പത്തുമാസം മുമ്പാണ് ഭാരതീയ ജനതാപാര്‍ട്ടിയുടെ നേതൃത്വത്തില്‍ സഖ്യകക്ഷിസര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരമേറ്റത്. പത്തുമാസം പത്തരമാറ്റുള്ള ഭരണമെന്ന് പൊതുവെ വിലയിരുത്തുന്നുണ്ടെങ്കിലും അതിനെ വികലമായി വിലയിരുത്താനാണ് ബിജെപി വിരുദ്ധ കക്ഷികള്‍ അക്ഷീണം പ്രയത്നിക്കുന്നത്. അതിനായി കല്ലുവച്ച നുണകളും കള്ളപ്രചാരണങ്ങളും നിരന്തരം നടത്തിക്കൊണ്ടിരിക്കുകയാണ്. അതിന് ചില പത്രമാധ്യമങ്ങളും ഒത്താശ ചെയ്യുന്നു എന്നത് കാണാതിരുന്നുകൂടാ.
ഈ സാഹചര്യത്തിലാണ് ബെംഗളൂരുവില്‍ ചേര്‍ന്ന ബിജെപി ദേശീയ നിര്‍വ്വാഹകസമിതി ചേര്‍ന്നത്. ഭരണത്തിന്റെ നാനാവശങ്ങളും പരിശോധിക്കാനും അവലോകനം ചെയ്യാനും പാര്‍ട്ടി തയ്യാറായി. സര്‍ക്കാര്‍ തുടര്‍ന്നുവരുന്ന സാമ്പത്തിക, ജനക്ഷേമ കാര്യങ്ങള്‍ക്ക് പാര്‍ട്ടി പൂര്‍ണപിന്തുണ പ്രഖ്യാപിക്കുന്നതോടൊപ്പം പ്രതിപക്ഷ പ്രചാരണങ്ങളുടെ കാറ്റഴിച്ചുവിടാനുള്ള പദ്ധതികള്‍ക്കും രൂപംനല്‍കിയിരിക്കുകയാണ്.
സര്‍ക്കാരിന്റെ പരിപാടികള്‍ ജനങ്ങളെ അറിയിക്കാനും ഗുണഫലങ്ങള്‍ പാവപ്പെട്ടവരിലെത്തിക്കാനുമുള്ള കര്‍മ്മപരിപാടികളും ആവിഷ്ക്കരിച്ചിരിക്കുകയാണ്. ജനാധിപത്യത്തില്‍ നല്ലത് ചെയ്താല്‍ മാത്രം പോര, നല്ലതാണ് ചെയ്യുന്നതെന്ന് ജനങ്ങളെബോധ്യപ്പെടുത്തുകയും വേണം. അതിനുള്ള ആഹ്വാനമാണ് ബെംഗളൂരുവില്‍ നിന്നുണ്ടായിരിക്കുന്നത്. ദൈനംദിന പാര്‍ട്ടി പ്രവര്‍ത്തനത്തോടൊപ്പം സന്നദ്ധ സംഘടനകളിലെ പ്രവര്‍ത്തകരെപ്പോലെ രംഗത്തിറങ്ങാനും ബിജെപി അണികളോട് ആഹ്വാനം ചെയ്തിരിക്കുകയാണ്.
വ്യത്യസ്തമായ പാര്‍ട്ടി എന്ന മുദ്രാവാക്യം മുറുകെപിടിക്കുംവിധം പെരുമാറാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്.താത്ക്കാലിക വിജയം മാത്രമല്ല, ശാശ്വതമായ കരുത്ത് ആര്‍ജ്ജിക്കാന്‍ കരുതലോടെ പ്രവര്‍ത്തിക്കാനാണ് ഉപദേശം. ആ ഉപദേശം മുറുകെപിടിച്ചാല്‍ ഇന്നത്തെ മാത്രമല്ല നാളത്തെ പാര്‍ട്ടിയുമായി ബിജെപിക്ക് മാറാന്‍ സാധിക്കും.
ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയാകാന്‍ ലക്ഷ്യമിട്ട് കഴിഞ്ഞ നവംബറില്‍ അംഗത്വ വിതരണത്തിന് ബിജെപി തുടക്കംകുറിച്ചപ്പോള്‍ പ്രതീക്ഷിച്ചതിനെക്കാള്‍ വേഗമാണ് അതിന്റെ ഫലം കണ്ടത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ മറികടന്ന് ബിജെപി ലോകത്ത് ഒന്നാമതെത്തി. പരമ്പരാഗത രീതികള്‍ അവഗണിച്ച് രാഷ്ട്രീയത്തില്‍ പുതിയ സംസ്കാരത്തിനാണ് അംഗത്വവിതരണത്തിലൂടെ ബിജെപി തുടക്കമിട്ടിരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ചത് 17 കോടി വോട്ട്്. പത്ത് കോടി അംഗങ്ങളാണ് പാര്‍ട്ടിയുടെ ലക്ഷ്യം. ബെംഗളൂരുവില്‍ നിര്‍വ്വാഹക സമിതിയോഗം നടന്നുകൊണ്ടിരിക്കെ 9.25 കോടി അംഗങ്ങളിലേക്ക് ബിജെപി എത്തിക്കഴിഞ്ഞു.
ഈ മാസം 30 വരെ സമയമുണ്ടെന്നതിനാല്‍ ബിജെപി ലക്ഷ്യം മറികടക്കുമെന്നുതന്നെയാണ് നേതാക്കളുടെ കണക്കുകൂട്ടല്‍. കേന്ദ്രഭരണം പോലെ, ദീര്‍ഘവീക്ഷണത്തോടെയും കൃത്യമായ ആസൂത്രണത്തോടെയുമാണ് ബിജെപി നേതൃത്വം സംഘടനാ സംവിധാനം കരുത്താര്‍ജ്ജിക്കുന്നതിനും ആസൂത്രണം ചെയ്തത്. അംഗങ്ങളുടെ കാര്യത്തില്‍ സമ്പന്നമായ പാര്‍ട്ടി ഇനി ശ്രദ്ധകേന്ദ്രീകരിക്കുക പ്രവര്‍ത്തകരെ സജ്ജമാക്കുന്നതിനാണ്.
വോട്ടുചെയ്തവരെ അംഗങ്ങളാക്കുക, അംഗങ്ങളെ പ്രവര്‍ത്തകരാക്കുക, പ്രവര്‍ത്തകരെ സാമൂഹ്യ വിഷയങ്ങളിലും സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്നതിനും ഉപയോഗിക്കുക. മൊബൈലിലൂടെ അംഗത്വമെടുത്തവരുടെ വീടുകള്‍ സന്ദര്‍ശിച്ച് പാര്‍ട്ടിയുടെ പ്രവര്‍ത്തന പരിപാടികള്‍ വിശദീകരിക്കും. തുടര്‍ന്ന് സജീവ പ്രവര്‍ത്തനത്തിന് അംഗങ്ങളെ പ്രാപ്തമാക്കുന്നതിനും പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിനുമാണ് തീരുമാനിച്ചിരിക്കുന്നത്.
അതുപോലെ തന്നെ ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരെ പ്രതിപക്ഷം നടത്തുന്ന വ്യാജപ്രചാരണങ്ങള്‍ ചെറുക്കാന്‍ ജനങ്ങളിലേക്കിറങ്ങിചെല്ലാനാണ് ബിജെപി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ബില്‍ കര്‍ഷക വിരുദ്ധമാണെന്നുള്ള പ്രചാരണത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കാനും സത്യാവസ്ഥ നേരിട്ട് കര്‍ഷകരോട് വിശദീകരിക്കാനുമാണ് തീരുമാനം.”കര്‍ഷകവിരുദ്ധമായ വ്യവസ്ഥകള്‍ ബില്ലിലുണ്ടാകില്ല. മന് കീ ബാത്തിലൂടെ പ്രധാനമന്ത്രി ജനങ്ങള്‍ക്ക് ഉറപ്പുനല്‍കിയതാണ്. എന്നിട്ടും പ്രതിപക്ഷം വ്യാജപ്രചാരണം നടത്തുന്നു. ഏതുതരം സംവാദത്തിനും തയ്യാര്‍. യാഥാര്‍ത്ഥ്യം കര്‍ഷകരെ ബോധ്യപ്പെടുത്തണം.കര്‍ഷകരെ സഹായിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതം. നിര്‍വ്വാഹക സമിതി യോഗത്തില്‍ ആരുംതന്നെ ബില്ലില്‍ ആശങ്കരേഖപ്പെടുത്തിയില്ല. എല്ലാവര്ക്കും ആശങ്കയുള്ളത് തെറ്റായ പ്രചാരണങ്ങളെക്കുറിച്ചാണ്.
ബില്ലിനെ എതിര്‍ക്കുന്നതിന് പ്രത്യേക കാരണങ്ങളൊന്നും പ്രതിപക്ഷത്തിന് ചൂണ്ടിക്കാണിക്കാനില്ല. വിഷയത്തിന്റെ മുഴുവന്‍ വശങ്ങളും പരാമര്‍ശിക്കുന്ന പവര്‍ പോയിന്റ് പ്രസന്റേഷനും യോഗത്തില്‍ അവതരിപ്പിച്ചു. ഭൂമിയേറ്റെടുക്കല്‍ ബില്ലിലെ വ്യവസ്ഥകള്‍ സംബന്ധിച്ചും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയും പ്രമുഖരുടെ ലേഖനങ്ങള്‍ ഉള്‍പ്പെടുത്തി ഒരു ബുക്ക്ലെറ്റും ബിജെപി ബംഗളുരുവില്‍ പുറത്തിറക്കി. 2013ല്‍ കോണ്‍ഗ്രസ് കൊണ്ടുവന്നതാണ് ഭൂമി ഏറ്റെടുക്കല്‍ ബില്‍.
അതില്‍ കര്‍ഷക വിരുദ്ധ കാര്യങ്ങള്‍ നിരവധിയുണ്ടായിരുന്നു. കര്‍ഷകരെ ദോഷകരമായി ബാധിക്കുന്ന വ്യവസ്ഥകള്‍ ഒഴിവാക്കുകയാണ് പുതിയ സര്‍ക്കാര്‍ ചെയ്തത്. എന്നിട്ടും കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിക്കുന്നവര്‍ വികസന വിരോധികളാണ്. ഗ്രാമങ്ങളില്‍ വികസനമെത്തണമെങ്കില്‍ ഭൂമിവേണം. കര്‍ഷകര്‍ക്ക് ദോഷമില്ലാത്തവിധം ഭൂമി ഏറ്റെടുക്കുന്നത് കര്‍ഷകര്‍ക്കുവേണ്ടിയാണ്. അത് ബോധ്യപ്പെടുത്താനുള്ള പ്രയത്നം ചെറുതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: