നൗകാമ്പ്: സ്പാനിഷ് ലീഗില്‍ കരുത്തരായ ബാഴ്സലോണ കഷ്ടിച്ച് ജയിച്ചു. ഇന്നലെ നടന്ന കളിയില്‍ സെല്‍റ്റ ഡി വീഗോയെയാണ് ബാഴ്സലോണ 1-0ന് മറികടന്നത്. മെസ്സിയും നെയ്മറും സുവാരസും ഉള്‍പ്പെടെയുള്ള സൂപ്പര്‍താരനിര ബാഴ്സക്ക് വേണ്ടി ഇറങ്ങിയിട്ടും മികച്ച വിജയം നേടാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം കളിയുടെ 73-ാം മിനിറ്റില്‍ ജെര്‍മി മാത്യുവാണ് കറ്റാലന്‍ പടയുടെ വിജയഗോള്‍ നേടിയത്. മെസ്സിയുള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങള്‍ കളിയില്‍ നിറം മങ്ങുകയും ചെയ്തു. വിജയത്തോടെ ബാഴ്സലോണ രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിനേക്കാള്‍ നാല് പോയിന്റ് മുന്നിലെത്തുകയും ചെയ്തു. 29 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബാഴ്സക്ക് 71ഉം റയലിന് 67 പോയിന്റുമാണുള്ളത്.
കളിയില്‍ പന്ത് കൂടുതല്‍ സമയവും പന്ത് കൈവശം വെച്ചത് ബാഴ്സ താരങ്ങളായിരുന്നെങ്കിലും സെല്‍റ്റി താരങ്ങള്‍ കെട്ടിപ്പൊക്കിയ പ്രതിരോധമതില്‍ തകര്‍ക്കാന്‍ കഴിഞ്ഞില്ല. കളിയിലുടനീളം അ വര് പായിച്ച 12 ഷോട്ടുകളില്‍ മൂന്നെണ്ണം മാത്രമാണ് പോസ്റ്റ് ലക്ഷ്യമാക്കി നീങ്ങിയത്. അതേസമയം സെല്‍റ്റ താരങ്ങള്‍ 7 ഷോട്ടുകള്‍ ഉതിര്‍ത്തെങ്കിലും ഒരിക്കല്‍ പോലും ബാഴ്സ വല കുലുക്കാന്‍ കഴിഞ്ഞില്ല. 87-ാം മിനിറ്റില്‍ സെല്‍റ്റയുടെ ഫാബിയാന്‍ ഒറെല്ലാന ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയശേഷം പത്തുപേരുമായാണ് അവര്‍ കളിച്ചത്.
കളിയില്‍ ആദ്യ അവസരം ലഭിച്ചത് സെല്റ്റക്കായിരുന്നു. 11-ാം മിനിറ്റില്‍ അവരുടെ ജോക്വിന്‍ ലാറിവെ പായിച്ച ഷോട്ട് ബാഴ്സ ഗോളി രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ ലയണല്‍ മെസ്സിയുടെ ഷോട്ട് സെല്‍റ്റ ഗോളി തടുത്തിട്ടപ്പോള്‍ നെയ്മറുടെ ഒരു ശ്രമം പുറത്തേക്ക് പറന്നു. 23-ാം മിനിറ്റില്‍ ലൂയി സുവാരസിന്റെ ഷോട്ടും സെല്‍റ്റി ഗോളിയുടെ മികവിനു മുന്നില്‍ വിഫലമായി.
തുടര്‍ന്നും ഇരുടീമുകളും ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യം അകലെയായതോടെ ആദ്യപകുതി ഗോള്‍രഹിതമായി. രണ്ടാം പകുതിയിലും ബാഴ്സ തുടര്‍ച്ചയായി എതിര് ബോക്സിലേക്ക് മുന്നേറ്റം നയിച്ചെങ്കിലും സെല്‍റ്റ പ്രതിരോധം ഉറച്ചുനിന്നു. ഒടുവില്‍ കളിയുടെ 73-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടിവന്നു ബാഴ്സക്ക് എതിര്‍വല കുലുക്കാന്‍.
സാവിയെടുത്ത ഫ്രീകിക്ക് നല്ലൊരു ഹെഡ്ഡറിലൂടെ ജെര്‍മി മാത്യു പന്ത് സെല്‍റ്റ വലയിലെത്തിക്കുകയായിരുന്നു. മറ്റൊരു മത്സരത്തില്‍ ഗറ്റാഫെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഡിപോര്‍ട്ടീവോ ലാ കൊരൂണയെ കീഴടക്കിയപ്പോള്‍ വലന്‍സിയയും വിയ്യാറയലും ഗോള്‍രഹിത സമനില പാലിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: