ചെങ്ങന്നൂര്‍: നഗരമദ്ധ്യത്തില്‍ തുടര്‍ച്ചയായി നടന്ന രണ്ട് മോഷണകേസുകളിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങന്നൂര്‍ ളാകശേരി മേലേതുണ്ടിയില് വീട്ടില്‍ ഹരികുമാറി (ഹരിക്കുട്ടന്-38)നെയാണ് മോഷണ മുതല്‍ വില്‍പ്പന നടത്തുന്നതിനിടെ എസ്ഐ: എസ്.എസ്. നെറ്റോയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ചെങ്ങന്നൂര്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിനുള്ളില്‍ നഗരസഭയുടെ കെട്ടിടത്തില്‍ പ്രവൃത്തിക്കുന്ന രണ്ട് സ്ഥാപനങ്ങളിലാണ് ഈയാള് മോഷണം നടത്തിയത്. മാര്‍ച്ച് 26ന് രാത്രി ഫൈന്‍ സ്റ്റോഴ്സിലും ഏപ്രില്‍ ഒന്നിന് ഇതിന് സമീപമുള്ള ഓസ്കാര്‍ മൊബൈല്‍ ഷോപ്പിലുമാണ് മോഷണം നടത്തിയത്.
ഇരുസ്ഥാപനങ്ങളുടെയും താഴുകള്‍ തകര്‍ത്തശേഷം അകത്ത് കടന്ന് പണവും സാധനങ്ങളും അപഹരിക്കുകയായിരുന്നു. ഫൈന്‍ സ്റ്റോഴ്സില്‍ നിന്നും 12,000 രൂപയും, ഒരുവാച്ചും, 15 സിഗരറ്റ് പായ്ക്കറ്റുകളുമാണ് മോഷ്ടിച്ചത്. ഓസ്കാര്‍ മൊബൈല്‍ ഷോപ്പില്‍ നിന്നും മേശയില്‍ സൂക്ഷിച്ചിരുന്ന മൂവായിരം രൂപയും, ഒന്‍പത് മൊബൈല്‍ ഫോണുകള്‍, റീച്ചാര്‍ജ് കൂപ്പണുകള്‍, ഫോണ്‍ അനുബന്ധ സാധനങ്ങളും അപഹരിച്ചു. ആദ്യമോഷണം നടന്നപ്പോള്‍തന്നെ ഫൈന്‍ സ്റ്റോഴ്സിന്റെ ഉടമയും ഹരികുമാറിനെ സംശയിക്കുന്നതായി പോലീസിന് പരാതി നല്‍കിയിരുന്നതാണ്.
പോലീസ് തന്നെ സംശയിക്കുന്നത് അറിയാതെ പ്രതി പാണ്ടനാട്ടിലുള്ള കള്ള് ഷാപ്പിന് സമീപം മോഷ്ടിച്ച റീചാര്‍ജ് കൂപ്പണുകള്‍ വില്‍പ്പന നടത്തി. ഇവിടെനിന്നും പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കള്ള് ഷാപ്പിന് സമീപത്തുനിന്നും ഇയാളെ പിടികൂടുകയായിരുന്നു. പ്രതിയുടെ പക്കല്‍ നിന്നും റീച്ചാര്‍ജ് കൂപ്പണുകളും, എട്ട് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. പ്രതിയായ ഹരികുമാര്‍ മുന്‍പ് സ്പിരിറ്റ് ഉള്‍പ്പടെയുള്ള നിരവധി കേസുകളില്‍ പിടിയിലാവുകയും ശിക്ഷയനുഭവിച്ച ആളാണെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: