ക്വാലലംപൂര്: അസ്ലന് ഷാ കപ്പ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് സമനിലത്തുടക്കം. ആദ്യ മത്സരത്തില്‍ ദക്ഷിണകൊറിയയുമായി 2-2ന് സന്ധി ചെയ്ത് ഇന്ത്യ കരകയറി. നിക്കിന് തിമ്മയ്യ (10-ാം മിനിറ്റ്), വി.ആര്. രഘുനാഥ് (56) എന്നിവര്‍ ഇന്ത്യയുടെ സ്കോറര്‍മാര്‍. ഹെസുങ് യുന്നും (24) സിയൂങ്ഹൂനും (53) കൊറിയയുടെ ഗോളുകള്‍ കുറിച്ചു.
പോള്‍ വാന്‍ അസ് പരിശീലകനായശേഷമുള്ള ആദ്യ പരീക്ഷണത്തില്‍ ഇന്ത്യ മോശമാക്കിയില്ല. അതിവേഗ നീക്കങ്ങള്‍ക്കു പേരുകേട്ട കൊറിയന്‍ നിരയെ കൂടുതല്‍ സമയവും സമ്മര്‍ദ്ദത്തിലാക്കാന്‍ ഇന്ത്യയ്ക്കു കഴിഞ്ഞു. വൈസ് ക്യാപ്ടനും മലയാളി ഗോളിയുമായ പി.ആര്. ശ്രീജേഷിന്റെ ഉശിരന്‍ സേവുകളും ഇന്ത്യയെ തുണച്ചെന്നു പറയാം. ഗോളെന്നുറച്ച ചില ഷോട്ടുകള്‍ ശ്രീജേഷിന്റെ നെഞ്ചുറപ്പില്‍ തട്ടിത്തെറിച്ചു.
ഇന്ത്യ സ്വതസിദ്ധശൈലിയിലെത്താന് കുറച്ചു സമയംപിടിച്ചു. ഇതിനിടെ എട്ടാം മിനിറ്റില്‍ കൊറിയ ഗോളിനടുത്തെത്തുകയും ചെയ്തു. പക്ഷേ, സിയോങ്ക്യു കിമ്മിന്റെ ഷോട്ട് ശ്രീജേഷ് അനായാസം ഗ്ലൗസിലൊതുക്കി. പിന്നാലെ ഇന്ത്യയ്ക്കുവേണ്ടി ആകാശ് ദീപ് സിങ് നടത്തിയ ശ്രമവും പൂര്‍ണതയിലെത്തിയില്ല. അധികം വൈകാതെ ഇന്ത്യ ലീഡ് സമ്പാദിച്ചു. രമണ്‍ദീപിന്റെ പാസ് സ്വീകരിച്ച തിമ്മയ്യ ക്ലോസ് റേഞ്ച് ഫഌക്കിലൂടെ പന്ത് ഗോള്‍വര കടത്തി (1-0). അതോടെ കൊറിയ അപകടകരമായ കൗണ്ടര്‍ അറ്റാക്കുകള്‍ അഴിച്ചുവിട്ടു. രണ്ടു പെനാല്‍റ്റി കോര്‍ണറുകളും അവര്‍ക്കു ലഭിച്ചു. രണ്ടാമത്തെ പെനാല്‍റ്റി ശ്രീജേഷിനെ കാഴ്ച്ചക്കാരനാക്കിയ ഉജ്ജ്വലമൊരു ഷോട്ടിലൂടെ യുന്‍ വലയിലെത്തിച്ചു (1-1).
രണ്ടാം ഘട്ടത്തില്‍ ഇന്ത്യ ഗോളിനായി വര്‍ധിതവീര്യത്തോടെ പന്തുതട്ടി. ഇക്കുറിയും പ്രത്യാക്രമണങ്ങളില്‍ ഉന്നംവെച്ച കൊറിയ ഫലംകൊയ്തു. ലീയുടെ പാസ് സിയൂങ്ഹൂനിന്റെ സ്റ്റിക്കില്‍ തട്ടി ഇന്ത്യന്‍ വലയില്‍ (2-1). ഗോളിന്റെ ഞെട്ടലില്‍ നിന്നുണര്‍ന്ന ഇന്ത്യന്‍ താരങ്ങള്‍ ആക്രമണോത്സുകരായി. അധികംവൈകാതെ പെനാല്‍റ്റി കോര്‍ണറിലൂടെ രഘുനാഥ് ഇന്ത്യയ്ക്ക് സമനില സമ്മാനിച്ചു (2-2).
പ്രതികരിക്കാൻ ഇവിടെ എഴുതുക: