തൃശൂര്‍: ആയിരക്കണക്കിന് വിശ്വാസികളെ സാക്ഷിയാക്കി ഭക്തിയുടെ നിറവില്‍ വടക്കുംനാഥന് ബ്രഹ്മകലശാഭിഷേകവും മഹാകുംഭാഭിഷേകവും.
കാഞ്ചികാമകോടിപീഠം മഠാധിപതി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതി സ്വാമികളുടെ സാന്നിദ്ധ്യത്തില്‍ തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന് നമ്പൂതിരിപ്പാട് വടക്കുംനാഥന്റെ താഴികക്കുടത്തില്‍ കലശാഭിഷേകം നടത്തി. തെക്കേമഠം മൂപ്പില്‍ സ്വാമിയാര് വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതി സ്വാമികളും ഉണ്ടായിരുന്നു.
ക്ഷേത്രത്തില്‍ നടന്നുവരുന്ന കര്‍പ്പൂരാദി നവീകരണകലശത്തിനും ഇതോടെ സമാപനമായി. ഇന്നലെ രാവിലെ 3 മണിക്ക് നടതുറന്നതുമുതല്‍ ക്ഷേത്രത്തില്‍ അഭിഷേകചടങ്ങുകളാരംഭിച്ചു. ആയിരക്കണക്കിന് ഭക്തര്‍ സാക്ഷികളാകാനും ദര്‍ശനം നേടി സായൂജ്യമടയാനും ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തി.
രാവിലെ ആറ് മണിയോടെ പരികലശാഭിഷേകങ്ങള്‍ ആരംഭിച്ചു. വിവിധ ദ്രവ്യങ്ങള്‍ നിറച്ച് 85 ഖണ്ഡങ്ങളിലായി വിന്യാസിച്ച് വിവിധ ദ്രവ്യങ്ങള്‍ നിറച്ച് 525 കലശങ്ങളായാണ് അഭിഷേകം ചെയ്തത്. അഭിഷേകം ഓരോ ഖണ്ഡം കഴിയുമ്പോഴും നിവേദ്യങ്ങളുണ്ടായി.
തന്ത്രിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ബ്രഹ്മകലശവുമായി ക്ഷേത്രപ്രദക്ഷിണവും കഴിഞ്ഞായിരുന്നു ബ്രഹ്മകലശാഭിഷേകം. അഭിഷേകത്തിനായി വടക്കുന്നാഥ ക്ഷേത്രത്തിന്റെ മുകളിലേക്കു നടപ്പാതയും ഒരുക്കിയിരുന്നു.
അഭിഷേകാനന്തരം ശ്രീഭൂതബലിയും പ്രസാദഊട്ടും നടന്നു. വടക്കുംനാഥ അന്നദാന മണ്ഡപത്തില്‍ നടന്ന പ്രസാദ ഊട്ടില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എം.പി.ഭാസ്കരന് നായര്‍, അംഗങ്ങള്‍, വടക്കുന്നാഥന് ക്ഷേത്രനവീകരണകലശകമ്മിറ്റി ഭാരവാഹികളായ പ്രൊഫ.ദേവനാരായണന്, പ്രൊഫ.എം.മാധവന്‍കുട്ടി, സി.വിജയന്, കെ.മനോഹരന്, രവി
തിരുവമ്പാടി,വെങ്കിടേശ്വരന്,മുരളി,പ്രസാദ്,ശ്രീകുമാര്‍,രഘുനാഥ്,ടി.ആര്.ഹരിഹരന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: