തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിന് ആയിരത്തഞ്ഞൂറിലേറെ പേജുകള്‍. തൊണ്ടി മുതലുകളുടെ വിശദവിവരങ്ങളും രേഖകളും, പരിശോധനാ റിപ്പോര്ട്ടുമുള്പ്പെടുന്ന കുറ്റപത്രത്തില്‍ ആയിരത്തഞ്ഞൂറിലധികം പേജുണ്ട്. 237 പേജുള്ള വിശദാംശ റിപ്പോര്‍ട്ട്, ടെലിഫോണ്‍ കോള്‍ ഡീറ്റെയില്‍സ്, മെഡിക്കല്‍ റിപ്പോര്‍ട്ട്, സ്ഥാപനങ്ങള്‍-വാഹനങ്ങള്‍, ക്രിമിനല്‍ സ്വഭാവം തുടങ്ങി അനുബന്ധ രേഖകള്‍ ഉള്‍പ്പടെയുള്ള പേജുകളാണ് കുറ്റപത്രത്തിലുളളത്.
ജനുവരി 29 ന് പുലര്‍ച്ചെ 2.55 നും 3.15നുമിടയില്‍ 20 മിനിറ്റിനുള്ളില്‍ നടന്ന സംഭവത്തെ മൂന്നു ഭാഗങ്ങളായാണ് രേഖപ്പെടുത്തുന്നത്. ഒന്നാംഭാഗത്ത് സെക്യൂരിറ്റി ക്യാബിനിലെ സംഭവങ്ങള്‍. രണ്ടാംഭാഗത്ത് പൂന്തോട്ടത്തിനോട് ചേര്‍ന്നുള്ള ഫൗണ്ടനില്‍ വച്ച് കാറിടിച്ച് പരുക്കേല്‍പ്പിച്ചതിന്റെ വിശദാംശങ്ങള്‍. മൂന്നാംഭാഗത്ത് കാര്‍പോര്‍ച്ചില്‍ വച്ചു നടത്തിയ മര്‍ദ്ദനവുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മൂന്നാം ഭാഗത്താണ് നിസ്സാമിന്റെ ഭാര്യ അമനെ കുറിച്ച് പറയുന്നത്.
അമന് അടക്കമുള്ള 12 പ്രധാന സാക്ഷികളുടെ മൊഴി നൂറ്റിയറുപത്തിനാലാം വകുപ്പ് പ്രകാരമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അമല്‍ പതിനൊന്നാം സാക്ഷിയും ചന്ദ്രബോസിന്റെ ഭാര്യ ജമന്തി പന്ത്രണ്ടാം സാക്ഷിയുമാണ്. കേസില്‍ 111 സാക്ഷികളാണുള്ളത്.
ഇതോടൊപ്പം ഇടിച്ച ആഡംബര വാഹനം, അക്രമണത്തിന് ഉപയോഗിച്ച ഷൂസ്, മരത്തടി തുടങ്ങി 43 തൊണ്ടി മുതലുകളും, ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്. 124 രേഖകളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: