ന്യൂദല്‍ഹി: നാടിനാവശ്യം നിസ്വാര്‍ത്ഥമായ സേവനമാണെന്നും അല്ലാത്ത സേവനങ്ങള്‍ കാന്‍സര്‍ പോലെയാണെന്നും മാതാ അമൃതാനന്ദമയീദേവി. സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ ന്യൂദല്‍ഹിയിലെ അലിപ്പൂരില്‍ നടക്കുന്ന ത്രിദിന ദേശീയ സേവാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അമ്മ.
സമ്പന്നതയുടേയും ദാരിദ്ര്യത്തിന്റേയും ഇടയിലുള്ള വിടവില്‍ സ്നേഹത്തിന്റേയും കാരുണ്യത്തിന്റേയും പാലം നിര്‍മ്മിക്കുന്നതാണ് സേവാപ്രവര്‍ത്തനം. സമ്പന്നരായ വ്യക്തികളെ സേവനപ്രവര്‍ത്തനത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കുകയാണ് നമ്മുടെ ലക്ഷ്യം. ദാരിദ്ര്യവും അപകര്‍ഷതാബോധവുമാണ് മിക്ക കുഴപ്പങ്ങള്‍ക്കും കാരണം. കുട്ടികളില്‍ മൂല്യം വളര്‍ത്താന്‍ ശ്രമിച്ചാല്‍ സമൂഹത്തിന്റെ പ്രശ്നങ്ങള്‍ക്ക് വലിയ അളവില്‍ പരിഹാരമുണ്ടാക്കാന്‍ സാധിക്കും, അമ്മ പറഞ്ഞു.
നാം ചെയ്യുന്ന സേവാ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്നെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഞാനെന്ന ഭാവത്തെ ഇല്ലായ്മ ചെയ്തുകൊണ്ടു സമാജസേവയിലേക്ക് ഇറങ്ങണം. സനാതനധര്‍മ്മമെന്നത് നരനെ നാരായണനായി കണ്ടു സേവിക്കുകയെന്നതാണെന്നു തിരിച്ചറിയണം.
എല്ലാ ജീവജാലങ്ങളിലും ഭഗവാന് ഉണ്ടെന്നു കരുതിയാവണം ജീവിക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതും. ഭാരതമാതാവിനെ സേവിക്കാന്‍ ജീവിതം ഉഴിഞ്ഞുവെച്ച സേവാഭാരതിയുടെ പ്രവര്‍ത്തകര്‍ക്ക് പ്രണാമങ്ങള്‍ അര്‍പ്പിക്കുന്നതായും നിങ്ങളുടെ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടട്ടേയെന്നും അമൃതാനന്ദമയീദേവി പറഞ്ഞു.
ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. ആര്‍എസ്എസ് സര്‍കാര്യവാഹ് ഭയ്യാജി ജോഷി, സേവാഭാരതി ദേശീയ അധ്യക്ഷന്‍ സൂര്യപ്രകാശ് ടോംക്, ആര്‍എസ്എസ് അഖിലഭാരതീയ സഹസേവാപ്രമുഖ് അജിത്പ്രസാദ് മഹാപാത്ര എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: