ആലപ്പുഴ: പക്ഷിപ്പനി തകര്‍ത്ത കുട്ടനാട്ടിലെ താറാവു വിപണി സജീവമായിത്തുടങ്ങി. എന്നാല്‍ ഭക്ഷണ പ്രേമികളുടെ പ്രീയപ്പെട്ട കുട്ടനാടന്‍ ബ്രാന്‍ഡ് താറാവിന് ക്ഷാമം തുടരുന്നു. കുട്ടനാടന്‍ മേഖലയിലെ താറാവുകളെ പക്ഷിപ്പനി ഭീതിയില്‍ കൊന്ന് തള്ളിയതിനാല്‍ മറ്റ് പ്രദേശങ്ങളില്‍നിന്ന് കൊണ്ടുവന്ന താറാവുകളാണ് ഇവിടെ കൂടുതലും വില്‍പ്പനയ്ക്കുള്ളത്.
തമിഴ്നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങള്‍ക്ക് പുറമേ പാലക്കാട്ട് നിന്നുമാണ് താറാവുകളെ കൂടുതലും എത്തിച്ചിരിക്കുന്നത്. പക്ഷിപ്പനിക്കാലത്തിനു മുന്‍പുതന്നെ തമിഴ്നാട്ടിലേക്കു വളര്‍ത്താന്‍ കൊണ്ടുപോയ കുട്ടനാടന്‍ താറാവുകളാണ് ഇപ്പോള്‍ വിപണിയിലുണ്ട്. പുതിയ മുട്ടകള്‍ വിരിയിച്ചെടുക്കുന്ന താറാവുകളും ഉടന്‍ വിപണിയില്‍ എത്തും. ചാര, ചെമ്പല്ലി എന്നീ കുട്ടനാടന്‍ ഇനങ്ങള്‍ക്കാണ് ഈസ്റ്റര്‍ സീസണില്‍ കൂടുതല്‍ ആവശ്യക്കാരുള്ളത്. കുട്ടനാടന്‍ താറാവുകളുടെ വില്പന കുറഞ്ഞപ്പോള്‍ ആന്ധ്രാപ്രദേശിലെ ആറണിത്താറാവുകളെ വിപണിയിയില്‍ സജീവമാക്കാന്‍ ചില ലോബികള്‍ ശ്രമം നടത്തിയെങ്കിലും കുട്ടനാടന്‍ താറാവുകളുടെ രുചി ഇവയ്ക്കില്ലാത്തതിനാല് വിജയം കണ്ടില്ല. കഴിഞ്ഞ ക്രിസ്മസ്-പുതുവത്സര സീസണില്‍ തകര്‍ന്നടിഞ്ഞ കുട്ടനാട്ടിലെ താറാവ് വിപണി ഈസ്റ്ററിന്റെ കരുത്തില്‍ തിരിച്ചുവരമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ.
എ-സി റോഡിലെയും ഉള്‍പ്രദേശങ്ങളിലെയും കടകളില്‍ കച്ചവടം പുനരാരംഭിച്ചു. ഇറച്ചിത്താറാവ് വില്പന കേന്ദ്രങ്ങളിലേക്കും താറാവുകളെ എത്തിച്ചു തുടങ്ങി. ഇറച്ചി, മുട്ട വില്പനകളില് വര്‍ദ്ധനവുള്ളതായി കച്ചവടക്കാര്‍ പറഞ്ഞു. താറാവിന് 200 മുതല്‍ 225 രൂപവരെയും ഡ്രസ് ചെയ്ത് കൊടുക്കുന്നതിന് 250 രൂപയുമാണ് ഇപ്പോഴത്തെ വില. പുഞ്ചകൃഷി വിളവെടുപ്പു പൂര്‍ത്തിയാകുന്ന മുറയ്ക്ക് താറാവു ഹാച്ചറികളും സജീവമാകും. മെയ് പകുതിയോടെ താറാവ് വില്പന ഉയരുമെന്ന പ്രതീക്ഷയിലാണ് കുട്ടനാടന്‍ മേഖലയിലെ കര്‍ഷകര്‍.
കഴിഞ്ഞ വര്‍ഷം നവമ്പര്‍ പകുതിയോടെ പക്ഷിപ്പനി ഭീതിമൂലം രണ്ടര ലക്ഷത്തോളം താറാവുകളെ കൊന്നൊടുക്കുകയും നാടുകടത്തുകയും ചെയ്ത കുട്ടനാട്-അപ്പര്‍കുട്ടനാടന്‍ മേഖലകളിലെ പാടങ്ങളില്‍ ഒരിടവേളയ്ക്കുശേഷം താറാവിന്‍കൂട്ടങ്ങള്‍ നിറയുന്ന മനോഹരക്കാഴ്ചകള്‍ സഞ്ചാരികള്‍ക്ക് കൂടുതല്‍ ആകര്‍ഷകമാകുന്നു. പക്ഷേ സംസ്ഥാന സര്‍ക്കാര്‍ പക്ഷിപ്പനി കാലയളവില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ പലതും പതിരായി മാറിയെന്നാണ് കര്‍ഷകരുടെ പരാതി. ഇത്തവണത്തെ ബജറ്റില്‍ പോലും താറാവു കര്‍ഷകര്‍ക്കായി പണം വകയിരുത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
പക്ഷിപ്പനി സമയത്ത് സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് തീയിട്ടും കുഴിച്ചുമൂടിയും കൊന്ന താറാവുകള്‍ക്കുള്ള നഷ്ടപരിഹാരം പല കര്‍ഷകര്‍ക്കും ലഭിക്കാനുണ്ടെന്ന് ഐക്യ കേരള താറാവ് കര്‍ഷകസംഘം ഭാരവാഹികള്‍ പറഞ്ഞു. ചില സ്ഥലങ്ങളില്‍ നഷ്ടപരിഹാരത്തിന്റെ കോളത്തില്‍ വലിയ താറാവ് എന്നു രേഖപ്പെടുത്തേണ്ടത് മാറി ചെറിയ താറാവ് എന്ന അടയാളപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ പിശക് മൂലം പല കര്‍ഷകര്‍ക്കും മതിയായ നഷ്ടപരിഹാരം ലഭിക്കാതെ പോയിട്ടുണ്ട്. ഹാച്ചറിയില്‍ ഉത്പാദിപ്പിക്കുന്ന താറാവിനെ കുട്ടനാട്ടിലെ കര്ഷകന് നല്‍കാതെ അന്യസംസ്ഥാനത്തേക്ക് കടത്തുന്നതായും പരാതി ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: