”ആതതായിനമായാന്തം ഹന്യാദേവാവിചാരയന്‍”
എന്നുള്ള ശാസ്ത്രവചനം അതിനു പ്രമാണമാകുന്നു. ഈ നിലയില്‍ നോക്കുമ്പോള്‍ ദുര്യോധനാദികള്‍ ആതതായികളെന്നപേരില് അറിയപ്പെടുന്ന കുറ്റക്കാരാണ്. അവര്‍ പാണ്ഡവന്മാരെക്കൊല്ലുവാന് അരക്കില്ലത്തിനു തീ വെച്ചു.
ഭീമനു വിഷം കൊടുത്തും കള്ളച്ചൂതു കളിച്ച് പാണ്ഡവന്മാരുടെ രാജ്യവും ധനവും അപഹരിച്ചു. പാഞ്ചാലിയെ അപമാനിക്കാനും അപഹരിക്കാനും ശ്രമിച്ചു. ഈ കുറ്റങ്ങളെല്ലാം ചെയ്ത വന്ധ്യന്മാരായ ദുരേ്യാധനാദികളെ കൊല്ലാതെ അവരുടെനേരെ ദയ പ്രദര്‍ശിപ്പിക്കുന്നത് ഒരു ക്ഷത്രിയനായ അര്ജ്ജുനന് ഒരിക്കലും യോജിച്ച പ്രവൃത്തിയല്ല. അതുപോലെ പാപഭയംകൊണ്ട് പ്രവൃത്തിമാര്ഗ്ഗത്തില്നിന്ന് പിന്തിരിഞ്ഞു. ഭൈക്ഷേ്യാപജീവിയായ സന്യാസിയായിത്തീരുന്നതും സജ്ജനസമ്മതമായ ഒരു ധര്‍മ്മമല്ല. സന്യാസിക്കണമെങ്കില് അതിനുള്ള ആധികാരിതകൂടി സമ്പാദിച്ചിരിക്കണം.
വിവേകം, വൈരാഗ്യം, ശമാദിഷ്ടയ്ക്കും, മുമുക്ഷുത്വം ഇവയാണ് സന്യാസത്തിനുള്ള സാധനകള്‍. അര്ജ്ജുനന് ആ സാധനകള്‍ അനുഷ്ഠിച്ച് ആത്മസാക്ഷാത്കാരം നേടാനല്ല പരിശ്രമിച്ചിരുന്നത്.
ധര്‍മ്മാര്‍ത്ഥകാമങ്ങള്‍ സമ്പാദിച്ച് ഇഹലോകത്തിലും പരലോകമായ സ്വര്‍ഗ്ഗത്തിലും സുഖിക്കുവാനായിരുന്നു അദ്ദേഹത്തിന്റെ പരിശ്രമം. അതുകൊണ്ടത്രെ അര്‍ജ്ജുനന്റെ ദുരേ്യാധനാദികളുടെ നേരെ ഉണ്ടായ കാരുണ്യവും യുദ്ധത്തില്‍നിന്നു പിന്തിരിഞ്ഞു സന്യസിക്കാനുള്ള ഒരുക്കവും ക്ഷുദ്രമായ ഹൃദയദൗര്ബല്യമായും, അനാര്യജ്ജുഷ്ടമായും അസ്വാര്ഗ്ഗ്യമായും അകീര്ത്തികരമായും കശ്മലമായും ഭഗവാന് ശ്രീകൃഷ്ണന് വ്യാഖ്യാനിച്ചത്.
ആ വ്യാഖ്യാനം കേട്ടപ്പോള്‍ അര്ജ്ജുനന് എങ്ങനെയോ ഒരു ഉണര്‍വ് ഉണ്ടായി. പക്ഷേ ശരിയായ ശ്രേയോമാര്‍ഗ്ഗം അദ്ദേഹത്തിന്റെ ബുദ്ധിയില്പ്പെട്ടില്ല. എന്നാലും ആ ജ്ഞാനത്തില്നിന്നുണ്ടായ കാരുണ്യം കാര്പ്പണ്യദോഷമായും അവിവേകത്തില്‍ നിന്നുണ്ടായ സന്യാസാഭിലാഷം ധര്മ്മസംമൂഢതയായും അദ്ദേഹത്തിന് തോന്നി. അതുകൊണ്ടാണ് അദ്ദേഹം പറഞ്ഞത് ” അല്ലയോ ഭഗവാനെ ശ്രേയസ്സ് എന്താണെന്ന് ഞാന്‍ അറിയുന്നില്ല. അതു നേടാനുള്ള വിവേകമോ ധര്മ്മബോധമോ തന്നെയും എനിക്കില്ല.
അതിനാല്‍ ശ്രേയോമാര്‍ഗം നിര്‍ണയമായി എനിക്ക് ഉപദേശിച്ചാലും. അങ്ങയുടെ ശിഷ്യനായി ഞാന്‍ ഇതാ അങ്ങയെ ശരണം പ്രാപിക്കുന്നു” എന്ന് ഇതുപോലെയുള്ള ഒരു മാനസികാധഃപതനം ഇതിനു മുന്‍പ് ഒരിക്കലും അര്‍ജ്ജുനനെ ബാധിച്ചിരുന്നില്ല.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: