പിറവം:കാഞ്ചി കാമകോടി പീഠ മഠാധിപതി സ്വാമി ജയേന്ദ്രസരസ്വതി ആദിശങ്കരാചാര്യരുടെ മാതൃഗ്രാമമായ പിറവം വെളിയനാട് മേല്‍പ്പാഴൂര്‍ മനയില്‍ സന്ദര്‍ശനം നടത്തി. സ്വാമി ചിന്മയാനന്ദന്റെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്കുള്ള അനുജ്ഞാചടങ്ങും ഇവിടെ നടന്നു. ചിന്മയാമിഷന് കേരള ഘടകം അധ്യക്ഷന്‍ സ്വാമി വിവിക്താനന്ദസരസ്വതി ശങ്കരാചാര്യ ജയേന്ദ്രസരസ്വതിയില്നിന്ന് അനുജ്ഞ ഏറ്റുവാങ്ങി.
രാവിലെ 10 ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്നും ചിന്മയ അന്തര്‍ദേശീയ കേന്ദ്രത്തില്‍ എത്തിച്ചേര്‍ന്ന സ്വാമിയെ ചിന്മയമിഷന് സ്വാമിമാരുടെയും ഭക്തജനങ്ങളുടെയും നേതൃത്വത്തില്‍ പൂര്‍ണകുംഭം നല്കി സ്വീകരിച്ചു. തുടര്‍ന്ന് ചിന്മയകേന്ദ്രത്തിലെ സ്വയംഭൂ അയ്യപ്പക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇത് രണ്ടാംതവണയാണ് ജയേന്ദ്രസരസ്വതിസ്വാമി ഇവിടെ എത്തുന്നത്.
ചടങ്ങില്‍ അദ്വൈയാനന്ദസരസ്വതി, സ്വാമി ശാരദാനന്ദസരസ്വതി, ചിന്മയാമിഷന് ചീഫ് സേവക് കെ.കെ. രാജന്, ആഘോഷസമിതി ഭാരവാഹികളായ കെ.കെ. കുട്ടപ്പമേനോന്‍, പി. രാമചന്ദ്രന്, സി.ജി. രാജഗോപാല്‍, എടക്കാട്ടുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജയകുമാര്‍, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍. വിജയകുമാര്‍, ഗ്രാമപഞ്ചായത്തംഗം എം. ആശിഷ് തുടങ്ങിയവര്‍ പങ്കെടുത്തു. പിന്നീട് പട്ടിമറ്റം പഴന്തോട്ടത്തെ സ്വര്‍ണത്ത് മനയും സ്വാമി സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: