ന്യൂദല്‍ഹി: റെയില്‍വേയ്ക്കു വേണ്ട സാധനസാമഗ്രികള്‍ വാങ്ങാനുള്ള അധികാരം റെയില്‍വേ ബോര്‍ഡില്‍ നിന്ന് എടുത്തു കളയണമെന്ന് ഇ.ശ്രീധരന് കമ്മീഷന്റെ അന്തിമ റിപ്പോര്‍ട്ട്. ഇതിനുള്ള അധികാരം വികേന്ദ്രീകരിക്കണം. അതത് ജനറല്‍ മാനേജര്‍മാര്‍ക്ക് നല്‍കണം. അങ്ങനെ ചെയ്താല്‍ പ്രതിവര്‍ഷം കുറഞ്ഞത് പതിനായിരം കോടി രൂപയെങ്കിലും ലാഭിക്കാം, അഴിമതിയും തടയാം. റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
റെയില്‍വേയ്ക്കു വേണ്ട സകലവസ്തുക്കളും ഇപ്പോള്കേന്ദ്രീകൃതമായാണ് വാങ്ങുന്നത്. ഇതിനു പകരം കരാറുകള്‍ നല്‍കാനുള്ള അധികാരവും വാണിജ്യാധികാരങ്ങളും ജനറല്‍ മാനേജര്‍മാര്‍ക്ക് നല്‍കണം. ഈ അധികാരങ്ങള്‍ കേന്ദ്രീകൃതമായതിനാല്‍ വലിയ തുകകള്‍ ചെലവഴിക്കാനുള്ള അധികാരം ഏതാനും ചിലരിലേക്ക് ഒതുങ്ങുകയാണ്.
ഇത് അഴിമതിയ്ക്കും വഴിയൊരുക്കുകയാണ്. റിപ്പോര്‍ട്ടില്‍ ശ്രീധരന് ചൂണ്ടിക്കാട്ടുന്നു.
സാധനങ്ങള്‍ വാങ്ങുന്നതിലെ അധികാര വികേന്ദ്രീകരണം വഴി അയ്യായിരം കോടിയും ജോലികള്‍ കരാര്‍ നല്‍കുന്നതിലെ അധികാരവികേന്ദ്രീകരണം വഴി അയ്യായിരം കോടിയും ലാഭിക്കാം.
പ്രതിരോധം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സാധനസാമഗ്രികള്‍ വാങ്ങുന്ന സ്ഥാപനമാണ് റെയില്‍വേ. പ്രതിവര്‍ഷം ഒരു ലക്ഷം കോടിയാണ് ഇതിന് റെയില്‍വേ ചെലവിടുന്നത്.നയം രൂപീകരിക്കാനും പുതിയ പദ്ധതികള്‍ തയ്യാറാക്കാനും ഭരണതത്വങ്ങള്‍ രൂപീകരിക്കാനും നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കാനുമാണ് റെയില്‍വേ ബോര്‍ഡ് രൂപീകരിച്ചത്. എന്നാല്‍ ഇക്കാര്യങ്ങള്‍ ഒഴിച്ച് മറ്റെല്ലാ കാര്യങ്ങളും ബോര്‍ഡ് ചെയ്യുന്നുണ്ട്.ശ്രീധരന് ചൂണ്ടിക്കാട്ടി.
ഡീസല്‍, കോണ്‍ക്രീറ്റ് സഌപ്പറുകള്, സിമന്റ് തുടങ്ങിയവയുടെ ശേഖരണം സമിതി സാമ്പിളായി പരിശോധിച്ചു. ഈ പരിശോധനയിലാണ്, അധികാര വികേന്ദ്രീകരണം നടപ്പാക്കിയാല്‍ പതിനായിരം കോടി രൂപയെങ്കിലും ലാഭിക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയത്.
കഴിഞ്ഞ 15 മാസമായി ഡീസല്‍ വാങ്ങാന്‍ പുതിയ കരാര്‍ പോലും ഉണ്ടാക്കിയിട്ടില്ലെന്ന് കമ്മീഷന് കണ്ടെത്തി. ഇത് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. പത്തു വര്‍ഷമായി ചില വസ്തുക്കള്‍ കരാര്‍ ഇല്ലാതെയാണ് വാങ്ങുന്നത്.
റെയില്‍വേ നാശത്തിന്റെ വക്കില്‍ തീരുമാനങ്ങളിലും നടപടികളിലും സുതാര്യത ഇല്ല. ആര്‍ക്കും ഉത്തരവാദിത്തമില്ലാത്ത അവസ്ഥയാണ്. റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എല്ലാക്കാര്യങ്ങളും വൈകുകയാണ്. തീരുമാനങ്ങള്‍ വൈകുന്നു, നടപടികള്‍ വൈകുന്നു,കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് റെയില്‍വേ ബോര്‍ഡംഗങ്ങളുടെ വമ്പന്‍ അഴിമതികളാണ് കണ്ടെത്തിയിരുന്നത്.നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.റെയില്‍വേയെ ഉണര്‍ത്തേണ്ട കാലമായി.
ജനറല്‍ മാനേജര്‍മാരുടെ ശേഷിയില്‍ ബോര്‍ഡിന് വിശ്വാസമില്ല. യാത്രക്കാരും ചരക്ക് കടത്തും റോഡ്, വേ്യാമമാര്ഗങ്ങള് വഴി തിരിയുന്നത് തടയാനും റെയില്‍വേയിലേക്ക് പിടിച്ചെടുക്കാനും കഴിയണം. 60ല്‍ ചരക്ക് കടത്ത് 82 ശതമാനമായിരുന്നു. ഇന്ന് ഇത് വെറും 30 ശതമാനമായി. വരുന്ന അഞ്ചു വര്‍ഷം കൊണ്ട് റെയില്‍വേയ്ക്ക് എട്ടര ലക്ഷം കോടി കണ്ടെത്തേണ്ടതുണ്ട്.
റെയില്‍വേ മെച്ചപ്പെടുത്താന്‍ നിരവധി കമ്മിറ്റികള്‍ റിപ്പോര്‍ട്ടുകള്‍ നല്കി. അവയെല്ലാം പൊടിപിടിച്ചു കിടക്കുകയാണ്. ശ്രീധരന് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: