കൊച്ചി: കമ്മ്യൂണിസത്തിന്റെ തകര്‍ച്ച മുതലാളിത്തത്തിന്റെ വിജയമല്ലെന്ന് ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഏകാത്മ മാനവദര്‍ശനത്തെ അടിസ്ഥാനമാക്കി ഭാരതീയ വിചാരകേന്ദ്രം കൊച്ചി ഭാസ്കരീയത്തില്‍ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇത് ചരിത്രത്തിന്റെ അവസാനമല്ല. കമ്മ്യൂണിസത്തിനും മുതലാളിത്തത്തിനും ബദലായി മൂന്നാം മാര്‍ഗത്തിന്റെ പ്രസക്തി ഏറിയിരിക്കുന്നു. മുതലാളിത്തം വാഗ്ദാനം ചെയ്യുന്ന ജനാധിപത്യത്തില്‍ എല്ലാവരും തുല്യരല്ല. അവിടെ ചിലര്‍ കൂടുതല്‍ തുല്യരാണ്. പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ രൂപം നല്കിയ ഏകാത്മ മാനവദര്‍ശനത്തിന്റെ പ്രസക്തി വര്‍ധിക്കുകയാണ്. വ്യക്തി, സമാജം, സൃഷ്ടി എന്നിവയ്ക്കു പിന്നിലെ ഏകാത്മഭാവം ദൈവീകമായ ആത്മസത്തയാണ്. ഈ ആത്മസത്തയുടെ ആവിഷ്കാരം എന്ന നിലയില്‍ പ്രപഞ്ചത്തിലെ സകലതും പരസപരം ബന്ധപ്പെട്ടിരിക്കുന്നു. സമാജജീവിതത്തിന്റെ സമസ്ത മേഖലകളിലും ഈ ആത്മസത്ത ആവിഷ്കരിക്കപ്പെടുമ്പോഴാണ് ഏകതാസങ്കല്പ്പം യാഥാര്‍ത്ഥ്യമാകുന്നത്, അദ്ദേഹം പറഞ്ഞു.
സാമൂഹ്യ ജീവിതം, വികസനം എന്നിവയെ സംബന്ധിച്ച് ഭാരതീയമായ അളവുകോല്‍ ഉണ്ടാകണമെന്ന് ഉദ്ഘാടനയോഗത്തില്‍ സംസാരിച്ച മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഡോ.മുരളീ മനോഹര്‍ ജോഷി പറഞ്ഞു. പാശ്ചാത്യ മാതൃകയില്‍ നിന്നു മാറി ഭാരതീയമായ രാഷ്ട്രീയപ്രവര്‍ത്തന ശൈലിക്ക് തുടക്കം കുറിച്ചെന്നതാണ് ദീനദയാല്‍ ഉപാധ്യായയെ വ്യത്യസ്തനാക്കുന്നത്. ഭാരതീയ സംസ്കാരത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ വിശകലന പദ്ധതിയാണ് അദ്ദേഹം തയ്യാറാക്കിയത്. യൂറോപ്യന്‍ മാനദണ്ഡങ്ങള്‍ അവലംബിച്ചുള്ള വികസന പദ്ധതികള്‍ സ്വീകരിച്ചതാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ തളര്‍ച്ചക്ക് കാരണമായതെന്ന അഭിപ്രായമായിരുന്നു ദീനദയാല്‍ ഉപാധ്യായക്കെന്നും അദ്ദേഹം വ്യക്തമാക്കി.
സാമ്പത്തികകാര്യ വിദഗ്ധനായ എസ് .ഗുരുമൂര്‍ത്തി മുഖ്യപ്രഭാഷണം നടത്തി. രാഷ്ട്രീയ- സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം സമൂഹമായിരിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ സാമൂഹ്യപ്രവര്‍ത്തനങ്ങളും പരസ്പരം ബന്ധപ്പെട്ടാണിരിക്കുന്നത്. ഭാരതത്തില്‍ വ്യക്തികള്‍ തമ്മിലുള്ളത് ബന്ധങ്ങളാണ്. കരാറുകളല്ല. ഈ ബന്ധങ്ങളെ മനസ്സിലാക്കുന്നതില്‍ പാശ്ചാത്യ ചിന്തകര്‍ പരാജയപ്പെട്ടു. കഴിഞ്ഞ നൂറ്റാണ്ടിലെ പ്രമുഖ ചിന്തകരായ കാള്‍ മാര്‍ക്സും മാക്സ് വെബ്ബറും ഭാരതത്തെ മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടവരാണ്. നിയമവ്യവസ്ഥ, കോടതി, കരാറുകള്‍ എന്നിവ വഴി നിലനില്‍ക്കുന്നതല്ല ഭാരതത്തിലെ ബന്ധങ്ങള്‍. അത് ഏകാത്മകതയുടെ അടിസ്ഥാനത്തിലുള്ളതാണ്. ധര്‍മ്മചിന്തയെ അടിസ്ഥാനപ്പെടുത്തിയാണ് സാമൂഹ്യ ബന്ധങ്ങള്‍ നിലനില്‍ക്കുന്നത്. കമ്പോളമല്ല സമൂഹമാണ് ജീവിതത്തിന്റെ കേന്ദ്രസ്ഥാനം. വികസന സങ്കല്‍പ്പം കമ്പോളത്തില്‍ നിന്ന് സമൂഹത്തിലേക്ക് മാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിചാരകേന്ദ്രം അധ്യക്ഷന്‍ ഡോ. എം. മോഹന്‍ദാസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയര്മാന് ജസ്റ്റിസ്. കെ. പത്മനാഭന് നായര്‍, ഡോ. സി.ഐ. ഐസക്ക്, കെ.സി. സുധീര്‍ ബാബു എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: