കൊല്‍ക്കത്ത: ലോകകപ്പ് ക്രിക്കറ്റിന്റെ ആരവങ്ങള്‍ കെട്ടടങ്ങും മുമ്പേ കുട്ടി ക്രിക്കറ്റിന്റെ ആവേശങ്ങള്‍ക്ക് ഇന്ത്യ കാതോര്‍ക്കുന്നു. ഐപിഎല്‍ എട്ടാം പതിപ്പ് ആരംഭിക്കാന്‍ ഇനി അഞ്ച് ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. എട്ട് ടീമുകള്‍ റൗണ്ട് റോബിന് അടിസ്ഥാനത്തില്‍ മത്സരിക്കുന്ന ടൂര്‍ണമെന്റില്‍ ആകെ 60 കൡകളാണ് ഉണ്ടാവുക.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍കിംഗ്സ്, ദല്‍ഹി ഡെയര്‍ ഡെവിള്‍സ്, രാജസ്ഥാന് റോയല്‍സ്, കിംഗ്സ് ഇലവന് പഞ്ചാബ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു എന്നീ ടീമുകളാണ് പങ്കെടുക്കുന്നത്. എട്ടിന് കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡനില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ കിരീട ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സുമായി ഏറ്റുമുട്ടും.
ലീഗ് മത്സരങ്ങള്‍ മേയ് 17ന് സണ്‍റൈസേഴ്സ് ഹൈദരാബാദ്-മുംബൈ ഇന്ത്യന്‍സ് പോരാട്ടത്തോടെ അവസാനിക്കും. 19 നാണ് ആദ്യ ക്വാളിഫയര്‍ പോരാട്ടത്തിന്റെയൂം 20ന് നടക്കുന്ന എലിമിനേറ്റര്‍ പോരാട്ടത്തിന്റെയും 22ന് നടക്കുന്ന രണ്ടാം ക്വാളിഫയറിന്റെയും വേദികള്‍ തീരുമാനിച്ചിട്ടില്ല. എന്നാല്‍ മെയ് 24ന് കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡനില്‍ ഫൈനല്‍ നടക്കും.
ഇത്തവണത്തെ ഐപിഎല്‍ താരലേലത്തില്‍ യുവരാജ് സിംഗിനാണ് ഏറ്റവും ഉയര്‍ന്ന വില. 16 കോടി രൂപയ്ക്ക് ദല്‍ഹി ഡെയര്‍ ഡെവിള്‍സാണ് യുവിയെ സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം 14 കോടി രൂപയ്ക്കായിരുന്നു യുവിയെ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സ് സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ദല്‍ഹി ഡെയര്‍ ഡെവിള്സിലായിരുന്ന ദിനേശ് കാര്‍ത്തികിനെ 10.5 കോടിരൂപ മുടക്കി ബംഗളൂരു റോയല്‍ ചലഞ്ചേഴ്സ് സ്വന്തം നിരയിലെത്തിച്ചതാണ് രണ്ടാമത്തെ ഉയര്‍ന്ന തുക. ശ്രീലങ്കന്‍ താരം ആഞ്ചലോ മാത്യൂസിനാണ് ഏറ്റവും ഉയന്ന മൂന്നാമത്തെ തുക. 7.5 കോടിരൂപയ്ക്ക് ദല്‍ഹിയാണ് മാത്യൂസിനെയും സ്വന്തം നിരയിലെത്തിച്ചത്.
ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഏറ്റവും മികച്ച നേട്ടമുണ്ടാക്കിയത് ധോണി നായകനായ ചെന്നൈ സൂപ്പര്‍ കിംഗ്സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമാണ്. തുടര്‍ച്ചയായ നാല് തവണയടക്കം അഞ്ച് പ്രാവശ്യമാണ് ചെന്നൈ ഫൈനലില്‍ കളിച്ചത്. രണ്ട് തവണ ജേതാക്കളായി. 2010, 2011 വര്‍ഷങ്ങളിലായിരുന്നു ധോണിപ്പടയുടെ കിരീടധാരണം. 2008ലെ ആദ്യ ഐപിഎല്ലിലും പിന്നീട് 2012, 13 വര്‍ഷങ്ങളിലും റണ്ണേഴ്സപ്പായി.
2014ലെ കഴിഞ്ഞ ഐപിഎല്ലില്‍ മൂന്നാം സ്ഥാനത്തായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്സ്. 2012ലും 2014ലുമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎല്ലില്‍ ജേതാക്കളായത്. ഐപിഎല്ലിന്റെ ചരിത്രത്തിലെ ആദ്യ ജേതാക്കള്‍ ഷെയ്ന് വോണിന്റെ രാജസ്ഥാന് റോയല്‍സായിരുന്നു. അന്ന് ഫൈനലില്‍ ചെന്നൈ സൂപ്പര്‍കിംഗ്സിനെ പരാജയപ്പെടുത്തിയായിരുന്നു രാജസ്ഥാന് റോയല്‍സിന്റെ ചാമ്പ്യന്‍ഷിപ്പ് നേട്ടം. 2009-ല്‍ ഡെക്കാന്‍ ചാര്‍ജേഴ്സായിരുന്നു കിരീടം നേടിയത്. ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെയാണ് കീഴടക്കിയത്. 2012വരെ ഡക്കാന്‍ ക്രോണിക്കിളിന്റെ ഉടമസ്ഥതയിലായിരുന്നു അവര്‍.
എന്നാല്‍ ഐപിഎലില്‍ തുടരാന്‍ 100 കോടി രൂപ ബാങ്ക് ഗ്യാരണ്ടി നല്‍കണമെന്ന ബിസിസിഐയുടെ നിര്‍ദ്ദേശം പാലിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഐപിഎല്ലില്‍ നിന്നും ഡെക്കാണെ പുറത്താക്കി. ഐപിഎലില്‍ നിന്നും ഡെക്കാനെ പുറത്താക്കിയതായി ബിസിസിഐ അറിയിച്ചു. ഈ നടപടി ചോദ്യം ചെയ്ത് ഡെക്കാണ്ചാര്ജേഴ്സ് ഉടമകള്‍ നല്കിയ ഹര്‍ഡി സുപ്രീംകോടതി തള്ളിക്കളഞ്ഞതോടെ ടീമിനെ പുനര്‍ലേലം ചെയ്യാന്‍ തീരുമാനമായി. തുടര്‍ന്ന് 2012 ഒക്ടോബര്‍ 25ന് നടന്ന പുനര്‍ലേലത്തില്‍ ഡെക്കാന്‍ ചാര്‍ജേഴ്സിനെ സണ്‍ ടിവി ഗ്രൂപ്പ് സ്വന്തമാക്കി. ഇതോടെ ഡെക്കാന്‍ ചാര്‍ജേഴ്സ് എന്ന പേരുമാറ്റി സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നായി.
2013-ല്‍ മുംബൈ ഇന്ത്യന്‍സായിരുന്നു ജേതാക്കള്‍. ഇതിന് മുന്‍പ് 2010-ലും ഫൈനലില്‍ കളിച്ചെങ്കിലും ചെന്നൈ സൂപ്പര്‍കിംഗ്സിനോട് പരാജയപ്പെട്ടു. എന്നാല്‍ രണ്ട് തവണ ഫൈനലില്‍ കളിച്ചിട്ടും കിരീടം നേടാന്‍ കഴിയാത്ത ഒരേയൊരു ടീമാണ് ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സ്. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ കിംഗ്സ് ഇലവന് പഞ്ചാബിനും ഇതുവരെ കിരീടം നേടാന്‍ കഴിഞ്ഞിട്ടില്ല.
2013-ല്‍ പൂനെ വാരിയേഴ്സിനെതിരെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സ് നേടിയ 263 റണ്‍സാണ് ഐപിഎല്ലിന്റെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍. ഏറ്റവും ചെറിയ സ്കോര്‍ രാജസ്ഥാന് റോയല്‍സിന്റെ പേരിലാണ്. 2009-ല്‍ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സിനെതിരെ നേടിയ 58 റണ്‍സ്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ആദ്യ മൂന്ന് താരങ്ങളും ഇന്ത്യക്കാരാണ്. 111 കളികളില്‍ നിന്ന് 3325 റണ്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ സുരേഷ് റെയ്നയാണ് ഒന്നാമത്.
രോഹിത്ത്് ശര്‍മ്മ 108 കളികളില്‍ നിന്ന് 2903 റണ്‍സ് നേടിയ രോഹിത്ത് ശര്‍മ്മ (ഡെക്കാന്‍ ചാര്‍ജേഴ്സ്, മുംബൈ ഇന്ത്യന്‍സ്) രണ്ടാമതും ദല്‍ഹി ഡെയര്‍ ഡെവിള്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകള്‍ക്ക് വേണ്ടി കളിച്ച് 103 കളികളില്‍ നിന്ന് 2806 റണ്‍സെടുത്ത ഗൗതം ഗംഭീറാണ് മൂന്നാമത്. 67 കളികളില്‍ നിന്ന് 2708 റണ്‍സെടുത്ത വിന്‍ഡീസ് താരം ക്രിസ് ഗെയില്‍ നാലാമതാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സ് എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് ഗെയില്‍ കളിച്ചത്.
2013-ല്‍ പൂനെ വാരിയേഴ്സിനെതിരെ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സിന് വേണ്ടി 66 പന്തില്‍ നിന്ന് പുറത്താകാതെ 175 റണ്‍സെടുത്ത ക്രിസ് ഗെയിലിന്റെ പേരിലാണ് ഏറ്റവും വലിയ വ്യക്തിഗത സ്കോര്‍. 30 പന്തില്‍ നിന്ന് 100 റണ്‍സ് നേടി ഏറ്റവും വേഗതയേറിയ സെഞ്ചുറിയും ഗെയില്‍ തന്റെ പേരിലാക്കിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ സിക്സറടിച്ച താരവും ഗെയിലാണ് (192). എന്നാല്‍ അതിവേഗ അര്‍ദ്ധസെഞ്ചുറി യൂസഫ് പഠാന്റെ പേരിലാണ്.
കഴിഞ്ഞ വര്‍ഷം ഹൈദരാബാദ് സണ്‍റൈസേഴ്സിനെതിരെ 15 പന്തുകളില്‍ നിന്നാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരമായ യൂസഫ് പഠാന് അര്‍ദ്ധശതകം തികച്ചത്. 83 കളികളില്‍ നിന്ന് 119 വിക്കറ്റ് വീഴ്ത്തിയ മുംബൈ ഇന്ത്യന്‍സിന്റെ ശ്രീലങ്കന്‍ താരം ലസിത് മലിംഗയാണ് ബൗളര്‍മാരില്‍ ഒന്നാമത്. ഐപിഎല്ലില്‍ ഇതുവരെ 13 ഹാട്രിക്കുകളാണ് പിറന്നത്. ആദ്യ ഹാട്രിക്ക് ചെന്നൈ സൂപ്പര്‍കിംഗ്സിന്റെ ലക്ഷ്മിപതി ബാലാജിയുടെ പേരിലും അവസാന ഹാട്രിക്ക് രാജസ്ഥാന് റോയല്‍സിന്റെ ഷെയ്ന് വാട്സന്റെ പേരിലുമാണ്.
ദല്‍ഹി ഡെയര്‍ ഡെവിള്‍സിനെ ദക്ഷിണാഫ്രിക്കന്‍ ഓള് റൗണ്ടര്‍ ജെ.പി. ഡുമ്നിയും പഞ്ചാബ് കിംഗ്സ് ഇലവനെ ഓസ്ട്രേലിയയുടെ ജോര്‍ജ് ബെയ്ലിയും രാജസ്ഥാന് റോയല്‍സിനെ ഷെയ്ന് വാട്സണും ഹൈദരാബാദ് സണ്‍റൈസേഴ്സിനെ ഡേവിഡ് വാര്‍ണറും നയിക്കും. ചെന്നൈ സൂപ്പര്‍ കിംഗ്സിനെ മഹേന്ദ്രസിംഗ് ധോണി, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ഗൗതം ഗംഭീര്‍, മുംബൈ ഇന്ത്യന്‍സിനെ രോഹിത്ത്ശര്മ്മ, ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സിനെ വിരാട് കോഹ്ലി എന്നിവരും ഈ സീസണില്‍ നയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: