മലപ്പുറം: ഹിന്ദു സംഘടനകളുടെ വൈകാരികമായ ഐക്യം അനിവാര്യമാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് അഭിപ്രായപ്പെട്ടു. ഹിന്ദു നേതൃസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുവിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന തീവ്രമായ ആഗ്രഹത്തോടെയാണ് വിവിധ സാമുദായിക നേതാക്കള്‍ പങ്കെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. നാട് നിലനില്ക്കണമെങ്കില് ഇവിടെ ഹിന്ദു നിലനില്‍ക്കേണ്ടത് അത്യാവശ്യമാണ്. സാമുദായിക ഏകോപനം അനിവാര്യമായ കാലഘട്ടത്തിലൂടെയാണ് ഇപ്പോള്‍ സമാജം കടന്നുപോകുന്നത്. ഏകോപനമെന്നാല്‍ സംഘടനകള്‍ക്കുള്ളിലും സംഘടനകള്‍ തമ്മിലും വേണം.
എല്ലാ മേഖലകളിലും ഹിന്ദുവിനെ പാര്‍ശ്വവല്‍ക്കരിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. നിരവധി പേരുടെ മരണത്തിന് കാരണമായ പൂന്തുറ കലാപത്തിലെ പ്രതിയെ കേരളത്തിന്റെ മുഖ്യമന്ത്രി ജയിലില്‍ സന്ദര്‍ശിച്ചത് നാടിന് തന്നെ അപമാനമാണ്. ഇത്തരത്തിലുള്ള സമീപനമാണ് രാഷ്ട്രീയക്കാര്‍ നടത്തുന്നത്. ഹിന്ദുവിന്റെ മാത്രമല്ല എല്ലാ ജനങ്ങളുടെയും അടിസ്ഥാന ആവശ്യങ്ങള്‍ക്കായാണ് ഹിന്ദുഐക്യവേദി പ്രവര്‍ത്തിക്കുന്നത്. പ്രകൃതി ചൂഷണത്തിനെതിരായും, ആറന്മുള വിമാനത്താവള വിഷയത്തിലും ഹിന്ദുഐക്യവേദി നിലകൊള്ളുന്നത് ജനങ്ങള്‍ക്കൊപ്പമാണ്. ജനങ്ങളെ ബാധിക്കുന്ന സംസ്ക്കാരം, സുരക്ഷ, സമ്പത്ത്, പ്രകൃതി തുടങ്ങിയ വിഷയങ്ങളില്‍ ഹിന്ദുഐക്യവേദി നിരന്തരം ഇടപെടുക തന്നെ ചെയ്യും. അതില്‍ യാതൊരു വിട്ടുവീഴ്ച്ചയുമില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന രക്ഷാധികാരിമാരായ കുഞ്ഞോല്‍ മാഷും കെ.എന്‍.രവീന്ദ്രനാഥും ചേര്‍ന്ന് ദീപപ്രോജ്ജ്വലനം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ഹരിദാസ് സ്വാഗതവും വി.ആര്.സത്യവാന് നന്ദിയും പറഞ്ഞു. സംസ്ഥാന സംഘടനാവ്യത്തം സംഘടനാ സെക്രട്ടറി സി.ബാബുവും ജില്ലാ സംഘടനാവൃത്തങ്ങള്‍ ജില്ലാ സെക്രട്ടറിമാരും അവതരിപ്പിച്ചു. വരവ് ചെലവ് കണക്കുകള്‍ കെ.അരവിന്ദാക്ഷന് അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്, സഹസംഘടനാ സെക്രട്ടറി എം.രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: