ക്വലാലമ്പൂര്‍: ഇന്ത്യന്‍ ബാഡ്മിന്റണിലെ സൂപ്പര്‍താരവും ലോക ഒന്നാം നമ്പറുമായ സൈന നെഹ്വാള് മലേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസിന്റെ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ചൈനീസ് താരം യാവോ സൂവിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്താണ് സൈന അവസാന എട്ടിലേക്ക് കുതിച്ചത്. 30 മിനിറ്റ് മാത്രം നീണ്ടുനിന്ന മത്സരത്തില്‍ 21-13, 21-9 എന്ന സ്കോറിനായിരുന്നു സൈനയുടെ വിജയം.
മത്സരത്തിന്റെ ഒരുഘട്ടത്തിലും സൈനക്കെതിരെ ഒന്ന് പൊരുതാന്‍ പോലും കഴിയാതെയായിരുന്നു യാവോ സൂവിന്റെ പരാജയം. അതേസമയം സൈനയാകട്ടെ തകര്‍പ്പന്‍ ഫോമിലുമായിരുന്നു. ക്വാര്‍ട്ടറില്‍ ചൈനയുടെ സണ്‍ യുവാണ് സൈന നെഹ്വാളിന്റെ എതിരാളി. ഇതിനിടെ സൈനയുടെ ലോക ഒന്നാം നമ്പര്‍ സ്ഥാനം ഇന്നലെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം ഇന്ത്യന്‍ സൂപ്പര്‍ സീരിസിനിടെയാണ് സൈന വനിതാ സിംഗിള്‍സ് റാങ്കിംഗില്‍ ലോക ഒന്നാം നമ്പര്‍ സ്ഥാനത്തേക്ക് ഉയര്‍ന്നത്. ബാഡ്മിന്റണിന്റെ ചരിത്രത്തില്‍ ലോക ഒന്നാം നമ്പര്‍ സ്ഥാനം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് സൈന.
അതേസമയം പുരുഷ സിംഗിള്‍സില്‍ ഇന്ത്യന്‍ താരം പി. കശ്യപ് രണ്ടാം റൗണ്ടില്‍ പുറത്തായി. ഒന്നാം സീഡ് ചൈനയുടെ ചെന്‍ ലോങിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് കശ്യപ് കീഴടങ്ങിയത്. 35 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ 21-10, 21-6 എന്ന സ്കോറിനായിരുന്നു ചൈനീസ് താരത്തിന്റെ വിജയം. മറ്റൊരു ഇന്ത്യന്‍ പുരുഷ താരമായ എച്ച്.എസ്. പ്രണോയിയും രണ്ടാം റൗണ്ടില്‍ പുറത്തായി.
അഞ്ചാം സീഡ് ചൈനയടെ ലിന് ഡാനോട് 21-15, 21-4 എന്ന സ്കോറിനാണ് പ്രണോയി കീഴടങ്ങിയത്. വനിതാ ഡബിള്‍സില്‍ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യവും പുറത്തായി. ഇന്തോനേഷ്യന്‍ ജോഡികളായ നിത്യ മഹേശ്വരി-ഗ്രേസിയ പോളി സഖ്യത്തോട് 21-23, 21-8, 21-17 എന്ന സ്കോറിനാണ് ഇന്ത്യന്‍ സഖ്യം കീഴടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: