പാപോത്പാതവിമോചനായരുചിരൈശ്വര്യായമൃത്യുഞ്ജയ
സ്തോത്രധ്യാനനതിപ്രദക്ഷിണസപര്യാലോകനാകര്ണനേ
ജിഹ്വാചിത്തശിരോങ്ഘ്രിഹസ്തനയനശ്രോത്രൈരഹം പ്രാര്ഥിതോ
മാമാജ്ഞാപയ തന്നിരൂപയ മുഹുര്മാമേവ മാ മേവചഃ
അല്ലയോ മൃത്യുഞ്ജയ ഭഗവാനേ, പാപം, ഉത്പാതം(പ്രകൃതിക്ഷോഭങ്ങളായ ഭൂകമ്പം, ഇടിമിന്നല്‍, പ്രളയം തുടങ്ങിയവ)എന്നിവയില്‍നിന്നും മോചനം നേടുവാനും ശോഭനമായ ഐശ്വര്യം ലഭിക്കുവാനും ആഗ്രഹിക്കുന്നവനായ ഞാന്‍ നാവ്, ചിത്തം, ശിരസ്സ,് പാദങ്ങള്‍, നേത്രങ്ങള്‍, കാതുകള്‍ എന്നിവകളാല്‍ യഥാക്രമം സ്തോത്രം, ധ്യാനം, നമസ്ക്കാരം, പ്രദക്ഷിണം, സപര്യ(പൂജ), ആലോകനം(ദര്‍ശനം) ആകര്‍ണനം(ഭഗവത്മാഹാത്മ്യ ശ്രവണം) എന്നിവ മാത്രം ആഗ്രഹിച്ചു അങ്ങയെ പ്രാര്‍ഥിക്കുന്നു. എന്റെ ഈ അവസ്ഥ മനസ്സിലാക്കി എന്നോട് ആജ്ഞാപിക്കുക(ഭഗവത്സേവയില്‍ മുഴുകി ഇരിക്കുവാന് എന്നോട് ഭഗവന്‍ തന്നെ ആജ്ഞാപിക്കണം). വീണ്ടും വീണ്ടും എന്നോട് ആജ്ഞാപിക്കുക. അങ്ങ് എന്നോട് ആജ്ഞാപിക്കാതിരിക്കുക എന്ന അവസ്ഥ ഒരിക്കലും ഉണ്ടാവരുത്.
ഗാംഭീര്യം പരിഖാപദം ഘനധൃതിഃ പ്രാകാരഉദ്യദ്ഗുണ
സ്തോമശ്ചാപ്തബലം ഘനേന്ദ്രിയചയോദ്വാരാണിദേഹേസ്ഥിതഃ
വിദ്യാവസ്തുസമൃദ്ധിരിത്യഖിലസാമഗ്രീസമേതേസദാ
ദുര്ഗാതിപ്രിയദേവമാമകമനോദുര്ഗേ നിവാസംകുരു
പരിഖാസമാനമായ(കിടങ്ങിനു സമാനമായ) ഗാംഭീര്യവും(ഗഹനത അല്ലെങ്കില്‍ ആഴം), ഘനധൃതിയായ(ഉറച്ച സ്ഥിതി) പ്രാകാരം(കോട്ട)പോലുള്ള നിഷ്ഠയും ആപ്തസമൂഹമെന്നതുപോലെ ഒന്നുചേര്‍ന്നിരിക്കുന്ന ഗുണങ്ങളും ഘനേന്ദ്രിയങ്ങളായ(നിയന്ത്രണവിധേയമായ ഇന്ദ്രിയങ്ങളായ)കോട്ട വാതിലുകളും ഉള്ളതും വിദ്യ, സമ്പത് സമൃദ്ധി എന്നിത്യാദികളോടുകൂടിയതുമായ എന്റെ ദേഹത്തില്‍ സ്ഥിതിചെയ്യുന്നവനും ദുര്‍ഗാദേവിക്കു പ്രിയങ്കരനുമായ ഭഗവാനേ അങ്ങ് എന്റെ മനസ്സാകുന്ന ദുര്‍ഗത്തില്‍(കോട്ടയില്‍) സദാ വസിച്ചാലും.
മാ ഗച്ഛ ത്വമിതസ്തതോഗിരിശഭോമയ്യേവവാസംകുരു
സ്വാമിന്നാദികിരാതമാമകമനഃകാന്താരസീമാന്തരേ
വര്തന്തേ ബഹുശോമൃഗാമദജുഷോമാത്സര്യമോഹാദയ
സ്താന്ഹത്വാമൃഗയാവിനോദരുചിതാലാഭം ച സമ്പ്രാപ്സ്യസി
അല്ലയോ ഗിരീശനും പ്രപഞ്ചത്തിനു സ്വാമിയും ആദികിരാതമൂര്ത്തിയുമായ ഭഗവാനേ, എന്റെ മനസാകുന്ന കൊടുംകാട്ടിനുള്ളില്‍ മദമേറിയ നിരവധി വന്യമൃഗങ്ങള്‍ മാത്സര്യമോഹാദിരൂപത്തില് വസിക്കുന്നു. ആ ദുഷ്ടമൃഗങ്ങളെ വേട്ടയാടി മൃഗയാവിനോദം അനുഭവിക്കുവാന്‍ അങ്ങേയ്ക്ക് സാധിക്കുമല്ലോ. അതിനാല്‍ അങ്ങ് എന്റെ മനസ്സാകുന്ന കാനനത്തില്‍ നിന്നും പോകാതെ അവിടെത്തന്നെ നിത്യവും വസിച്ചാലും
….തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: