ആലപ്പുഴ: എന്തിലും ഏതിലും സ്ഥാപക നേതാക്കളിലൊരാളായ മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദനെ കണ്ട് ഭയക്കുന്ന ഗതികേടില്‍ വിഎസിന്റെ സ്വന്തം ജില്ലയായ ആലപ്പുഴയിലെ സിപിഎം നേതൃത്വം.
നാലോ, അഞ്ചോ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒന്നിച്ചു കൂടിയാല്‍ പോലും അത് വിഎസിനെ പിന്തുണയ്ക്കുന്നതിനാണെന്ന സംശയത്തിലാണ് ഔദ്യോഗിക പക്ഷം നയിക്കുന്ന ജില്ലാ നേതൃത്വം.വിഎസ്-ഐസക് പക്ഷത്തെ നാമാവശേഷമാക്കിയാണ് ജി. സുധാകരന് നയിക്കുന്ന ഔദ്യോഗിക പക്ഷം ജില്ലാ നേതൃത്വം പൂര്‍ണമായും കൈപ്പിടിയിലാക്കിയത്.
എന്നാല്‍ ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തിന് ശേഷം വിഎസ് സിന്‍ഡ്രോം ഔദ്യോഗിക പക്ഷത്തെ പിടികൂടിയതായാണ് വിഎസ് അനുകൂലികള്‍ പറയുന്നത്. വിഎസ് പക്ഷക്കാരനെന്ന് സംശയിക്കുന്ന പ്രാദേശിക നേതാക്കളെ വരെ രഹസ്യ നിരീക്ഷണത്തിന് വിധേയമാക്കി കഴിഞ്ഞു.
വിവാഹത്തിനോ മരണവീട്ടിലോ അച്യുതാനന്ദന് എത്തിയാല്‍ അവരും ഔദ്യോഗിക പക്ഷത്തിന്റെ നോട്ടപ്പുള്ളിയാകും. വല്ലാത്ത ഒരു ഭയത്തിലും ആശങ്കയിലുമാണ് ഔദ്യോഗിക പക്ഷം എത്തിച്ചേര്‍ന്നിട്ടുള്ളത്. ഇത് പാര്‍ട്ടി നേതൃത്വം മറച്ചുവയ്ക്കുന്നുമില്ല. വര്‍ഗശത്രുവിനെതിരെ യുദ്ധം ചെയ്ത നേതൃത്വം ഒടുവില്‍ പാര്‍ട്ടിക്കുള്ളില്‍ ശത്രുവിനെ നിശ്ചയിച്ച് പോരാട്ടം നടത്തുന്ന ഗതികേടിലാണെന്ന് വിഎസ് പക്ഷം പറയുന്നു.
പ്രതിപക്ഷ നേതാവും കേന്ദ്രകമ്മറ്റി അംഗവുമായ അച്യുതാനന്ദനെ മുന്നില്‍ നിര്‍ത്തി പല പരിപാടികളും മുമ്പും വിഎസ് അനുകൂലികള്‍ നടത്തിയിട്ടുണ്ടെന്നും സന്നദ്ധ സംഘടനകള്‍ രൂപീകരിച്ച് പാര്‍ട്ടിയെ തകര്‍ക്കാന്‍ കഴിയില്ലെന്നുമാണ് ഔദ്യോഗിക പക്ഷം പറയുന്നത്.
സാന്ത്വന പരിചരണം, ക്ലബുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍,സാംസ്കാരിക സംഘടനകള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങി സമസ്ത മേഖലകളിലും കടന്നുകയറി ആധിപത്യം പുലര്‍ത്തണമെന്ന് സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത നേതൃത്വം ഇപ്പോള്‍ വിഎസിനെ ഭയന്ന് ഇതിനൊക്കെ വിലക്കേര്‍പ്പെടുത്തുകയാണ്.
മാന്നാറില്‍ അന്തരിച്ച പാര്‍ട്ടി പ്രവര്‍ത്തകന്റെ കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കിയതിന്റെ താക്കോല്‍ദാനം വിഎസ് നിര്‍വഹിച്ചതാണ് ഔദ്യോഗിക പക്ഷത്തെ വിറളി പിടിപ്പിച്ചത്. സന്നദ്ധ സംഘടനകളും സ്വാശ്രയ സംഘങ്ങളും രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ പോലും നേതൃത്വത്തിന്റെ അംഗീകാരം നേടണമെന്ന് കര്‍ശന നിലപാടാണ് ഔദ്യോഗിക പക്ഷം സ്വീകരിച്ചിട്ടുള്ളത്.
‘മാന്നാര്‍ മോഡല്‍’ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന ആശങ്കയും സിപിഎം നേതൃത്വത്തിനുണ്ട്. വിവിധ ക്ലബുകളും സന്നദ്ധ സംഘടനകളും വിഎസ് വിഭാഗത്തിന്റെ ‘നിഴല്‍ കമ്മറ്റി’കളാണെന്ന വിലയിരുത്തലുകളാണ് ഔദ്യോഗിക പക്ഷത്തിനുള്ളത്. പാര്‍ട്ടി അണികളെയും അനുഭാവികളെയും ഭീഷണിപ്പെടുത്തി അച്യുതാനന്ദനെ ഒറ്റപ്പെടുത്തുക എന്ന തന്ത്രമാണ് ജില്ലാ നേതൃത്വം പയറ്റുന്നത്. ഇതിന് സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയുമുണ്ട്.
മാന്നാറില്‍ കഴിഞ്ഞ ഞായറാഴ്ച പാര്‍ട്ടി വിലക്ക് ലംഘിച്ച് വിഎസിനെ പങ്കെടുപ്പിച്ച് സമ്മേളനം നടത്തിയ സ്ഥലത്ത് സംസ്ഥാന സെക്രട്ടറിയെ സംസ്ഥാന സെക്രട്ടറിയെ പങ്കെടുപ്പിച്ച് 11ന് സമ്മേളനം നടത്താനുള്ള നീക്കം ഇതിന്റെ ഭാഗമാണ്. അതിനിടെ ഇതുസംബന്ധിച്ച് നിയോഗിച്ച പാര്‍ട്ടിതല കമ്മീഷന് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.
വരും ദിവസങ്ങളില്‍ തന്നെ വിഎസ് പക്ഷക്കാരായ ഏതാനും നേതാക്കള്‍ക്കെതിരെ നടപടിയുണ്ടാകും. പാര്‍ട്ടി നേതാവിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയതിന് ശിക്ഷാനടപടിയായി അണികള്‍ക്ക് പുറത്തേക്ക് വഴിയൊരുക്കുന്നതിന്റെ സൈദ്ധാന്തികവും സംഘടനാപരവുമായ കാരണങ്ങള്‍ ബോദ്ധ്യപ്പെടുത്താന്‍ നേതൃത്വം ഏറെ കുഴങ്ങുമെന്ന് വ്യക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: