മലപ്പുറം: അനുവദിച്ച് കിട്ടിയ രാജ്യസഭാ സീറ്റ് ആര്‍ക്ക് നല്‍കണമെന്ന കാര്യത്തില്‍ ലീഗില്‍ തര്‍ക്കം മുറുകുന്നു. നേതാക്കള്‍ രണ്ട് ചേരിതിരിഞ്ഞ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. മുന്‍ എംപി പി. വി. അബ്ദുള്‍ വഹാബിനെ പിന്തുണച്ച് ഒരു വിഭാഗവും നിലവിലെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിന് വേണ്ടി ലീഗിലെ പ്രബലപക്ഷവും രംഗത്തെത്തിയതോടെയാണ് തര്‍ക്കം രൂക്ഷമായിരിക്കുന്നത്.
മത്സരിക്കാന്‍ തയ്യാറാണെന്ന് മജീദ് നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. ലീഗിന്റെ അവസാന വാക്കായ പാണക്കാട് തങ്ങള്‍ ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അഞ്ചാം മന്ത്രി സ്ഥാനം നേടിയെടുത്തതുപോലെ തന്നെ യുഡിഎഫിനെ സമ്മര്‍ദ്ദത്തിലാക്കിയാണ് ലീഗ് രാജ്യസഭാ സീറ്റും നേടിയത്.
കേരള കോണ്‍ഗ്രസ് എമ്മും വീരേന്ദ്രകുമാറും സീറ്റിനായി അവകാശവാദം ഉന്നയിച്ചെങ്കിലും നറുക്ക് വീണത് ലീഗിനാണ്. കുഞ്ഞാലിക്കുട്ടിയുടെ പിന്തുണ മജീദിനാണ്. മജീദിനെ എംപിയാക്കി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം കൈവശപ്പെടുത്താനാണ് കുഞ്ഞാലിക്കുട്ടിയുടെ ശ്രമം.
വഹാബ് ആദ്യം ലീഗിന്റെ രാജ്യസഭ എംപി ആയിരുന്നു. ലീഗ് നേതൃത്വത്തിനെതിരെ ഈ കാലയളവില്‍ നിരവധി ആരോപണങ്ങളും ഉണ്ടായിട്ടുണ്ട്. വഹാബ് വന്‍ സാമ്പത്തിക ശക്തിയായി വളര്‍ന്നത് എംപിയായ കാലത്താണ്.
വിദേശത്തും കേരളത്തിലുമായി നിരവധി ബിസിനസ് സ്ഥാപനങ്ങളുടെ ഉടമയാണ് ഇന്ന് വഹാബ്. പാര്‍ട്ടിക്ക് ഇത്രത്തോളം പ്രശ്നങ്ങള്‍ ഉണ്ടാക്കിയ വഹാബിന് വീണ്ടും രാജ്യസഭാ സീറ്റ് നല്‍കുന്നതിനോട് കുഞ്ഞാലിക്കുട്ടിക്ക് താല്പര്യമില്ല. ഇന്ന് കോഴിക്കോട് ചേരുന്ന ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. കഴിഞ്ഞ ദിവസം മലപ്പുറത്തെത്തിയ പിണറായി വിജയന് വഹാബുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രവര്‍ത്തകര്‍ക്കിടയില്‍ ഈ കൂടിക്കാഴ്ച ആശങ്ക ഉണര്‍ത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: