കൊല്‍ക്കത്ത: ഐപിഎല്‍ ആരവങ്ങള്‍ക്ക് നാളെ തുടക്കം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ എട്ടാം പതിപ്പിനാണ് നാളെ കൊല്‍ക്കത്തയിലെ ഇൗഡന് ഗാര്‍ഡനില്‍ തുടക്കമാകുന്നത്. എട്ട് ടീമുകള്‍ പങ്കെടുക്കുന്ന കുട്ടിക്രിക്കറ്റിന്റെ പോരാട്ടങ്ങള്‍ക്ക് മെയ് 24നാണ് സമാപനം. ഒന്നരമാസത്തോളം നീണ്ടുനില്‍ക്കുന്നതാണ് പോരാട്ടങ്ങള്‍. നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സുമാണ് ഉദ്ഘാടന പോരാട്ടത്തില്‍ ഏറ്റുമുട്ടുന്നത്. നാളെ രാത്രി എട്ടിനാണ് മത്സരം ആരംഭിക്കുക. ഉദ്ഘാടന പോരാട്ടങ്ങള്‍ക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു.
എട്ടുടീമുകള്‍ പരസ്പരം ഹോം എവേ അടിസ്ഥാനത്തിലാണ് കൊമ്പുകോര്‍ക്കുക. കൂടുതല്‍ പോയിന്റ് നേടുന്ന നാല് ടീമുകള്‍ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ഏറ്റുമുട്ടും. ഇതില്‍ വിജയിക്കുന്ന രണ്ടു ടീമുകള്‍ തമ്മിലാണ് ഫൈനല്‍.
ആദ്യ ഐപിഎല്ലില്‍ ചാമ്പ്യന്മാരായ രാജസ്ഥാന് റോയല്‍സ്, രണ്ട് പ്രാവശ്യം വീതം ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും, രണ്ടാം പതിപ്പില്‍ ചാമ്പ്യന്മാരായ ഡെക്കാന്‍ ചാര്‍ജേഴ്സ്, 2013-ലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സ്, കഴിഞ്ഞവര്‍ഷം തകര്‍പ്പന്‍ പ്രകടനങ്ങളുടെ കരുത്തില്‍ ഫൈനലില്‍ പ്രവേശിച്ച കിംഗ്സ് ഇലവന് പഞ്ചാബ്, ആദ്യകിരീടം ലക്ഷ്യമിട്ട് ദല്‍ഹി ഡെയര്‍ ഡെവിള്‍സ്, രണ്ട് തവണ ഫൈനലില്‍ കളിച്ചിട്ടും കിരീടം കൈവിട്ട ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സ്… ആധിപത്യം ഉറപ്പിക്കാനും നഷ്ടസ്വപ്നങ്ങളുടെ കണക്ക് തീര്‍ക്കാനും ഈ ടീമുകള്‍ തുനിഞ്ഞിറങ്ങുമ്പോള്‍ ഐപിഎല്‍ എട്ടാം പതിപ്പിലെ പോരാട്ടങ്ങള്‍ പൊടിപാറുമെന്ന് ഉറപ്പ്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് രണ്ട് തവണയും മുംബൈ ഇന്ത്യന്‍സ് ഒരു തവണയുമാണ് ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടിട്ടുള്ളത്. 2012ലും 2014ലുമായിരുന്നു കൊല്‍ക്കത്തയുടെ കിരീടധാരണം. അതേസമയം മുംബൈ ഇന്ത്യന്‍സ് 2013ലെ ചാമ്പ്യന്മാരാണ്. ഇത്തവണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കിരീടം നിലനിര്‍ത്താനുള്ള തയ്യാറെടുപ്പിലും മുംബൈ ഇന്ത്യന്‍സ് ഒരുവര്‍ഷത്തെ ഇടവേളക്കുശേഷം ചാമ്പ്യന്‍പട്ടം പിടിച്ചെടുക്കാനുമുള്ള തയ്യാറെടുപ്പിലാണ്.
ആദ്യ മൂന്ന് സീസണിലും ഏറെ നിരാശപ്പെടുത്തിയ കൊല്‍ക്കത്ത നാലാം സീസണില്‍ എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെട്ട് നാലാം സ്ഥാനക്കാരായി. തൊട്ടടുത്ത വര്‍ഷം 2012-ല്‍ ഗൗതം ഗംഭീറിന്റെ നായകത്വത്തില്‍ കൊല്‍ക്കത്ത ചാമ്പ്യന്മാരായി. ചെന്നൈ സൂപ്പര്കിംഗിസിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയായിരുന്നു കൊല്‍ക്കത്തയുടെ ആദ്യ കിരീടധാരണം. എന്നാല്‍ 2013-ല്‍ അവര്‍ വീണ്ടും നിരാശപ്പെടുത്തി. ഏഴാം സ്ഥാനത്താണ് അവര്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം 2014-ല്‍ കൊല്‍ക്കത്ത വീണ്ടും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ചക്രവര്‍ത്തിമാരായി. ബെംഗളൂരുവില്‍ നടന്ന ഫൈനലില്‍ കിംഗ്സ് ഇലവന് പഞ്ചാബിനെ മൂന്ന് വിക്കറ്റിനാണ് കൊല്‍ക്കത്ത കീഴടക്കി രണ്ടാം കിരീടം സ്വന്തമാക്കിയത്.
ലോക നിലവാരമുള്ള ഒരു കൂട്ടം കളിക്കാരാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ കരുത്ത്. അഞ്ച് വര്‍ഷമായി ടീമിന്റെ നായകന് ഗൗതം ഗംഭീറാണ്. കൂടാതെ ഇന്ത്യന്‍ താരങ്ങളായ റോബിന് ഉത്തപ്പ, യൂസഫ് പഠാന്, പിയൂഷ് ചൗള, ഉമേഷ് യാദവ്, കുല്‍ദീപ് യാദവ്, സൂര്യകുമാര്‍ യാദവ് വിദേശതാരങ്ങളായ ഷക്കിബ് അല്‍ ഹസന്, മോണെ മോര്‍ക്കല്‍, സുനില്‍ നരേന്, ആന്ദ്രെ റസല്‍, പാറ്റ് കുമ്മിന്‍സ്, അസര്‍ മഹമൂദ് എന്നിവരാണ് ടീമിലെ പ്രധാനികള്‍.
ആദ്യ രണ്ട് സീസണിലും അഞ്ചാം സ്ഥാനത്തും ഏഴാം സ്ഥാനത്തുമായി തൃപ്തിപ്പെട്ട മുംബൈ ഇന്ത്യന്‍സ് 2010-ല്‍ ഫൈനലില്‍ പ്രവേശിച്ചു. 2011, 12 വര്‍ഷങ്ങൡ മൂന്നും നാലും സ്ഥാനങ്ങളിലെത്തിയ മുംബൈ 2013-ല്‍ ആദ്യമായി ഐപിഎല്‍ സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം വീണ്ടും നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
കഴിഞ്ഞ സീസണില്‍ ഫൈനലിലെത്താനാവാതെ പോയതിന്റെ വിഷമം തീര്‍ക്കാനുറച്ചാണ് മുംബൈ ഇന്ത്യന്‍സ് ഇത്തവണ തയ്യാറെടുക്കുന്നത്.പുതിയ സീസണില്‍ മുന്‍ ഓസ്ട്രേലിയന്‍ നായകന് റിക്കി പോണ്ടിംഗിന്റെ പരിശീലനത്തിന് കീഴിലിറങ്ങുന്ന മുംബൈ ഇന്ത്യന്‍സിനെ നയിക്കുക രോഹിത് ശര്‍മ്മയാണ്. പോണ്ടിംഗിന്റെ ശിക്ഷണത്തില്‍ കിരീടം തിരിച്ചുപിടിക്കാമെന്ന പ്രത്യാശയിലാണ് ടീം ഉടമ നിത അംബാനി.
അമ്പാട്ടി റായിഡു, അഭിമന്യു മിഥുന്, വിനയ്കുമാര്‍, ഹര്ഭജന് സിംഗ്, പാര്‍ത്ഥിവ് പട്ടേല്‍, ആദിത്യ താരെ തുടങ്ങിയ ഇന്ത്യന്‍ താരങ്ങള്ക്കൊള്ളം ഓസ്ട്രേലിയന്‍ ഓപ്പണര്‍ ആരോണ്‍ ഫിഞ്ച്, ജോഷ് ഹെയ്സല്‍വുഡ്, ന്യൂസിലാന്‍ഡിന്റെ വെടിക്കെട്ട് താരം കോറി ആന്ഡേഴ്സണ്, വെസ്റ്റിന്‍ഡീസിന്റെ കീറണ്‍ പൊള്ളാര്‍ഡ്, ലെന്‍ഡല്‍ സിമണ്‍സ്, ശ്രീലങ്കയുടെ ലസിത് മലിംഗ തുടങ്ങിയ വിദേശതാരങ്ങളെയും ഉള്‍പ്പെടുത്തിയാണ് മുംബൈ ഇന്ത്യന്‍സ് എട്ടാം സീസണ് തയ്യാറെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: