ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഈ മാസം ഭീകരാക്രമണം നടത്തുമെന്ന് പാക്കിസ്ഥാന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകള്‍ വ്യക്തമാക്കിയതായി ഇന്റലിജന്‍സ് ബ്യൂറോ (ഐബി) മുന്നറിയിപ്പ് നല്കി.ജയ്ഷെ മുഹമ്മദ് (ജെഇഎം) എന്ന സംഘടനയുടെ നേതൃത്വത്തിലായിരിക്കും ആക്രമണമെന്നും റിപ്പോര്‍ട്ടുണ്ട്.
2001 ഡിസംബര്‍ 13ന് ഇന്ത്യന്‍ പാര്‍ലമെന്റിനു നേര്‍ക്ക് ആക്രമണം നടത്തിയത് ജയ്ഷെ മുഹമ്മദാണ്. സമാനമായ ആക്രമണത്തിനാണ് സംഘടന പദ്ധതിയിട്ടിരിക്കുന്നത്.
ഐബിയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ദല്‍ഹിയില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. ദേശീയ നേതാക്കളുടെ സുരക്ഷയുംകര്ശനമാക്കിയിട്ടുണ്ട്.
അതേസമയം, കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം നടത്താന്‍ ജെഇഎം തീരുമാനിച്ചതായും ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്കി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച സിപിഎം പ്രവര്‍ത്തകരുടെ പട്ടിക ഐബി തയാറാക്കിയിട്ടുണ്ട്.
ഐബിയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് എല്ലായിടത്തും അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
ഇസ്ലാമിക ഭീകരസംഘടനകളുടെ പരസ്പരം സഹകരണം അവ്യക്തവും അതിവേഗത്തിലുമുള്ളതിനാല് ഭീകരാക്രമണം സംബന്ധിച്ച വ്യക്തമായ തെളിവ് പുറത്തുവിടാന്‍ ബുദ്ധിമുട്ടുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി.
അതേസമയം ജയ്ഷെ മുഹമ്മദ് ഭീകരസംഘടനകള്‍ക്ക് പ്രഷര്‍ കുക്കര്‍ ബോംബ് പോലുള്ളവ ഉപയോഗിച്ച് പ്രാദേശിക പട്ടണങ്ങളില്‍ സ്ഫോടനം നടത്താന്‍ തക്കവണ്ണമുള്ള സംവിധാനമുണ്ടെന്നും ഏജന്‍സികള്‍ വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമായ ഇന്ത്യയില്‍ ഇത്തരത്തിലൊരു ഭീകരാക്രമണം നടന്നാല്‍ അത് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ഐബി മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. അയല്‍രാജ്യങ്ങളായ പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍ നിരന്തരം നടക്കുന്ന സംഘര്‍ഷങ്ങള്‍ ഇവിടെയും വ്യാപിപ്പിക്കാനാണ് ഭീകരവാദികളുടെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: