തൊടുപുഴ : നിത്യഹരിത വനമേഖലകളില്‍ കണ്ടുവരുന്ന മൂട്ടിമരം ചൂടേറിയ ലോറേഞ്ചിലും പൂത്തു. തൊടുപുഴ കലയന്താനി അഞ്ചിരിക്കവല കളപ്പുരയ്ക്കല്‍ ടോമിന്റെ പുരയിടത്തിലാണ് മൂന്നോളം മൂട്ടിമരങ്ങള്‍ പൂത്തത്.
തെന്മല, കുളത്തൂപ്പുഴ, സൈലന്റ്വാലി തുടങ്ങിയ നിത്യഹരിത വനങ്ങളില്‍ മൂട്ടിമരം ധാരാളമായി കണ്ടുവരുന്നു. തടിയില്‍ ഫലം ഉണ്ടാകുന്ന കോളിപ്ലോറി ഇനത്തില്‍പ്പെട്ട മരമാണ് മൂട്ടി. മൂട് തൊട്ട് മുകളുവരെ തായ്തടിയിലാണ് മൂട്ടിയില്‍ പഴം ഉണ്ടാകുന്നത്. ഇതാണ് മൂട്ടി എന്ന പേര് ലഭിച്ചത്.
പച്ച തണ്ടില്‍ ചുവന്ന കുലകളായാണ് പൂക്കള്‍ കാണപ്പെടുന്നത്. പുളിയോടുചേര്ന്ന് വ്യത്യസ്തമായ രുചിയുള്ള മൂട്ടിപ്പഴം ആഹാരയോഗ്യവും ഔഷധഗുണമേറിയതുമാണ്. ചാമ്പങ്ങയുടെ വലിപ്പം വരുന്ന മൂട്ടിപ്പഴം ആദ്യം പച്ചയും പാകമാകുമ്പോള്‍ മഞ്ഞനിറത്തിലുമാണ് കാണപ്പെടുക.
6 വര്‍ഷം മുമ്പ് തൃശ്ശൂരില്‍ നിന്നുമാണ് ടോം മൂട്ടി തൊടുപുഴയില്‍ എത്തിക്കുന്നത്. 15 അടിയോളം ഉയരമുള്ള മരങ്ങള്‍ ആദ്യമായാണ് പൂക്കുന്നത്. രണ്ടരയേക്കറോളം വരുന്ന പറമ്പില്‍ നാനാജാതി ഫലവൃക്ഷങ്ങള്‍ ഇദ്ദേഹം നട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: