പത്തനംതിട്ട: പെരുനാട്- അടിച്ചിപ്പുഴ വനവാസി ഊരുകളില്‍ മതപരിവര്‍ത്തന ശ്രമം ശക്തം; ഇതിനെതിരേ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാന്‍ അധികൃതര്‍ക്ക് നിസ്സംഗത. മലവേടന് വിഭാഗത്തില്‍പെട്ടവരുടെ കോളനികളിലാണ് മതംമാറ്റല്‍ ശക്തികളുടെ കടന്നുകയറ്റവും, ചൂഷണവും.
ഇതരമതവിഭാഗക്കാരും, പെന്തക്കോസ്ത് മിഷനറിമാരും പ്രലോഭിപ്പിച്ചാണ് ഹിന്ദുവനവാസി കുടുംബങ്ങളെ മതംമാറ്റുന്നത്. കേരള ഹിന്ദുമലവേടന് മഹാസഭ അടിച്ചിപ്പുഴ യൂണിറ്റ് പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് പലതവണ പരാതി നല്‍കിയിരുന്നു. ഒരു നടപടിയും ഉണ്ടായിട്ടില്ല.
കഴിഞ്ഞ ആഗസ്റ്റിലാണ് കളക്ടര്‍, ആര്‍ഡിഒ, ടിഡിഒ എന്നിവര്‍ക്ക് മഹാസഭ പരാതി നല്‍കിയത്.
തുടര്‍ന്ന് സ്ഥിതിഗതികള്‍ മനസ്സിലാക്കാന്‍ കോളനികളില്‍ എത്തിയ ഉദ്യോഗസ്ഥര്‍ പരാതിക്കാരെ അധിക്ഷേപിക്കാനാണ് തയ്യാറായത്. കഴിഞ്ഞമാസം രണ്ടിന് വീണ്ടും പരാതിയുമായി കളക്ടറെ സമീപിച്ചിരുന്നു.
സ്ത്രീകളും കുട്ടികളുമാണ് മിഷനറിമാരുടെ പ്രലോഭനങ്ങളില്‍ പെടുന്നത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പുരുഷന്മാര് പോകുന്ന സമയത്താണ് മതപ്രചരണത്തിന് ആളുകള്‍ എത്തുന്നത്. പെന്തക്കോസ്ത് മിഷനറിമാര്‍ സ്ത്രീകളേയുംകുട്ടികളേയും ഊരുകള്‍ക്ക് പുറത്തേക്ക് കൊണ്ടുപോകുന്നുണ്ട്. വീടുകളില്‍ നിരന്തരം കയറിയിറങ്ങി യോഗങ്ങള്‍ നടത്തുന്നുമുണ്ട്.
മതപരിവര്‍ത്തനത്തിലൂടെയും ഇതര മതവിഭാഗങ്ങളുടെ നുഴഞ്ഞുകയറ്റത്തിലൂടെയും ജില്ലയിലെ അഞ്ചോളം ഊരുകളാണ് അന്യാധീനപ്പെട്ടിരിക്കുന്നത്.
ഒളികല്ല്, കട്ടച്ചിറ, ചേത്തയ്ക്കല്‍, കടുമീന്‍ചിറ, കുടമുരുട്ടി തുടങ്ങിയവയാണ് ഈ ഊരുകള്‍. മലവേട വിഭാഗത്തില്‍പെട്ട ഇവര്‍ക്ക് അവരുടേതായ ഭാഷകളും, വേഷ വിധാനങ്ങളും അചാരാനുഷ്ഠാനങ്ങളുമാണുള്ളത്. എല്ലാതരം ചൂഷണങ്ങളും നടക്കുന്നുണ്ട്. സ്ത്രീകളെ സ്വാധീനിച്ച് വസ്തുവകകളും സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങളും പുറത്തുനിന്നുള്ളവര്‍ കൈവശപ്പെടുത്തുന്നുമുണ്ട്. ഇത്തരം പ്രവര്‍ത്തികളെ ചോദ്യം ചെയ്യുന്നവരെ കള്ളക്കേസില്‍ കുടുക്കും, മര്‍ദ്ദിക്കും. കോളനിയില്‍ കടന്നുകയറിയിട്ടുള്ള മറ്റ് മതവിഭാഗക്കാരെ ഒഴിപ്പിക്കണമെന്നും മലവേടര്‍ മഹാസഭ ആവശ്യപ്പെട്ടു.
ഇതിനിടെ കോളനിയുടെ ഹൃദയഭാഗത്ത് നിരപ്പുപാറ ജംഗ്ഷനില്‍ രണ്ടാഴ്ചത്തെ കണ്വന്ഷന് സംഘടിപ്പിക്കാനും പെന്തക്കോസ്ത് സഭ ശ്രമം ആരംഭിച്ചിട്ടുണ്ട്. ചില ഉദ്യോഗസ്ഥരും, ജനപ്രതിനിധികളില്‍ ചിലരും മിഷനറി പ്രവര്‍ത്തനങ്ങള്‍ക്ക് ഒളിഞ്ഞുംതെളിഞ്ഞും ഒത്താശ ചെയ്യുന്നുണ്ട്.വനവാസി കോളനിയില്‍ മറ്റ് മതവിഭാഗത്തില്‍പെട്ടവരും ചില രാഷ്ട്രീയക്കാരും,ഉദ്യോഗസ്ഥരും ചേര്‍ന്ന് അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് അടിച്ചിപ്പുറ ഊരുമൂപ്പന്, രാഘവന്, മുട്ടുകാണികുഞ്ഞു കുഞ്ഞ് പാലമൂട്ടില്‍ എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: