പത്തനംതിട്ട:ശബരിമലയുടെ ഭരണകാര്യങ്ങളില്സര്ക്കാര് സംവിധാനങ്ങള്‍ കൂടുതല്‍ പിടിമുറുക്കാന്‍ നീക്കം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ശബരിമല ഉന്നതാധികാര സമിതിയ്ക്കും ഉപരിയായി സര്‍ക്കാരിന് നേരിട്ട് എല്ലാ വിഷയത്തിലും സജീവമായി ഇടപെടാന്‍ കഴിയുന്നതരത്തിലുള്ള സംവിധാനമാണ് ആലോചനയിലുള്ളത്. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായുള്ള ഏകോപനസമിതി രൂപീകരിച്ച് ശബരിമലയില്‍ നേരിട്ട് ഇടപെടാനാണ് സര്‍ക്കാര്‍ നീക്കം.
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ശബരിമല വികസനവും തീര്‍ത്ഥാടനവും സുഗമമാക്കുക എന്നതാണ് ഔദ്യോഗിക ഭാഷ്യമെങ്കിലും ലക്ഷ്യം ഇതുമാത്രമല്ലെന്ന് വ്യക്തം. കാണിക്ക വരുമാനത്തില്‍ ഭാരതത്തില്‍ രണ്ടാം സ്ഥാനത്താണ് ശബരിമല. ശബരിമലയിലെ വരുമാനം നേരിട്ട് ഖജനാവില്‍ എത്തിച്ചേരാനുള്ള വഴികളും സര്‍ക്കാര്‍ ആലോചിക്കുന്നു. ക്ഷേത്ര കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ ദേവസ്വം ബോര്‍ഡും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കാന്‍ ഉന്നതാധികാരസമിതിയും നിലവിലുണ്ട്.
മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ അദ്ധ്യക്ഷനായ ഉന്നതാധികാരസമിതിയില്‍ വിവിധ വകുപ്പുകളുടേയും േദവസ്വം ബോര്‍ഡിന്റേയും ഉന്നത ഉദ്യോഗസ്ഥര്‍ അംഗങ്ങളുമാണ്. വിവിധ വകുപ്പുകളുടെ ഏകോപനം ഇത്തരത്തില്‍ സാധ്യമാണെന്നിരിക്കെ ചീഫ് സെക്രട്ടറി തലത്തില്‍ മറ്റൊരു സമിതി രൂപീകരിച്ച് നേരിട്ട് ഇടപെടാനാണ് സര്‍ക്കാരിന് കൂടുതല്‍ താല്പര്യം.
ഉന്നതാധികാരസമിതിയുടെ ചുമതലയിലാണ് ശബരിമല മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കുന്നതും. പുതിയ ഏകോപനസമിതി സജീവമാകുന്നതോടെ ദേവസ്വം ബോര്‍ഡിന്റേയും ഉന്നതാധികാരസമിതിയുടേയും തീരുമാനങ്ങള്‍ അപ്രസക്തമാകും. ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രം ആയി പ്രഖ്യാപിക്കണമെന്ന ആവശ്യം കൂടുതല്‍ ശക്തമാകുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം എന്നതും ശ്രദ്ധേയമാണ്.
ഇതിനിടെ ഉന്നതാധികാരസമിതി അദ്ധ്യക്ഷന്‍ കെ.ജയകുമാറും അംഗമായ ദേവസ്വം കമ്മീഷണര്‍ പി.വേണുഗോപാലും തമ്മിലുള്ള അഭിപ്രായ വ്യത്യാസവും സര്‍ക്കാരിന്റെ താല്പര്യങ്ങള്ക്ക് അനുകൂല സാഹചര്യം ഒരുക്കുന്നു.
ഏകോപനസമിതി രൂപീകരിച്ച് ശബരിമലയില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ നടപ്പാക്കുമെന്ന് ചീഫ് സെക്രട്ടറി ജിജിതോംസണ് പറഞ്ഞിരുന്നു. ശബരിമലയിലെ വിഷു മഹോത്സവ ക്രമീകരണങ്ങള്‍ വിലയിരുത്താനായി വിളിച്ചു ചേര്‍ത്ത വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരമൊരു യോഗം ആദ്യമായിട്ടാണെന്നതും ചീഫ് സെക്രട്ടറി പങ്കെടുത്തു എന്നതും ഏറെ ശ്രദ്ധേയമാണ്.
പുതുതായി രൂപീകരിക്കുന്ന സമിതിയുടെ മേല്‍നോട്ടത്തിലാവും ഭാവിയില്‍ ശബരിമല വികസനം എന്നു സൂചിപ്പിക്കുന്നതരത്തിലാണ് അദ്ദേഹം സംസാരിച്ചത്. മണ്ഡല മകരവിളക്ക് ഉത്സവക്കാലത്ത് സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ സബ് കളക്ടര്തലത്തിലുള്ള ഐഎഎസ് ഉദ്യോഗസ്ഥനെ പ്രത്യേകം ചുമതലപ്പെടുത്തുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
യോഗത്തിന് ശേഷം ശബരിമലയില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ അദ്ദേഹം വിലയിരുത്തി. സര്‍ക്കാരിന്റെ താല്പര്യപ്രകാരമുള്ള പുതിയ ഏകോപനസമിതി രൂപീകരണത്തിന്റെ ആദ്യപടി എന്ന നിലയില്‍ വേണം ചീഫ് സെക്രട്ടറിയുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: