മാര്‍ച്ച് 26-ാം തീയതി ഒരു ബന്ധുവിന്റെ മരണത്തെത്തുടര്‍ന്ന് കുമാരനല്ലൂരിലുള്ള അദ്ദേഹത്തിന്റെ വസതിയിലേക്കു പുറപ്പെടാന്‍ തയ്യാറെടുക്കുന്നതിനിടയിലാണ് സംഘത്തിന്റെ ഗുരുവായൂര്‍ ജില്ലാ സഹസംഘചാലകനും മുമ്പ് പ്രാന്തീയ സഹസേവാ പ്രമുഖുമായിരുന്ന എന്‍.ഡി.ആര്യന്റെ ചരമവാര്‍ത്ത ജന്മഭൂമിയില് വായിച്ചറിഞ്ഞത്. തനിക്ക് ഏറ്റവും പ്രിയങ്കരമായ തിരുവത്രയിലെ വിദ്യാനികേതന്‍ സ്കൂളില്‍ ഒരു ബൈഠക്കില്‍ സംസാരിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം വന്നു കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് വൈദ്യസഹായം ലഭിച്ചതൊന്നുകൊണ്ടും ഫലമുണ്ടാകാതെ അന്ത്യം സംഭവിക്കുകയായിരുന്നുവെന്നാണ് വാര്‍ത്തയില്‍നിന്നും മനസ്സിലായത്. എല്ലാ അര്‍ത്ഥത്തിലും സേവനപ്രവര്‍ത്തനങ്ങളുടെ മൂര്‍ത്തിമദ്ഭാവമായിരുന്നു ആര്യന്. സംഘപ്രസ്ഥാനങ്ങള്ക്കൊക്കെ ഒരിക്കലും മറക്കാനാവാത്ത വ്യക്തിത്വമാണ് അദ്ദേഹം.
ഞങ്ങള്‍ക്ക് ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ വളരെ കുറച്ചേ അവസരങ്ങളുണ്ടായുള്ളൂവെങ്കിലും അടുത്ത ആത്മബന്ധം പുലര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഗുരുവായൂര്‍ യാത്ര എന്നെ സംബന്ധിച്ചിടത്തോളം ഏതാണ്ട് ഒന്നരപതിറ്റാണ്ടിനിടയില്‍ വളരെ വിരളമായിരുന്നുവെങ്കിലും അവിടുത്തെ ബാലഭവനില്‍ ചെന്നാല്‍ വിശ്രമിക്കാനും താമസിക്കാനും ഒപ്പം വര്‍ത്തമാനം പറഞ്ഞിരിക്കാനും സാധിക്കുമെന്ന് അദ്ദേഹം പലതവണ പറഞ്ഞിരുന്നു. രണ്ടുവര്‍ഷംമുമ്പ് ഗുരുവായൂര്‍ ശാഖയുടെ ശ്രീഗുരുദക്ഷിണാ ഉത്സവത്തില്‍ പങ്കെടുക്കാന്‍ എനിക്കവസരമുണ്ടായി.
അന്നദ്ദേഹത്തെ കാണാന്‍ കഴിയുമെന്ന് വിചാരിച്ചു. പക്ഷേ ബാലമന്ദിരങ്ങളുടെ ചുമതലക്കാരും ഗുരുവായൂര്‍ ദേവസ്വം അധികൃതരുമായി ഒരുദിവസം നീണ്ട ഒരു പരിപാടിയുണ്ടായിരുന്നതിനാല്‍ കൂടിക്കാഴ്ച നടന്നില്ല. മാത്രമല്ല വൈകുന്നേരം അദ്ദേഹത്തിന് മറ്റൊരു ശാഖയില്‍ പോകേണ്ടതായും വന്നു. അടുത്ത പ്രാന്തീയ ബൈഠക്കില്‍ ഒരുമിച്ചു കണ്ട് സംസാരിക്കാന്‍ അവസരം ലഭിച്ചു.
ജനസംഘത്തിന്റെ സംഘടനാകാര്യദര്‍ശിയെന്ന നിലയ്ക്ക് തൃശൂര്‍ ജില്ലയില്‍ പലയിടത്തും സഞ്ചരിക്കുന്നതിനിടയിലാണ് അദ്ദേഹത്തെ കണ്ടത്. എന്നാല്‍ അടിയന്തരാവസ്ഥയ്ക്കുശേഷം ഇന്ന് ജന്മഭൂമിയുടെ മാനേജിംഗ് എഡിറ്ററായ അന്നത്തെ മാതൃഭൂമി പത്രാധിപസമിതി അംഗമായിരുന്ന പി.ബാലകൃഷ്ണന്റെ വിവാഹത്തില്‍ പങ്കെടുക്കാനുളള ബസ് യാത്രയില്‍ അടുത്തടുത്ത സീറ്റുകാരായി ഒന്നരമണിക്കൂര്‍ യാത്ര ചെയ്യവേയാണ് കൂടുതല്‍ അടുത്തത്. വെങ്കിടങ്ങുകാരാണ് ആര്യനും ബാലകൃഷ്ണനും. എന്റെ പ്രചാരകജീവിതത്തിന്റെ ആദ്യവര്‍ഷങ്ങളിലെ പ്രവര്‍ത്തനമേഖലയായിരുന്നു വെങ്കിടങ്ങ്.
കുണ്ടഴിയൂര്ക്കാരന് പി.ടി.രാഘവനും ഏനാമ്മാവില്‍ ബാര്‍ബര്‍ ഷാപ്പു നടത്തിയ വാസുവുമാണ് അന്ന് ആ ഭാഗങ്ങളില്‍ ആളുകളെ പരിചയപ്പെടുത്താന്‍ കൊണ്ടുനടന്നത്. വെങ്കിടങ്ങില്‍ ശാഖ തുടങ്ങാന്‍ ഞാന്‍ നടത്തിയ വിഫലശ്രമത്തെപ്പറ്റി സംസാരിച്ചപ്പോള്‍ ആര്യന് വിസ്മയമായി. അക്കാലത്ത് കവിയെന്ന നിലയില്‍ അറിയപ്പെട്ടിരുന്ന ദുര്‍ഗാദത്തന്‍ ഭട്ടതിരിപ്പാടിന്റെ പുത്രനാണ് ആര്യന് എന്നു മനസ്സിലായി. അച്ഛന് ഉറച്ച കോണ്‍ഗ്രസ്സുകാരനായിരുന്നതിനാല്‍ തന്റെ സംഘപ്രവര്‍ത്തനത്തെ സന്തോഷത്തോടെയല്ല കണ്ടിരുന്നതെന്ന് അദ്ദേഹം യാത്രക്കിടെ പറഞ്ഞു.
ഇന്ദിരാഗാന്ധിയോട് അങ്ങേയറ്റത്തെ ആരാധനയായിരുന്നു ആദ്യമൊക്കെ. എന്നാല്‍ അടിയന്തരാവാസ്ഥക്കാലത്തെ പൗരാവകാശധ്വംസനങ്ങളും സ്വന്തം മകനെ നേതൃത്വത്തിലേക്കുയര്ത്താനുള്ള വ്യഗ്രതയും അച്ഛന്റെ കാഴ്ചപ്പാടില്‍ മാറ്റങ്ങള്‍ ഉണ്ടാക്കിയതായും ആര്യന് പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്തു പല കവികളുടേയും സമീപനത്തില്‍ മാറ്റമുണ്ടായിരുന്നല്ലൊ. അന്ന് വിവാഹവും സല്‍ക്കാരങ്ങളുമൊക്കെ കഴിഞ്ഞു ഞങ്ങള്‍ പിരിഞ്ഞു. അദ്ദേഹം ടെലഫോണ്‍ വകുപ്പില്‍ ഉദ്യോഗസ്ഥനായി. ഞാന്‍ ജന്മഭൂമിയുടെ നൂലാമാലകളില്‍ കുടുങ്ങിക്കിടക്കുകയും ചെയ്തു.
1996 ലോ 97 ലോ സര്‍സംഘചാലകനായിരുന്ന ശ്രീ രാജേന്ദ്ര സിംഗ്ജി (രജ്ജുഭയ്യ)ഒല്ലൂരിലെ വൈദ്യരത്നം മൂസ്സിന്റെ സ്ഥലത്തു ചികിത്സക്കായി ഒരുമാസത്തോളം താമസിച്ചിരുന്നു. അദ്ദേഹത്തെ കാണാനായി ജന്മഭൂമി ജനറല്‍ മാനേജരായിരുന്ന അപ്പുച്ചേട്ടനുമൊരുമിച്ച് അവിടെപ്പോയി. അക്കാലത്ത് നഗര്‍ കാര്യവാഹ് ആയിരുന്ന ആര്യനായിരുന്നു അവിടുത്തെ വ്യവസ്ഥകളുടെ കാര്യങ്ങള്‍ നോക്കി, ഞങ്ങളെ പൂജനീയ രജ്ജുഭയ്യയുടെ മുറിയിലേക്കാനയിച്ചത്. ജന്മഭൂമിയുടെ കാര്യത്തില്‍ അദ്ദേഹത്തിനു വലിയ താല്പ്പര്യമായിരുന്നു. അടല്‍ജിയുടെ 13 ദിവസത്തെ ആദ്യ മന്ത്രിസഭയുടെ പതനത്തിനുശേഷമുള്ള കാലമായിരുന്നു. ഉരുത്തിരിഞ്ഞുവരുന്ന പുതിയ രൂപമെന്തായിരിക്കുമെന്നതിനെപ്പറ്റിയായി സംഭാഷണം. അദ്ദേഹം
തന്റെ ഫോള്‍ഡറില്‍നിന്നും ഒരു റിപ്പോര്‍ട്ട് എടുത്തു വായിക്കാന്‍ തന്നു. അക്കാലത്തെ രാഷ്ട്രീയനിലയേയും ചായ്വുകളേയും സമഗ്രമായി വിശകലനം ചെയ്ത് അദ്വാനിജി തയ്യാറാക്കി നല്കിയതാണതെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി സഖ്യം ഭരണത്തിലെത്തുമെന്നുമായിരുന്നു രജ്ജുഭയ്യയുടെ അഭിപ്രായം.
ഏതാണ്ട് ഒരുവര്‍ഷം കഴിഞ്ഞു ആര്യന്റെ വലിയ ഒരു കത്തുവന്നു. രജ്ജുഭയ്യയുടെ തൈക്കാട്ടുശ്ശേരിയിലെ താമസക്കാലത്ത് അദ്ദേഹത്തെ സന്ദര്‍ശിച്ചവരുടെ അനുഭവങ്ങളും മറ്റും വളരെ രസകരമായി എഴുതിയ വിവരണമായിരുന്നു അത്. പത്രത്തില്‍ പ്രസിദ്ധീകരിക്കുന്നതിനു പറ്റിയ രീതിയിലായിരുന്നില്ല ആ വിവരണങ്ങള്‍. പക്ഷേ ശ്രദ്ധാലുവായ ഒരു സ്വയംസേവകന്റെ നിരീക്ഷണപാടവം അതിന്റെ സൂക്ഷ്മത വ്യക്തമാക്കിയിരുന്നു. കൂടെയുണ്ടായിരുന്ന ഒരു ലേഖനമാകട്ടെ ചതുരംഗക്കളിയിലെ ചില നീക്കങ്ങളുടെ സവിശേഷഫലങ്ങളെക്കുറിച്ചായിരുന്നു.
ആ കളിയുടെ സാങ്കേതിക കാര്യങ്ങളില്‍ തീരെ അജ്ഞനായതിനാല്‍ ഒന്നും മനസ്സിലായില്ല.
പിന്നീടൊരിക്കല്‍ സ്വപിതാവിന്റെ കവിതകളുടെ സമാഹാരമായ ‘ദുര്‍ഗാദത്ത കവിത’യുടെ ഒരു പ്രതി അയച്ചുതന്നു. അതേക്കുറിച്ച് ഞാന്‍ തന്നെ എഴുതണമെന്നായിരുന്നു അദ്ദേഹത്തിന് താല്പര്യം. ജന്മഭൂമിയില് നിന്ന് വിരമിച്ചശേഷം ഒരു ശ്രമം നടത്തി വാരാദ്യപ്പതിപ്പിനായി തയ്യാറാക്കി. അക്കാലത്ത് ട്രാന്‍സ്പോര്‍ട്ട് ബസിലാണ് കവറുകള്‍
എറണാകുളത്തേക്കയച്ചിരുന്നത്. അത് ഓഫീസില്‍ എത്തിയില്ല. എന്തു സംഭവിച്ചുവെന്നറിയാന്‍ നടത്തിയ ശ്രമത്തിനു ഫലം കണ്ടത് ഒരുമാസത്തിനുശേഷമായിരുന്നു. ആ ബസ് വഴിയില്‍ കേടായതായിരുന്നു കാരണം. കേടുമാറ്റിയ ബസ് പിന്നീട് വേറെ റൂട്ടുകളില്‍ പോയി ഒടുവില്‍ മൂവാറ്റുപുഴ ഡിപ്പോയില്‍ വൃത്തിയാക്കുന്നതിനിടയില്‍ കണ്ടുകിട്ടിയ നിരവധി കവറുകളുടെ കൂട്ടത്തില്‍ അതുണ്ടായിരുന്നു. മുഷിഞ്ഞ് നശിച്ച നിലയില്‍.
പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം കൊല്ലത്തെ ആശ്രാമത്തു നടന്ന പ്രാന്തീയ ശിബിരത്തില്‍ ഞങ്ങള്‍ ഒരേ ഹാളിലാണ് തങ്ങിയത്. ശാരീരിക പരിപാടികളില്‍ നിന്നൊഴിഞ്ഞ് ഇരുവരും വളരെനേരം സംസാരിച്ചുകൊണ്ടിരുന്നു. അക്കൂട്ടത്തിലാണ് അച്ഛന്റെ സമീപനത്തില്‍ അടിയന്തരാവസ്ഥയുണ്ടാക്കിയ മാറ്റം അക്കാലത്തെ കവിതകളില്‍ കാണാമെന്നു പറഞ്ഞത്.
1976 ല്‍ എഴുതിയ കൈകേയി എന്ന കവിത അങ്ങനെ ഒന്നുകൂടി വായിക്കാന്‍ ശ്രമിച്ചു. ഒന്നുരണ്ടുവരികള്‍ നോക്കുക.
എന്തൊരു മാറ്റം! പണ്ടി
പ്പൂമണി ഗൃഹം സാക്ഷാ-
ലിന്ദിരാക്ഷേത്രം തന്നെ
നാട്ടുകാരുടെ കണ്ണില്‍
രാജാവും പ്രജകളും
രാജ്യവുമെല്ലാ, മന്നാ
രാജ്ഞിതന്‍ കയ്യില്‍ കളി-
പ്പാട്ടമായിരുന്നല്ലൊ.
ഒരു വാക്കെങ്ങാനുമാ
പ്രിയദര്‍ശിനിയുടെ
തിരുവായ് മലരിങ്കല്
നിന്നൂര്‍ന്നു വീണാല്‍ തീര്‍ന്നു
അതു താന്‍ വേദം, പിന്നെ
അതു താന്‍ പ്രമാണ, മ-
ന്നതുതാന്‍ നീതിന്യായ-
മതുതാന്‍ പ്രജാധര്‍മം.
‘ഇന്ത്യയെന്നാല്‍ ഇന്ദിര’ എന്ന അടിയന്തരാവസ്ഥക്കാലത്തെ കോണ്‍ഗ്രസുകാരുടെ വൈതാളിക മുദ്രാവാക്യം തന്നെയാണല്ലോ ഇവിടെ പരാമര്‍ശം.
അച്ഛന്റെ മനോഭാവത്തില്‍ വന്ന പരിവര്‍ത്തനത്തിന് സ്വയംസേവകന് എന്ന നിലയ്ക്കു അക്കാലത്ത് താന്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ കാരണമായിട്ടുണ്ടാവുമെന്ന് ആര്യന് വിശ്വസിച്ചിരുന്നു.
തൃശ്ശിവപേരൂരില്‍ സംഘപ്രവര്‍ത്തനം തുടങ്ങിയതിന്റെ അരനൂറ്റാണ്ട് തികഞ്ഞപ്പോള്‍ രജ്ജുഭയ്യയുടെ സാന്നിദ്ധ്യത്തിലാണ് ആഘോഷപരിപാടികള്‍ നടന്നത്. സേവനപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്കുന്ന പരിപാടികളാണു തയ്യാറാക്കപ്പെട്ടത്.
സംസ്ഥാനത്ത് ഏറ്റവുമധികം സേവാപ്രകല്പങ്ങള്‍ തൃശ്ശിവപേരൂര്‍ റവന്യൂ ജില്ലയിലാണുള്ളത്. അതിന്റെ ശ്രേയസ്സിന് അവകാശി ആര്യന് തന്നെയെന്നു പറയാം. സേവന കാലാവധി പൂര്‍ത്തിയാകുന്നതിനു വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ വിആര്‍എസ് എടുത്ത് നിരവധി സേവാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
ഡസന്‍കണക്കിന് അത്തരം സംരംഭങ്ങള്‍ കൊണ്ടു നടത്താന്‍ പറ്റിയവരെ കണ്ടെത്തി ചുമതലയേല്‍പ്പിക്കാനും പ്രചോദനം നല്കുവാനും ആര്യനു സാധിച്ചു. തനിക്കും ധര്‍മപത്നിക്കും ലഭിച്ച സമ്പത്തു മുഴുവന്‍ സേവനപ്രവര്‍ത്തനങ്ങള്‍ക്കു നല്കിയ കല്പവൃക്ഷമായിരുന്നു ആര്യന് എന്നുപറയുന്നതാവും ശരി. സംഘ സ്വയംസേവകര്‍ പ്രസിദ്ധിപരാങ്മുഖരാവണമെന്ന ആശയത്തെ അദ്ദേഹം തികച്ചും ജീവിതത്തില്‍ പകര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: