മലപ്പുറം: നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഹിന്ദുവിന്റെ രക്തം വീണ് കുതിര്‍ന്ന മലപ്പുറത്തിന്റെ മണ്ണില്‍ ഹിന്ദുഐക്യവേദിയുടെ സംസ്ഥാന സമ്മേളനം പുതിയ ചരിത്രം എഴുതി ചേര്‍ത്തു. ആത്മവിശ്വാസം നഷ്ടപ്പെട്ട മലപ്പുറത്തെ ഹിന്ദുക്കള്‍ക്ക് പുതിയൊരു ഉണര്‍വാണ് സംസ്ഥാന സമ്മേളനം സമ്മാനിച്ചത്.
1921 ന്റെ നൂറാം വാര്‍ഷികം ആഘോഷിക്കാന്‍ മലപ്പുറം ജില്ല തയ്യാറെടുക്കുമ്പോള്‍ ജില്ലയില്‍ ന്യൂനപക്ഷമായ ഹിന്ദു ഉണരേണ്ടത് അനിവാര്യമാണെന്ന് നേതാക്കള്‍ പ്രവര്‍ത്തകരെ ഉപദേശിച്ചു. നൂറാം വാര്‍ഷികത്തില്‍ ഹിന്ദുക്കള്‍ സംഘടനയെ ശക്തിപ്പെടുത്തികൊണ്ട് പകരം വീട്ടുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഐക്യവേദി സ്ഥാപക നേതാവുമായ കുമ്മനം രാജശേഖരന് പറഞ്ഞു.
ഹിന്ദുഐക്യവേദിയുടെ 12-ാം സംസ്ഥാന സമ്മേളനത്തിനാണ് മലപ്പുറം ആതിഥേയത്വം വഹിച്ചത്. മൂന്ന് ദിവസങ്ങളിലായി നടന്ന സമ്മേളനം മലപ്പുറത്തെ പ്രവര്‍ത്തകര്‍ ഉത്സവമാക്കി മാറ്റുകയായിരുന്നു. എന്നും ചൂഷണത്തിനും അക്രമത്തിനും വിധേയനായിരുന്ന മലപ്പുറത്തെ ഹിന്ദുവിന് ജിവിക്കാനും സ്വധര്‍മ്മത്തില്‍ ഉറച്ച് നില്‍ക്കാനും ഊര്‍ജ്ജം നല്‍കുന്നതായിരുന്നു സമ്മേളനം. മൂന്നിനാണ് സമ്മേളനം ആരംഭിച്ചത്.
ആദ്യ ദിവസം ഹിന്ദുനേതൃസമ്മേളനം നടന്നു. നൂറില്‍പ്പരം സാമുദായിക നേതാക്കളാണ് നേതൃസമ്മേളനത്തില്‍ പങ്കെടുത്തത്. പോരായ്മകളും പ്രശ്നങ്ങളും പരിഹരിച്ച് ഹിന്ദുക്കള്‍ സംഘടിത ശക്തിയായി മാറണമെന്ന വൈകാരിക വികാരമാണ് പങ്കെടുത്ത ഓരോ പ്രതിനിധിയും പ്രകടിപ്പിച്ചത്. സാമുദായിക സംഘടനകള്‍ തമ്മില്‍ പരസ്പരം വൈകാരികമായ ഐക്യം വേണമെന്ന് കുമ്മനം രാജശേഖരന് അഭിപ്രായപ്പെട്ടു. ഹിന്ദുക്കളെ സംഘടിത ശക്തിയാക്കി വളര്‍ത്താന്‍ എല്ലാവിധ പരിശ്രമങ്ങളും നടത്തും എന്ന ഉറച്ച തീരുമാനത്തോടെയാണ് ഓരോരുത്തരും സമ്മേളന നഗരി വിട്ടത്.
നിലവിലെ യുഡിഎഫ് സര്‍ക്കാരില്‍ ഹിന്ദുക്കള്‍ക്ക് വിശ്വാസം നഷ്ടപ്പെെട്ടന്നും ഹിന്ദു വിരുദ്ധ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അതില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും സമ്മേളനം പ്രമേയത്തിലൂടെ വ്യക്തമാക്കി. ഘര്‍വാപസി, വനവാസികളുടെ പ്രശ്നങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്തു.
സമാപന ദിവസമായ ഇന്നലെ മലപ്പുറം നഗരത്തില്‍ നടത്തിയ പ്രകടനത്തിലും പൊതുസമ്മേളനത്തിലും ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവര്‍ നഗരത്തെ കാവിക്കടലാക്കി. മലപ്പുറം ത്രിപുരാന്തക ക്ഷേത്ര പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം മൂന്ന് കിലോമീറ്റര്‍ അകലെയുള്ള പൊതുസമ്മേളന വേദിയില്‍ എത്തിയപ്പോഴും പ്രവര്‍ത്തകരുടെ ഒഴുക്ക് നിലച്ചിരുന്നില്ല. പൊതുസമ്മേളനം കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് മുഖ്യപ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയര്മാന് നാരായണനുണ്ണി സ്വാഗതവും ജില്ലാ ജനറല്‍ സെക്രട്ടറി വി.എസ്.പ്രസാദ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: