408. മഹായാഗസമാരാധ്യാ – മഹായാഗ വിധിപ്രകാരം ആരാധിക്കപ്പെട്ടവള്‍. മഹായാഗവിധിപ്രകാരം ആരാധിക്കപ്പെടേണ്ടവള്‍ എന്നും വ്യാഖ്യാനിക്കാം. വളരെ വിപുലമായ സജ്ജീകരണങ്ങള്‍ ആവശ്യമുള്ള യാഗമാണു മഹായാഗം. പരാശക്തിയായ ദേവിയെ പ്രസാദിപ്പിക്കാന്‍വേണ്ടി യാഗം നടത്തുമ്പോള്‍ അറുപത്തിനാലുകോടി യോഗിനിമാരുള്പ്പെടെയുള്ള സകല ശക്തിദേവിമാരെയും തൃപ്തിപ്പെടുത്തിയേ മഹാദേവിയെ ആരാധിക്കാനാകൂ. മഹായാഗം നടത്തിത്തീരുമ്പോള്ത്തന്നെ ഫലപ്രാപ്തിയുണ്ടാകുമെന്നാണു വിശ്വാസം.
ശാക്തേയ തന്ത്രങ്ങള്‍ മാനസപൂജാക്രമത്തിലുള്ള മഹായാഗവിധിയും അംഗീകരിക്കുന്നുണ്ട്. ഇതില്‍ യാഗാഗ്നി കത്തുന്ന അഗ്നികുണ്ഡം ഉപാസകന്റെ ഹൃദയമാണ്. എല്ലാ വ്യക്തികളിലും ജീവനായി വര്‍ത്തിക്കുന്ന ചിച്ഛശക്തിതന്നെയാണു യാഗാഗ്നി. ഭക്തികൊണ്ടും യമനിയമാദികള്‍കൊണ്ടും ആ അഗ്നിയെ ജ്വലിപ്പിച്ച് അതില്‍ തന്റെ ഇഷ്ടാനിഷ്ടങ്ങളും വാസനകളും ഹവിസ്സായി അര്‍പ്പിക്കുന്നതാണ് യാഗവിധി. തന്റെ വ്യക്തിത്വം ചിദഗ്നിയില്‍ എരിക്കുന്നതോടുകൂടി ഉപാസകന് ചിച്ഛശക്തിയുമായി ഐക്യം പ്രാപിക്കുന്നു. ലോകരക്ഷയ്ക്കായി ശരീരത്തില്‍ തുടരുകയാണെങ്കില്‍ ജീവനുമുക്തനായിരിക്കും. ഭണ്ഡാസുരവധവുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിക്കുമ്പോള്‍ ബാഹ്യപൂജാക്രമത്തിലുള്ള യാഗമാണ് പ്രസക്തം.
409. മഹാമാംസേനയാജിതാ – മഹാമാംസം കൊണ്ടു യജിക്കപ്പെട്ടവള്.
ദേവേന്ദ്രന്റെ മഹായാഗം തടയാനായി ഭണ്ഡാസുരന്‍ അസുരസേനയുമായി എത്തി. അസുരന്മാരില്നിന്നു ദേവന്മാരെ സംരക്ഷിക്കുന്നതിനായി ദേവി അഭേദ്യമായ ഒരു മായാപ്രകാരം സൃഷ്ടിച്ചു. അങ്ങനെ രക്ഷിക്കപ്പെട്ട ദേവന്മാര് ഒരു യോജനവിസ്താരമുള്ള ശോഭനമായ ഹോമകുണ്ഡമുണ്ടാക്കി മഹായാഗവിധിപ്രകാരം ഹോമിക്കാന്‍ തുടങ്ങി. ഹവിസ്സായി ദേവന്മാര് സ്വന്തം ശരീരത്തില്‍നിന്നു മുറിച്ചെടുത്ത മാംസം ദേവിക്കര്പ്പിച്ചു. ആ മാംസത്തെയാണ് മഹാമാംസം എന്ന് നാമത്തില്‍ നിര്‍ദ്ദേശിച്ചത്.
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: