ബംഗളൂരു: നരേന്ദ്രമോദി സര്‍ക്കാരിന്റെ വിദേശ നയത്തെ പ്രകീര്‍ത്തിച്ചും ആഗോള ഭീകരവാദത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്താന്‍ ആഹ്വാനം ചെയ്തും ബിജെപിയുടെ വിദേശകാര്യ പ്രമേയം. ദേശീയ നിര്‍വ്വാഹക സമിതിയോഗത്തില്‍ വെങ്കയ്യ നായിഡു അവതരിപ്പിച്ച പ്രമേയം സമാധാന ചര്‍ച്ചകളും ഭീകരവാദവും ഒരുമിച്ച് പോകില്ലെന്ന് പാക്കിസ്ഥാന് മുന്നറിയിപ്പും നല്കുന്നു.
പശ്ചിമേഷ്യയിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെയും മറ്റ് ജിഹാദി ഗ്രൂപ്പുകളുടെയും പ്രവര്‍ത്തനം ലോകസമാധാനത്തിന് ഭീഷണിയാണ്.
ഭീകരതക്കെതിരായ പോരാട്ടത്തില്‍ ഭാരതം പങ്കാളിയാകണം. പാക്കിസ്ഥാനുമായുള്ള സമാധാനപരമായ ബന്ധത്തിന് ഭാരതം നിലപാടെടുത്തു. എന്നാല്‍ ഭീകരവാദവുമായി സന്ധി ചെയ്യോനോ നിലപാടുകളില്‍ വെള്ളം ചേര്‍ക്കാനോ സാധിക്കില്ല. പാക്കിസ്ഥാനുമായുള്ള എല്ലാ വിഷയങ്ങളും ചര്‍ച്ചയിലൂടെ മാത്രമേ പഹരിക്കാന്‍ സാധിക്കു.
ഭീകരത അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി ചര്ച്ചയില്ലെന്നതാണ് നമ്മുടെ നിലപാടെന്നും അതിര്‍ത്തിയിലെ പ്രകോപനങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്കാന് ഭാരതത്തിന് സാധിച്ചതായും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. അതിര്‍ത്തി പ്രശ്നങ്ങളും വ്യാപാര കമ്മിയും മറന്ന് ചൈനയുമായി ചര്‍ച്ച നടത്തുന്ന പതിവ് അവസാനിച്ചെന്നും പ്രമേയം വ്യക്തമാക്കി.
ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഭാരതത്തെ ഒന്നുമല്ലാതാക്കിയ യുപിഎ സര്‍ക്കാരിന്റെ പത്ത് വര്‍ഷം അയല്‍ രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തി. പ്രധാനമന്ത്രിയുടെയും വിദേശകാര്യ മന്ത്രിയുടെയും നേതൃത്വത്തില്‍ മോദി സര്‍ക്കാര്‍ വിദേശ രാജ്യങ്ങളുമായുള്ള ബന്ധങ്ങളെ പുതിയ തലത്തിലേക്കുയര്‍ത്തി.
പരസ്പര ബഹുമാനം, സംവാദം, സമൃദ്ധി, സുരക്ഷ, സാംസ്കാരികവും പുരോഗമനവുമായ ബന്ധം എന്നിങ്ങനെയുള്ള അഞ്ച് തത്വങ്ങളാണ് (പഞ്ചാമൃത്) മോദി സര്‍ക്കാരിന്റെ ശക്തമായ വിദേശകാര്യ നയത്തിന്റെ പ്രത്യേകതയെന്നും പ്രമേയം ചൂണ്ടിക്കാണിക്കുന്നു. ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി മാറ്റുകയെന്ന ജനാഭിലാഷം യാഥാര്‍ത്ഥ്യമാകുന്നുവെന്നും പ്രമേയം വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: