വെഞ്ഞാറമൂട്(തിരുവനന്തപുരം): ക്ഷേത്ര ഉത്സവഘോഷയാത്രയില്‍ വിതരണം ചെയ്ത ശീതള പാനീയങ്ങള്‍ കുടിച്ച 350 ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. സ്ത്രീകളും കുട്ടികളും ഉള്പ്പെടെയുളള്ളവര്ക്ക് തലകറക്കവും ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി.
വെമ്പായം തേക്കട മാടന്നട ശിവഭദ്രകാളീക്ഷേത്രത്തിലെ ഘോഷയാത്രയ്ക്കിടെ വിതരണം ചെയ്ത പാനീയങ്ങള്‍ കുടിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് സംശയം. ഇന്നലെ രാവിലെയാണ് പലര്‍ക്കും ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടവര്‍ കന്യാകുളങ്ങര ഗവ:ആശുപത്രി, തിരുവന്തപുരം മെഡിക്കല്‍കോളേജ്, നെടുമങ്ങാട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സ തേടി. ക്ഷേത്രത്തിലെ അന്നദാനത്തില്‍ പങ്കെടുത്തവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന നിലയില്‍ വാര്‍ത്തകള്‍ പരന്നിരുന്നു.
എന്നാല്‍ കഴിഞ്ഞ മൂന്നുദിവസം സദ്യ നടത്തുകയാണെന്നും സദ്യ കഴിച്ചവര്‍ക്ക് മറ്റ് പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും ക്ഷേത്രഭാരവാഹികള്‍ പറഞ്ഞു. നാലായിരത്തില്‍ അധികംപേര്‍ അന്നദാനം കഴിച്ചതില്‍ 350 പേര്‍ക്കുമാത്രമാണ് ഭക്ഷ്യവിഷബാധ ഏറ്റത്. പൊങ്കാലയില്‍ പങ്കെടുത്ത ഭക്തജനങ്ങള്‍ക്ക് ഉച്ചയോടെയും വൈകുന്നേരത്തെ ഘോഷയാത്രയ്ക്കും പുറത്തുള്ള ക്ലബ്ബുകളില്‍ നിന്നും പാനീയങ്ങളും മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങളും നല്‍കിയിരുന്നു.
ഇതില്‍ നിന്നാകാം ഭക്ഷ്യവിഷബാധയേറ്റതെന്നാണ് നിഗമനം. ക്ഷേത്രഉത്സവത്തോടനുബന്ധിച്ച് ഈ വര്‍ഷം തുടര്‍ച്ചയായി പല ക്ഷേത്രങ്ങളും നടത്തുന്ന അന്നദാന സദ്യയില്‍ വിഷബാധയുണ്ടാകുന്നതില് ജനങ്ങള്‍ ആശങ്കയിലാണ്. അന്നദാനത്തിനിടെ ഭക്ഷ്യവിഷബാധയേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരെ ആരോഗ്യ മന്ത്രി വി.എസ്.ശിവകുമാര്‍ സന്ദര്‍ശിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രി, എസ്എടി ആശുപത്രി തുടങ്ങി വിവിധ ആശുപത്രികളിലായി അസുഖബാധിതര്‍ക്ക് സമയബന്ധിതമായി ചികിത്സ ലഭ്യമാക്കാനാവശ്യമായ എല്ലാവിധ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയതായി മന്ത്രി അറിയിച്ചു.
ഭക്ഷ്യവിഷബാധയിലേക്ക് നയിച്ച കാരണങ്ങള്‍ പരിശോധിക്കും. 81 ഓളം പേരെയാണ് വൈകുന്നേരം അഞ്ച്മണിയോടെ മെഡിക്കല്‍ കോളേജിലും എസ്.എ.ടി.യിലുമായി പ്രവേശിപ്പിച്ചത്. ആരുടെയും നില ഗുരുതരമല്ല. മന്ത്രിയോടൊപ്പം പാലോട് രവി എംഎല്‍എ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എം. സിറാബുദ്ദീന്‍, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. കെ. മോഹന്‍ദാസ് എന്നിവരുമുണ്ടായിരുന്നു. ക്ഷേത്ര ഉത്സവങ്ങളെ കരിതേച്ച് കാണിക്കാന്‍ നടത്തുന്ന ഗൂഢശ്രമമാണ് സംഭവത്തിനു പിന്നിലെന്നും ശീതളപാനീയങ്ങള്‍ വിതരണം നടത്തുന്ന കമ്പനികളെകുറിച്ച് അന്വേഷിക്കണമെന്നും ഹിന്ദുഐക്യവേദി ജില്ലാ ട്രഷറര്‍ വി.ശ്രീകുമാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: