തൃശ്ശൂര്‍: സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ വിവാദ വ്യവസായി മുഹമ്മദ് നിസാമിന് അയാളോടുണ്ടായിരുന്ന മുന്‍വൈരാഗ്യമാണെന്നു കുറ്റപത്രം. കുന്നംകുളം മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്.
നിസാം അടക്കമുള്ള ചിലര്‍ രാത്രി ഏറെ വൈകിയാണ് ശോഭ സിറ്റിയിലേക്ക് വന്നിരുന്നത്. തുടര്‍ന്ന് രാത്രി 12 മണിക്കു ശേഷം വരുന്ന വാഹനങ്ങള്‍ തടയണമെന്ന് ചന്ദ്രബോസ് മറ്റ് സെക്യൂരിറ്റി ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതാണ് ചന്ദ്രബോസിനോട്, നിസാമില്‍ പകയും വൈരാഗ്യവും വളര്‍ത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു.
തുടര്‍ന്ന് നിസാം പലതവണ, കൊല്ലുമെന്ന് ചന്ദ്രബോസിനെ ഭീഷണിപ്പെടുത്തി. എന്നാല്‍ ഭീഷണി വകവയ്ക്കാതിരുന്ന ചന്ദ്രബോസ് പിന്നീടും നിസാമിന്റെ കാര്‍ തടയുകയായിരുന്നു.
കൊല്ലപ്പെട്ട ചന്ദ്രബോസിന്റെ ഭാര്യ ജമന്തി അടക്കം 15 സാക്ഷികള്‍ ഇപ്രകാരം മൊഴി നല്‍കിയിട്ടുണ്ട്.
സ്പെഷല്‍ പ്രോസിക്യൂട്ടര്‍ എ.പി. ഉദയഭാനു, അസിസ്റ്റന്റ് പ്രോസിക്യൂട്ടര്‍മാരായ റോബ്സണ് പോള്‍, ടി.എസ്. രാജന്, സലില്‍ നാരായണന് എന്നിവരുടെ നേതൃത്വത്തിലാണു കുറ്റപത്രം തയാറാക്കിയത്.
ദൃക്സാക്ഷികളുടെ മൊഴി, ശാസ്ത്രീയ തെളിവുകള്‍, ഫൊറന്‍സിക് പരിശോധനാ ഫലങ്ങള്‍ എന്നിങ്ങനെ തെളിവുകള്‍ വേര്‍തിരിച്ചാണു കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. 108 സാക്ഷികളും 32 ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: