പള്ളുരുത്തി: പ്രതിസന്ധികള്‍ വിട്ടൊഴിയാത്ത കായലോര മത്സ്യമേഖലയില്‍ വറുതിയുടെ നാളുകളുടെ വരവറിയിച്ച് കടല്‍ച്ചൊറികള്‍ നിറയുന്നു. ജെല്ലി ഫിഷ് എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന കടല്‍ച്ചൊറികള്‍ തീച്ചൊറി, ചെമ്മീന്‍ ചൊറി എന്നീ പേരുകളിലും വിളിക്കപ്പെടുന്നു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി കടല്‍ച്ചൊറികള്‍ കായലില്‍ നിറഞ്ഞതുമൂലം കായലോര മത്സ്യബന്ധനത്തിന് തിരിച്ചടിയായിരിക്കയാണ്.
ഉള്‍നാടന്‍ മത്സ്യബന്ധന മേഖലയിലാണ് ഇവ ഏറെ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നത്. ജലാവരണത്താല്‍ മൂടിയ ഇവയുടെ ശരീരഭാഗങ്ങളില്‍ നീരാളിയുടേതിനു സമാനമായ കാലുകളും ഉണ്ട്. കായലിന്റെ ഒഴുക്കിനനുസരിച്ച് നീങ്ങുന്ന കടല്‍ച്ചൊറികള്‍ മത്സ്യബന്ധനത്തിനായി നീട്ടിയിരിക്കുന്ന വലകളില്‍ ഉടക്കി വലകള്‍ക്ക് കേടുപാടുകളും സംഭവിക്കുന്നു.
അരൂര്‍, ഇടക്കൊച്ചി, പള്ളുരുത്തി കായല്‍ പ്രദേശങ്ങളിലും, പെരുമ്പടപ്പ്, കുമ്പളങ്ങി ഉള്‍നാടന്‍ കായല്‍ പ്രദേശങ്ങളിലും കടല്‍ച്ചൊറികള്‍ നിറഞ്ഞതുമൂലം മത്സ്യബന്ധനത്തിനു കഴിയാതെ തൊഴിലാളികള്‍ ബുദ്ധിമുട്ടുകയാണ്.ഒരു കിലോഗ്രാം മുതല്‍, ഏഴുകിലോ ഭാരം വരെയുള്ള ചൊറികള്‍ വലകളില്‍ കൂട്ടത്തോടെ കയറുമ്പോള്‍ വലകള്‍ നശിക്കുന്നു.
ഊന്നിവല, ചീനവല, മീന്‍ വല, ചെമ്മീന്‍ വല തുടങ്ങിയ മത്സ്യബന്ധനോപാധികള്‍ കായലില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. ജലാവരണത്താല്‍ പൊതിഞ്ഞ ഇവയുടെ ദ്രാവകം മനുഷ്യശരീരഭാഗങ്ങളില് സ്പര്‍ശിച്ചാല്‍ കടുത്ത ചൊറിച്ചില്‍ അനുഭവപ്പെടുന്നു. കായലിലേയും, കടലിലേയും ജലസാന്ദ്രത തുല്യനിലയില്‍ വരുമ്പോഴാണ് കടല്‍ ജീവികള്‍ കായലിലേക്ക് എത്തുന്നതെന്ന് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
കടലിലെ ഉപ്പിന്റെ അതേ അളവുതന്നെയായിരിക്കും കായല്‍ ജലത്തിനും. ശക്തമായ മഴപെയ്ത് കായലിലെ ഉപ്പിന്റെ അളവുകുറഞ്ഞാല്‍ മാത്രമേ കടല്‍ച്ചൊറികള്‍ കായലില്‍ നിന്നും നശിച്ചുപോവുകയുള്ളൂ. ചില വിദേശ രാജ്യങ്ങളില്‍ ജെല്ലി ഫിഷ് ഭഷ്യവിഭവമായി ഉപയോഗിക്കുന്നുണ്ട്. കടല്‍ച്ചൊറികള്‍ ഒഴിഞ്ഞുപോകാനുള്ള പ്രാര്‍ത്ഥനയിലാണ് കായലോര മത്സ്യത്തൊഴിലാളി സമൂഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: