കൊല്ലം: വിദ്യാര്‍ത്ഥിനികളെ പരീക്ഷാ ചോദ്യക്കടലാസ് നല്കി പ്രലോഭിപ്പിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച എംബിഎ കോളേജ് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. കുണ്ടറ അഞ്ചാംകുറ്റിയില് പ്രവര്‍ത്തിക്കുന്ന കേരളായൂണിവേഴ്സിറ്റിക്ക് കീഴിലുള്ള യുഐഎം കോളേജ് പ്രിന്‍സിപ്പല്‍ ജി.രാജേഷിനെയാണ് അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തത്.
കോളേജ് വിദ്യാര്‍ത്ഥിനികള്‍ പ്രിന്‍സിപ്പലിന്റെ ശാരീരികപീഡനവും അശ്ലീലവര്ത്തമാനവും സഹിക്കവയ്യാതെ കഴിഞ്ഞദിവസം കേരളാ യൂണിവേഴ്സിറ്റി വൈസ്ചാന്സിലര്ക്ക് നേരിട്ട് പരാതി നല്കി. തുടര്‍ന്ന് സംഭവം അന്വേഷിക്കാന്‍ ഇന്നലെ രാവിലെ യൂണിവേഴ്സിറ്റി രജിസ്ട്രാറും സംഘവും കോളേജിലെത്തുകയും വിദ്യാര്‍ത്ഥിനികളെ നേരില്‍കണ്ട് മൊഴിയെടുക്കുകയും ചെയ്തു. സംഭവം അറിഞ്ഞ് യുവമോര്‍ച്ച, ബിജെപി പ്രവര്‍ത്തകര്‍ കോളേജിലേക്ക് മാര്‍ച്ച് നടത്തുകയും രജിസ്ട്രാറിനെയും പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ളവരെയും ഉപരോധിക്കുകയും ചെയ്തു.
സംഭവം അറിഞ്ഞെത്തിയ അഞ്ചാലുംമൂട് പോലീസ് പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി. പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്ത് അറസ്റ്റ് ചെയ്യണമെന്ന് യുവമോര്‍ച്ച, ബിജെപി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ മൊഴി രേഖപ്പെടുത്തികൊണ്ട് രജിസ്ട്രാര്‍ പ്രിന്‍സിപ്പലിനെ സസ്പെന്റ് ചെയ്തതായി അറിയിക്കുകയും വൈസ്ചാന്സിലര്ക്ക് വിദ്യാര്‍ത്ഥികള്‍ നല്കിയ പരാതി പോലീസിന് കൈമാറുകയും ചെയ്തു. തുടര്‍ന്ന് അഞ്ചാലുംമൂട് എസ്ഐ രൂപേഷ്രാജ് പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്യുകയുമാണുണ്ടായത്. 32 വിദ്യാര്‍ത്ഥിനികള്‍ നല്കിയ പരാതിയില്‍ പോലീസ് മൊഴി രേഖപ്പെടുത്തി.
തുടര്‍ന്ന് അദ്ധ്യാപകനെ അറസ്റ്റ് ചെയ്ത് പോലീസ് ജീപ്പില്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സംഭവത്തെപ്പറ്റി വിദ്യാര്‍ത്ഥികള്‍ പറയുന്നത് ഇങ്ങനെ; കോളേജ് തുടങ്ങുന്ന കാലംമുതല്ക്കെ രാജേഷാണ് കോളേജ് പ്രിന്‍സിപ്പല്‍. അന്ന് മുതലെ വിദ്യാര്‍ത്ഥിനികളോട് പ്രിന്‍സിപ്പല്‍ അപമര്യാദയായി പെരുമാറുകയും അശ്ലീല കഥകള്‍ പറയുകയുമാണ്. ഓരോ പെണ്‍കുട്ടിയെയും സ്വന്തം കാബിനില്‍ വിളിച്ചുവരുത്തി ശരീരത്തില്‍ കടന്നുപിടിക്കാന്‍ ശ്രമിക്കുകയും തനിക്ക് വഴങ്ങിയാല്‍ ചോദ്യപേപ്പര്‍ പൊട്ടിച്ച് നേരത്തെ നല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടികളെ പ്രലോഭിപ്പിക്കുകയും വഴങ്ങാനായി നിര്‍ബന്ധിക്കുകയും ചെയ്തു.
അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കുന്ന വിദ്യാര്‍ത്ഥികളെ തനിക്ക് യൂണിവേഴ്സിറ്റിയിലും പോലീസിലും സ്വാധീനമുണ്ടെന്ന് പറയുകയും സ്വയം ഞാനൊരു അഡ്വക്കേറ്റാണെന്ന് പറഞ്ഞ് പ്രതികാരനടപടികള്‍ സ്വീകരിക്കുമെന്നും ഇന്റേണല്‍ മാര്‍ക്ക് വെട്ടിക്കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് പതിവായി. കോളേജിലെ യാതൊരുവിധ ഉപകരണങ്ങളും വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ഉപയോഗപ്പെടുത്താതെ കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ അദ്ദേഹത്തിന്റെ സ്വകാര്യതക്കുവേണ്ടി ഉപയോഗിക്കുന്നതായും വിദ്യാര്‍ത്ഥികള്‍ നല്കിയ പരാതിയില്‍ പറയുന്നുണ്ട്.
യൂണിവേഴ്സിറ്റിയുടെ നിയമപ്രകാരം ആവശ്യമായ പത്ത് വര്‍ഷത്തെ അധ്യാപക പ്രവര്‍ത്തിപരിചയമോ പിഎച്ച്ഡിയോ ഇല്ലാതെയാണ് കഴിഞ്ഞ ആറുവര്‍ഷം രാജേഷ് കോളേജിന്റെ പ്രിന്‍സിപ്പലായത് എന്ന കാര്യവും വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിയതോടെ യൂണിവേഴ്സിറ്റി അധികൃതരും വെട്ടിലായിട്ടുണ്ട്. തങ്ങള്‍ നിരവധിപേരോട് ഇത്തരത്തില്‍ പരാതിപ്പെട്ടെങ്കിലും അവരാരും തന്നെ ഈ പ്രശ്നത്തില്‍ ഇടപെടാന്‍ തയ്യാറായില്ലെന്നും ബിജെപിക്കാര്‍ മാത്രമാണ് ഇപ്പോള്‍ എത്തിയതെന്നും പെണ്‍കുട്ടികള്‍ ‘ജന്മഭൂമി’യോട് പറഞ്ഞു.
ഉപരോധസമരത്തിനും പ്രതിഷേധത്തിനും ബിജെപി നേതാക്കളായ ഇടവട്ടം വിനോദ്, മഠത്തില്‍ സുനില്‍കുമാര്‍, ഉമേഷ്, യുവമോര്‍ച്ച നേതാക്കളായ വെള്ളിമണ്‍ അനീഷ്, സുരേഷ് കുമാര്‍, അഭിലാഷ് കുമാര്‍, ധനേഷ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: