിന്ന് മടങ്ങിയെത്തിയവര്‍ക്ക് യാത്രാസൗകര്യമേര്പ്പെടുത്തുമെന്ന് റെയില്‍വെ അറിയിച്ചു. മലയാളികള്‍ അടക്കമുള്ളവരെ റെയില്‍വേ സൗജന്യമായി നാട്ടിലെത്തിക്കുമെന്ന് സെന്‍ട്രല്‍ റെയില്‍വേ ജനറല്‍ മാനേജര്‍ പറഞ്ഞു. ഇതിനായി കേരളത്തിലേക്കുള്ള ട്രെയിനുകളില്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: