ബെംഗളൂരു: ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായി മാറിയ ബിജെപിയുടെ ദ്വിദിന ദേശീയ നിര്‍വ്വാഹക സമിതി യോഗത്തിന് ഇന്നു തുടക്കം. ബെംഗളൂരു വേദിയാകുന്ന യോഗത്തില്‍, കൂടുതല്‍ സംസ്ഥാനങ്ങളില്‍ ഭരണമുറപ്പിക്കാനുള്ള തന്ത്രങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷ കക്ഷികള്‍ നടത്തുന്ന പ്രചാരണങ്ങള്‍ നേരിടുന്നതിനുള്ള കര്‍മ്മ പദ്ധതിക്കും രൂപംനല്‍കും.
ഇന്നലെ ദേശീയ-സംസ്ഥാന ഭാരവാഹികളുടെ യോഗം നടന്നു. ഇന്ന് രാവിലെ ആരംഭിക്കുന്ന നിര്‍വ്വാഹക സമിതി യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ അധ്യക്ഷത വഹിക്കും.
നാളെ സമാപന സമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. സമ്മേളനത്തില്‍ രാഷ്ട്രീയ, വിദേശകാര്യ പ്രമേയങ്ങള്‍ അവതരിപ്പിക്കുമെന്ന്് പാര്‍ട്ടി വക്താവ് ഷാനവാസ് ഹുസൈന് പറഞ്ഞു. കേന്ദ്രഭരണം ഒരു വര്‍ഷം പിന്നിടുന്ന സാഹചര്യത്തില്‍ രാജ്യത്തെ പ്രധാന രാഷ്ട്രീയ-സാമൂഹ്യ വിഷയങ്ങളും സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളും പ്രമേയത്തില്‍ പ്രതിഫലിക്കും. അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന്റെ അഭിമാനം തിരിച്ചുപിടിക്കാന്‍ മോദി സര്‍ക്കാരിന്റെ വിദേശ നയത്തിന് സാധിച്ചെന്ന വിലയിരുത്തലാകും വിദേശകാര്യ പ്രമേയത്തിന്റെ സത്ത.
ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരെ പ്രതിപക്ഷം നടത്തുന്ന കടന്നാക്രമണത്തെ അതേ നാണയത്തില്‍ പ്രതിരോധിക്കാനാണ് പാര്‍ട്ടി തീരുമാനം. വ്യാജപ്രചരണങ്ങള്‍ ചെറുക്കുന്നതിന് വസ്തുതകള്‍ നിരത്തി പവര്‍ പോയിന്റ് പ്രസന്റേഷന് തയ്യാറാക്കി രാജ്യവ്യാപകമായി അവതരിപ്പിക്കും. കര്‍ഷകരെ സംരക്ഷിക്കുന്ന ബില്ലായിരിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിട്ടും തെറ്റായ പ്രചാരണം അവസാനിപ്പിക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ തയ്യാറാകാത്ത സാഹചര്യത്തിലാണിത്.
കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതിന് ശേഷം നടക്കുന്ന ആദ്യ നിര്‍വ്വാഹക സമിതി യോഗം ബിജെപി ഭരണത്തിലില്ലാത്ത ഏഴ് സംസ്ഥാനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കും. പശ്ചിമബംഗാള്‍, ഒഡീഷ, അസം, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങള്‍ക്കായി പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് ജനറല്‍ സെക്രട്ടറി പി. മുരളീധര റാവു പറഞ്ഞു. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനുള്ള പരിപാടിക്കും രൂപം നല്‍കും. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി ഭൂരിപക്ഷം നേടുമെന്ന ആത്മവിശ്വാസം പാര്‍ട്ടി വക്താവ് ഷാനവാസ് ഹുസൈന് പ്രകടിപ്പിച്ചു.
111 സ്ഥിരം അംഗങ്ങള്‍ക്ക് പുറമെ ബിജെപി മുഖ്യമന്ത്രിമാര്‍, സംസ്ഥാന പ്രസിഡന്റുമാര്‍, സംസ്ഥാന സംഘടനാ സെക്രട്ടറിമാര്‍, പ്രത്യേക ക്ഷണിതാക്കള്‍ എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കും. ഇതോടനുബന്ധിച്ച് ഇന്ന് മോദിയുടെ പൊതുപരിപാടിയും ഒരുക്കിയിട്ടുണ്ട്. ബസവനഗുഡിയില്‍ നടക്കുന്ന റാലിയില്‍ ഒരുലക്ഷത്തോളം പ്രവര്‍ത്തകര്‍ അണിനിരക്കുമെന്നാണ് കണക്കുകൂട്ടല്‍.
കേരളത്തിന് പ്രശംസ
ബെംഗളൂരു: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ മറികടന്ന് ലോകത്തിലെ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള രാഷ്ട്രീയ കക്ഷിയായി മാറിയ ബിജെപിയുടെ അംഗത്വവിതരണ പ്രവര്‍ത്തനത്തില്‍ കേരളത്തിന് പ്രത്യേക പ്രശംസ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേടിയ വോട്ടിനെക്കാള്‍ ഒരു ലക്ഷത്തില്‍ അധികംപേരെ അംഗങ്ങളാക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് സാധിച്ചിരുന്നു.
ദേശീയ, സംസ്ഥാന ഭാരവാഹികളുടെ യോഗത്തില്‍, ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് കേരളത്തെ പ്രശംസിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 19.50 ലക്ഷം വോട്ടാണ് കേരളത്തില്‍ ബിജെപിക്ക് ലഭിച്ചത്. അതേസമയം, 20.50 ലക്ഷം അംഗങ്ങളെ ഇതുവരെ ചേര്‍ക്കാന്‍ സാധിച്ചു. കഴിഞ്ഞവര്‍ഷം 5.45 ലക്ഷം അംഗങ്ങളേ ബിജെപിക്ക് സംസ്ഥാനത്ത് ഉണ്ടായിരുന്നുള്ളു. ഈ മാസം 30 വരെ അംഗത്വവിതരണം നടത്താമെന്നിരിക്കെ അംഗങ്ങളുടെ എണ്ണം ഇനിയും ഉയരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: