കൊട്ടിഘോഷിച്ച്,കെപിസിസി പ്രസിഡന്റും കേരള മുഖ്യമന്ത്രിയും മത്സരിച്ചെന്നോണം പ്രഖ്യാപിച്ച മദ്യനയം മദ്യകേരളമെന്ന ദുഷ്കീര്‍ത്തി നേടിയ സംസ്ഥാനത്ത് വന്‍ പരാജയമാകുകയാണ്. ഹൈക്കോടതി പഞ്ചനക്ഷത്ര ബാറുകള്‍ ഒഴികെ ബാക്കിയെല്ലാ ബാറുകളും അടപ്പിച്ചതിനെതുടര്ന്നുണ്ടായ പ്രതിസന്ധി ഭാവനാസമ്പന്നരായ മദ്യമുതലാളിമാര്‍ തരണം ചെയ്തത് പഞ്ചനക്ഷത്ര ബാറുകളോടൊപ്പം സാധാരണ മദ്യകൗണ്ടര്കൂടി തുറന്നാണ്. പഞ്ചനക്ഷത്ര ബാറുകളില്‍ ലുങ്കിയുടുത്തവരെ കയറ്റുമോ എന്ന മദ്യപന്മാരുടെ ആശങ്കയ്ക്കും ഇതോടെ വിരാമമായി.
പണ്ട് മുഖ്യമന്ത്രി ആന്റണി ചാരായം നിരോധിച്ചപ്പോള്‍ സജീവമായ വ്യാജവാറ്റ് കഴിച്ച് വൈപ്പിനില്‍ ജീവന്‍പൊലിഞ്ഞത് 80 ല്‍ പരം പേര്‍ക്കായിരുന്നു. അന്ന് കാഴ്ചനഷ്ടപ്പെട്ടവര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. വ്യാജവാറ്റു തടയുവാനും വ്യാജമദ്യം തടയാനും നാല് ജില്ലകളിലായി ഉള്ളത് 4427 എക്സൈസ് ഉദ്യോഗസ്ഥരാണ്. പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ പുനര്‍വിചിന്തനം ഇല്ലാതെ ഓരോരോ നയങ്ങള്‍ പ്രഖ്യാപിക്കുന്നതിനുമുമ്പ് അത് പാളിച്ചകളില്ലാതെ നടപ്പിലാക്കാന്‍ ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ തയ്യാറാക്കാന്‍പോലും സര്‍ക്കാര്‍ ശ്രമിച്ചില്ല.
മദ്യനിരോധനം സര്‍ക്കാര്‍ ഖജനാവിലേക്കുള്ള വരവ് കുറച്ചെങ്കിലും മദ്യവില്‍പ്പന നിര്‍ബാധം തുടരുമ്പോള്‍ ബിവറേജസ് കോര്‍പ്പറേഷനുകളില്‍ മദ്യപരുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടു. പ്രഭാതം പൊട്ടി വിരിയാന്‍ തുടങ്ങുമ്പോള്‍ തന്നെയാണിത്. ഇവിടെ തടിച്ചുകൂടുന്നവര്‍ രാഷ്ട്രീയജാഥകളില്‍ പങ്കെടുക്കുന്നതിനെക്കാള്‍ അധികം ആളുകളാണത്രെ.
കേരള ന്യൂജെനും മദ്യപാനത്തില്‍ പുറകോട്ടല്ല. ഒമ്പതുവയസ്സുമുതല്‍ ആണ്‍കുട്ടികള്‍ മദ്യപിക്കുന്നു എന്നാണ് ഡോക്ടര്‍മാര്‍ നല്കുന്ന വിവരം.ന്യൂജെന്‍ ബിവറേജസ് ക്യൂവിന്റെ ഭാഗമാകുമ്പോള്‍ മുഖം മറയ്ക്കുന്നത് ഹെല്‍മറ്റ് കൊണ്ടാണ്. അറസ്റ്റിലാകുന്ന കുറ്റവാളികള്‍ തുണികൊണ്ടും കൈകൊണ്ടും മുഖംപൊത്തുന്നപോലെയാണിത്. മദ്യപാനം ലജ്ജാകരം എന്ന തിരിച്ചറിവുള്ള സാക്ഷരകേരളത്തിന് പക്ഷേ മദ്യസാക്ഷരത മാത്രം ഇല്ല. എക്സൈസില്‍ ഇപ്പോഴും 1968 ല്‍ നടപ്പാക്കിയ സ്റ്റാഫ് പാറ്റേണ്‍ ആണ്.
മദ്യഷോപ്പുകളുടെ എണ്ണം 50 ഇരട്ടിയായപ്പോള്‍ മദ്യപാനികളുടെ എണ്ണം 100 ഇരട്ടിയായാണ് ഉയര്‍ന്നത്. ഒരു എക്സൈസ് റേഞ്ചില്‍ വളരെ കുറച്ചുപേര്‍ മാത്രമാണുള്ളത്. അതുകൊണ്ട് കിട്ടുന്ന കൈക്കൂലിയുടെ അളവ് കൂടുതല്‍ ആയിരിക്കും. അതായിരിക്കണം അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍ 17511 പേരെ എക്സൈസ് ഡിപ്പാര്‍ട്ടുമെന്റിലേക്ക് തിരഞ്ഞെടുക്കണമെന്ന അപേക്ഷ നിരാകരിച്ചത്. 350 തസ്തിക അടിയന്തരമായി പ്രഖ്യാപിക്കണമെന്ന അപേക്ഷയും നിരസിക്കപ്പെട്ടു.
ബാര്‍ പൂട്ടിയിട്ടും മദ്യവരുമാനത്തില്‍ 950 കോടിയുടെ വര്ധനയുണ്ടായത്രെ. 418 ബാറുകള്‍ പൂട്ടിയിട്ടും ബിവറേജസ് വന്‍ വില്‍പ്പനയുമായി നികുതി വര്‍ധന ഉറപ്പുവരുത്തി. പണ്ടും ബിവറേജസ് കോര്‍പ്പറേഷനായിരുന്നു ഖജനാവിലേക്കുള്ള പ്രധാനവരുമാന സ്രോതസ്സ്. 2013-14 ല്‍ 5230 കോടി രൂപ മദ്യനികുതിയിനത്തില്‍ ലഭിച്ചു. ഇത് 950 കോടിയായി ഉയരുമെന്നാണ് പ്രതീക്ഷ. ബാര്‍ഹോട്ടല്‍ നികുതി കുറഞ്ഞ സാഹചര്യത്തിലാണിതെന്ന് ഓര്‍ക്കണം.
മദ്യനിരോധനവും ബാറുകള്‍ പൂട്ടലുമാണ് ധനമന്ത്രി കെ.എം.മാണിക്കും എക്സൈസ് മന്ത്രി കെ.ബാബുവിനും കോഴവാങ്ങിയവരെന്ന കളങ്കിതമുദ്ര ചാര്‍ത്തിക്കൊടുത്തത്. കോഴവിവാദം കൊഴുക്കുമ്പോഴും കോഴവാങ്ങിയവര്‍ അചഞ്ചലരാകുന്നത് കോഴ സാമൂഹ്യജീവിതത്തിന്റെ ഭാഗമായതിനാലാണ്. അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരും അഴിമതി കാട്ടാന്‍ ഭരണം പ്രതീക്ഷിച്ചിരിക്കുന്ന ഇടതുപക്ഷവും ഇക്കാര്യത്തില്‍ നിശ്ശബ്ദത പാലിക്കുകയാണ്. ഇപ്പോള്‍ ബിയറിനും വീര്യംകൂടിയിരിക്കുന്നു.
കള്ളില്‍ ചാരായം കലര്‍ന്നു. ബിയര്‍-വൈന്‍ പാര്ലറുകള്ക്കുമാത്രം അനുമതിയുള്ള കേരളത്തില്‍ ലൈസന്‍സ് തുക നാലുലക്ഷത്തില്നിന്നും അഞ്ചുലക്ഷമാക്കാനും ശുപാര്‍ശയുണ്ട്. മദ്യപര്‍ ഏതവസരത്തിലും മദ്യപിക്കുക തന്നെചെയ്യും എന്ന തിരിച്ചറിവുള്ള സര്‍ക്കാര്‍ ഖ്യാതിയ്ക്ക് വേണ്ടി മദ്യനിരോധനം ഏര്‍പ്പെടുത്തി വരുമാന സ്രോതസ്സ് കുറയാതിരിക്കാന്‍ തന്ത്രവും മെനയുന്നു. കൂടുതല്‍ ക്ലബ്ബുകള്‍ ബിയര്‍ വൈന്‍ ലൈസന്‍സ് നേടുമ്പോള്‍ ഫോര്‍സ്റ്റാര്‍ ഹോട്ടലുകള്‍ പഞ്ചനക്ഷത്ര പദവി നേടാനുള്ള ശ്രമത്തിലാണ്. എത്ര വ്യര്‍ത്ഥമായ ഒരു കണ്കെട്ട്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: