കോട്ടയം: യെമനില്‍ കുടുങ്ങിയവരെ വേഗത്തില്‍ കേരളത്തില്‍ എത്തിക്കാന്‍ കഴിഞ്ഞത് കേന്ദ്ര സര്‍ക്കാരിന്റെ ചടുലമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണെന്ന് മന്ത്രി കെ.സി. ജോസഫ്. പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏറെ ദുഷ്കരമായ അവസ്ഥയില്‍ നിന്നാണ് വളരെ പെട്ടെന്ന് ആള്‍ക്കാരെ നാട്ടില്‍ എത്തിക്കാന്‍ കഴിഞ്ഞത്. ഒരു കേന്ദ്ര സര്‍ക്കാരിനെക്കൊണ്ട് ചെയ്യാന്‍ സാധിക്കാവുന്നതിനപ്പുറം കാര്യങ്ങളാണ് ചെയ്തത്. പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടാണ് സൗദി രാജാവിനെ വിളിച്ച് ഇക്കാര്യം സംസാരിച്ചത്. സുഷമാ സ്വരാജുമായി ഇക്കാര്യം മുഖ്യമന്ത്രി പല പ്രാവശ്യം ഫോണില്‍ സംസാരിച്ചു.
3500 ഓളം ഇന്ത്യക്കാരാണ് യെമനില്‍ കുടുങ്ങിക്കിടക്കുന്നത്. ഇതുവരെ ഏകദേശം 300 ഓളം പേരെ നാട്ടില്‍ എത്തിച്ചു. വെള്ളിയാഴ്ച കൊച്ചിയിലും മുംബൈയിലുമായി 162 പേര് കേരളത്തില്‍ എത്തി. 350 നും 600 നും ഇടയില്‍ ഇന്ത്യക്കാരെ അയക്കാന്‍ സാധിക്കുമെന്നാണ് യമനില്‍ നിന്നും ലഭിച്ച വിവരം.
കുടുംബത്തിലെ സാമ്പത്തിക പ്രശ്നവും ശബളം പ്രതീക്ഷിച്ചും പലരും ഇപ്പോളും അവിടെ തന്നെ നില്‍ക്കുകയാണ്. ഇവരോടെല്ലാം തിരിച്ച് വരണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഇവരെ നാട്ടില്‍ എത്തിയതിനുള്ള മുഴുവന്‍ ചിലവും ഇന്ത്യാ ഗവണ്മെന്റ് വഹിക്കും. 2000 രൂപ പോക്കറ്റ് മണിയും നല്‍കും. ഇതിനുശേഷം ഇവര്‍ക്കുള്ള പുനരധിവാസ പാക്കേജിനെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
330 പേരെക്കൂടി നാട്ടിലെത്തിച്ചു
കൊച്ചി: ആഭ്യന്തരകലാപം രൂക്ഷമായ യെമനില്‍ കുടുങ്ങിയ കൂടുതല്‍ പേരെ നാട്ടിലെത്തിച്ചു. പ്രത്യേക എയര്‍ ഇന്ത്യാ വിമാനത്തിലാണ് 330 പേരെ നാട്ടിലെത്തിച്ചത്.
വെള്ളിയാഴ്ച രാത്രിയാണ് ജിബൂട്ടിയില്‍ നിന്നും 330 പേരുമായി എയര്‍ ഇന്ത്യ വിമാനം കൊച്ചിയിലേക്ക് പറന്നത്. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ 106 പേരില്‍ 84 പേര് മലയാളികളാണ്. തമിഴ്നാട് ഒഴികെയുള്ളവരെ അതേ വിമാനത്തില്‍ തന്നെ മുംബൈയില്‍ എത്തിച്ചു.
നെടുമ്പാശ്ശേരിയില്‍ എത്തിയവരെ പ്രത്യേക വാഹനങ്ങളില്‍ നാട്ടില്‍ എത്തിച്ചു. ഇവര്‍ക്കായി കെഎസ്ആര്‍ടിസിയുടെ ആറ് ബസ്സുകള്‍ ഒരുക്കിയിരുന്നു. എല്ലാവര്ക്കും 2000 രൂപ വീതം നോര്‍ക്ക നല്കി. കരമാര്‍ഗ്ഗവും കടല്‍മാര്‍ഗവും ജിബൂട്ടിയിലെത്തിച്ചവരെയാണ് വെള്ളിയാഴ്ച രാത്രി കൊച്ചിയില്‍ എത്തിച്ചത്. നേരത്തെ രണ്ട് വിമാനങ്ങളിലായി 368 പേരെ മുംബൈയില്‍ എത്തിച്ചിരുന്നു.
ഇന്നലെ സനാ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യക്ക് ഇറങ്ങാന്‍ അനുമതി ലഭിച്ചതിനെത്തുടര്‍ന്നാണ് ഇത്രയും പേരെ ഒരുമിച്ച് നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞത്. മന്ത്രി കെ.സി. ജോസഫ്, ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം തുടങ്ങിയവര്‍ യെമനില്‍ നിന്നും തിരിച്ചെത്തിയവരെ സ്വീകരിക്കാന്‍ നെടുമ്പാശ്ശേരിയില്‍ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: