അല്ലയോ രാജന്, യുദ്ധത്തില്‍ വിജയമാഗ്രഹിക്കുന്നവര്‍ സത്യം, കാരുണ്യം, ധര്‍മ്മം, ഉത്സാഹം ഇവകൊണ്ടാണ് ശത്രുക്കളെ തോല്‍പ്പിച്ച് വിജയികളായിത്തീരുന്നത്. അതുപോലെ വെറും വീര്യംകൊണ്ട് ബലംകൊണ്ടും യുദ്ധത്തില്‍ വിജയം നേടാന്‍ സാധിക്കയില്ല.
അതിനാല്‍ അധര്‍മ്മവും ലോഭവും മോഹവും ഉപേക്ഷിച്ച് അഹങ്കാരം ലേശവും ഇല്ലാതെ അത്യുത്സാഹത്തോടുകൂടി യുദ്ധം ചെയ്യുക എവിടെ ധര്‍മ്മമുണ്ടോ അവിടെ ജയമുണ്ട്. നമ്മള് ധര്‍മ്മമാര്‍ഗ്ഗത്തില്‍ നിന്നും ലേശവും വ്യതിചലിച്ചിട്ടില്ല. അതിനാല്‍ നമുക്ക് യുദ്ധത്തില്‍ വിജയമുണ്ടാകുമെന്നുള്ളത് നിശ്ചിതമായ ഒരു കാര്യമാണെന്ന് അങ്ങു മനസ്സിലാക്കണം.
എവിടെ ശ്രീകൃഷ്ണന്റെ സാന്നിദ്ധ്യമുണ്ടോ അവിടെ ജയമുണ്ടെന്ന് ശ്രീ നാരദമഹര്‍ഷിയും നമ്മോടുപറഞ്ഞിട്ടുണ്ടല്ലോ. ഈ മറുപടി അര്‍ജ്ജുനന്റെ ധര്‍മ്മനിഷ്ഠയേയും ഈശ്വരാനുഗ്രഹംകൊണ്ട് ശ്രീകൃഷ്ണന്റെ സാന്നിദ്ധ്യംകൊണ്ട് യുദ്ധത്തില്‍ ജയിക്കാമെന്നുള്ള നിശ്ചയദാര്‍ഢ്യത്തേയും വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ആദ്യമായി കുരുക്ഷേത്രത്തില്‍ ദുരേ്യാധനാദികളോടു യുദ്ധം ചെയ്യാന്‍ പുറപ്പെട്ട അര്ജ്ജുനന് ഈ ധൈര്യമെല്ലാം നഷ്ടപ്പെടുകയും സ്വജനവധം കൊണ്ടുണ്ടാകാവുന്ന പാപത്തെ കുറിച്ചോര്‍ത്ത് അദ്ദേഹം വളരെ പരിതപിക്കുകയും ചെയ്തു.
ശ്രീകൃഷ്ണന് സാരഥ്യം വഹിക്കുന്ന തേരില്‍ കയറിയാണ് അര്ജ്ജുനന് യുദ്ധത്തിന് പുറപ്പെട്ടത്. അപ്പോള്‍ യുദ്ധത്തിനുവന്നിരിക്കുന്ന എല്ലാവരേയും ഒന്നു കണ്ടാല്‍ കൊള്ളാമെന്നുള്ള ആഗ്രഹം അര്ജ്ജുനന് ഉണ്ടായി. രണ്ടു സേനകളുടെയും മദ്ധ്യത്തില്‍ തന്റെ തേരു നിര്‍ത്താന്‍ അര്ജ്ജുനന് ഭഗവാനോട് ആവശ്യപ്പെട്ടു. ഭഗവാന് അര്‍ജ്ജുനന്റെ അപേക്ഷയനുസരിച്ചു തേരു നിര്‍ത്തി. അര്ജ്ജുനന് എല്ലാപേരെയും സൂക്ഷിച്ചുനോക്കി.
യുദ്ധത്തിന് വന്നിരിക്കുന്നത് ആരെല്ലാമെന്നു മനസ്സിലാക്കി. പിതാക്കന്മാര്, പിതാമഹന്മാര്, പുത്രന്മാര്, ആചാര്യന്മാര്, മാതുലന്മാര്, സോദരന്മാര്, പൗത്രന്മാര് സമവയസ്ക്കാരയ സ്നേഹിതന്മാര്, സുഹൃത്തുക്കള്‍, ശ്വശുരന്മാര് തുടങ്ങി തനിക്കേറ്റവും പ്രിയപ്പെട്ട ബന്ധുക്കള്‍ യുദ്ധത്തിനൊരുങ്ങി നില്‍ക്കുന്നതാണ് രണ്ടുസൈന്യത്തിലും അദ്ദേഹത്തിന് കാണാന്‍ കഴിഞ്ഞത്. ആ കാഴ്ച ധീരനും വീരകേസരിയുമായ അര്‍ജ്ജുനനെ അധീരനും അവിവേകിയും വലിയ കൃപാലുവുമാക്കി മാറ്റി. സ്വജനങ്ങളുടെ നേരെ അദ്ദേഹത്തിനുണ്ടായ കാരുണ്യം യുദ്ധത്തില്‍നിന്നു പിന്തിരിയാന്കൂടി അദ്ദേഹത്തെ വളരെ പ്രേരിപ്പിച്ചു.
കരഞ്ഞുകൊണ്ട് അര്ജ്ജുനന് ശ്രീകൃഷ്ണനോടു പറയുകയാണ്, ”യുദ്ധത്തിനു പുറപ്പെട്ട എന്റെ സ്വജനങ്ങളെക്കണ്ടിട്ട് എനിക്കു വളരെ വല്ലായ്മയുണ്ടാകുന്നു. ശരീരത്തിന്റെ ശക്തി നിശ്ശേഷം നശിച്ചു. ദിവ്യമായ ഗാണ്ഡീവംപോലും എന്റെ കൈയില്‍നിന്നും വഴുതിപോകുന്നു. എനിക്കു നില്ക്കാന്പോലും ശക്തിയില്ല. ചുറ്റുപാടും കറങ്ങുന്നതുപോലെതോന്നുന്നു. യുദ്ധത്തില്‍ സ്വജനങ്ങളെ കൊന്നിട്ട് ഒരു ലാഭവും എനിക്കുവേണ്ട ഞാന്‍ വിജയവും രാജ്യവും ലൗകികസുഖങ്ങളും ആഗ്രഹിക്കുന്നില്ല.
ആര്‍ക്കുവേണ്ടിയാണോ ഞങ്ങള്‍ രാജ്യവും സുഖവും ആഗ്രഹിക്കുന്നത് ആ സ്വജനങ്ങള് ധനവും പ്രാണനും ഉപേക്ഷിച്ച് യുദ്ധത്തിന് ഇറങ്ങിയിരിക്കയാണ്. അവരെ കൊന്നാല്‍ ഞങ്ങള്‍ക്ക് എങ്ങനെ സുഖമുണ്ടാകും?. അയ്യോ രാജ്യം നേടി സുഖിക്കാമെന്നുള്ള ആഗ്രഹം വലിയ പാപം ചെയ്യാനാണല്ലോ ഒരുങ്ങിയത്. ഇല്ലില്ല.
ഞാന്‍ ഒരിക്കലും പാപം ചെയ്യുകയില്ല. അനന്തരം അര്ജ്ജുനന് ആയുധങ്ങളെല്ലാം ഉപേക്ഷിച്ച് സങ്കടത്തോടുകൂടി തേരില്‍ത്തന്നെ ഇരുന്നുപോയി. ഇത് അര്‍ജ്ജുനന്റെ സരളസ്വഭാവത്തിനും വംശസ്നേഹത്തിനും ഏറ്റവും വലിയ തെളിവു നല്കുന്ന സംഭവമാണ്. അര്‍ജുനന്റെ സ്വജനവധജന്യമായ പാപത്തെപ്പറ്റിയുള്ള ജല്പനം കേട്ടു ശ്രീകൃഷ്ണഭഗവാന് പറഞ്ഞത്:
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: