ആ ദേവീരൂപം ലോകത്തെ മുഴുവന്‍ ഉജ്ജീവിപ്പിക്കത്തക്ക ആകാരമുള്ളതും ബ്രഹ്മാവ്, വിഷ്ണു, ശിവന് എന്നിവരുടെ ചൈതന്യം ഏകീഭവിച്ച സ്വരൂപം ഉള്ളതും ആയിരുന്നു. സൗന്ദര്യസാരത്തിന്റെ അതിരുകളുടെ അന്തമെന്നപോലെയും ആനന്ദസാഗരം എന്നപോലെയും ആ രൂപം കാണപ്പെട്ടു.
ചെമ്പരത്തിപ്പൂവിന്റെ വര്ണസൗഭാഗ്യമുള്ള ശരീരത്തില്‍ ദേവി മാതളപ്പൂവിന്റെ വര്‍ണ്ണമുള്ള ദിവ്യവസ്ത്രങ്ങള്‍ അണിഞ്ഞിരുന്നു. സര്വാഭരണങ്ങളുംകൊണ്ട് അലംകൃതമായ ദേവീവിഗ്രഹം ശൃംഗാരമെന്ന ഏകരസത്തിന് ഇരിപ്പിടമായിരുന്നു.
കൃപാതരംഗിതമായ കടക്കണ്‍നോട്ടമാകുന്ന തൂവെണ്ണിലാവു പൊഴിക്കുന്ന കണ്ണുകള്‍ കൊണ്ടുനോക്കുന്നവളായി; പാശം, അങ്കുശം, ഇക്ഷുകോദണ്ഡം, പഞ്ചബാണങ്ങള്‍ എന്നിവകൊണ്ടു ശോഭിക്കുന്ന നാലു തൃക്കൈകള്‍ ഉള്ളവളായി ദേവി കാണപ്പെട്ടു.
പ്രത്യക്ഷയായ മഹാദേവിയെ കണ്ട് ദേവന്മാര് സന്തുഷ്ടന്മാരായി അഖിലാത്മികയായ ദേവിയെ വീണ്ടും വീണ്ടും സ്തുതിച്ചു) തുടര്‍ന്നുള്ള ഏതാനും നാമങ്ങള്‍ ദേവിയുടെ ഈ വര്‍ണ്ണനയുമായി ബന്ധപ്പെട്ടവയാണ്.
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: