ക്വാലാലംപൂര്‍: ബാഡ്മിന്റണ്‍ വനിതാ വിഭാഗം ലോക ഒന്നാം നമ്പര്‍ ഇന്ത്യയുടെ സൈന നെഹ്വാള് മലേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണിന്റെ സെമിയില്‍ പരാജയപ്പെട്ടു. അഞ്ചുലക്ഷം അമേരിക്കന്‍ ഡോളര്‍ സമ്മാനത്തുകയുള്ള ടൂര്‍ണമെന്റില്‍ ഒളിമ്പിക് ചാമ്പ്യനും ഒന്നാം സീഡും നിലവിലെ ജേത്രിയുമായ ചൈനയുടെ ലി സുറേയിയോട് ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് സൈന തോറ്റത്. ആദ്യ ഗെയിം വലിയ ബുദ്ധിമുട്ടില്ലാതെ സ്വന്തമാക്കിയശേഷമാണ് സൈന പിന്നീടുള്ള രണ്ട് ഗെയിമും മത്സരവും കൈവിട്ടത്.
സ്കോര്‍: 13-21, 21-17, 22-20.
മത്സരം ഒരു മണിക്കൂറും എട്ട് മിനിറ്റും നീണ്ടുനിന്നു. സെമിയിലേറ്റ പരാജയത്തോടെ സൈനയുടെ ലോക ഒന്നാം നമ്പര്‍ സ്ഥാനവും നഷ്ടമാകും.
കഴിഞ്ഞ ആഴ്ച നടന്ന ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ കിരീടമണിഞ്ഞ ആത്മവിശ്വാസത്തിലാണ് സൈന സുറേയിക്ക് എതിരെ ഇറങ്ങിയത്. തുടക്കത്തില്‍ ആത്മവിശ്വാസത്തോടെ കളിക്കുകയും ആദ്യ ഗെയിം നേടുകയും ചെയ്തു. എന്നാല്‍ തുടര്‍ന്നുള്ള രണ്ട് ഗെയിമുകളില്‍ സൈനക്ക് കളിയിലുള്ള താളം നഷ്ടപ്പെടുകയും ചൈനീസ് താരം ഉജ്ജ്വല ഫോമിലേക്ക് തിരിച്ചെത്തുകയും ചെയ്തതോടെയാണ് സൈനക്ക് അടിയറവ് പറയേണ്ടിവന്നത്.
ലോക ഒന്നാം നമ്പര്‍ പദവിയിലെത്തിയ ശേഷം സൈന നേരിടുന്ന ആദ്യ തോല്‍വിയാണിത്. സുറേയിയോട് ഇതുവരെ 11 തവണ ഏറ്റുമുട്ടിയിട്ടുണ്ടെങ്കിലും രണ്ട് തവണ മാത്രമാണ് സൈനയ്ക്ക് വിജയിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. 2010-ലെ സിംഗപ്പൂര്‍ ഓപ്പണിലും 2012ലെ ഇന്തോനേഷ്യന്‍ ഓപ്പണിലുമായിരുന്നു സൈനയുടെ വിജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: