തലശ്ശേരി: പോലീസ് ഉദ്യോഗസ്ഥരായ കമ്മ്യൂണിസ്റ്റുകാരന് കാക്കി കുപ്പായമിട്ട് കമ്മ്യൂണിസം വളര്‍ത്താന്‍ ശ്രമിക്കരുതെന്നും ഇത്തരം നടപടി തുടര്‍ന്നാല്‍ അതിനെ നേരിടാന്‍ ആര്‍എസ്എസിന് അറിയാമെന്നും ആര്‍എസ്എസ് പ്രാന്തകാര്യവാഹക് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു.
ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരെ തലശ്ശേരി എഎസ്പിയുടെ നേതൃത്വത്തില്‍ പാനൂര്‍ സി.ഐ ബെന്നിയും സംഘവും നടത്തിയ മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് തലശ്ശേരി എഎസ്പി ഓഫീസിലേക്ക് നൂറുകണക്കിന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിയന്തരാവസ്ഥയില്‍ പോലീസ് അഴിഞ്ഞാടുമ്പോള്പോലും പിന്തിരിഞ്ഞ് ഓടാത്ത പ്രസ്ഥാനമാണ് ആര്‍എസ്എസ്. ഇക്കാര്യം ഇന്നത്തെ ചെറുപ്പക്കാരായ പോലീസുകാര്‍ മനസ്സിലാക്കണം. കോഴിക്കോട് കൂരാചുണ്ടുകാരനായ പാനൂര്‍ സിഐ ബെന്നി വിചാരിച്ചാലൊന്നും ആര്‍എസ്എസിന്റെ വളര്‍ച്ചയെയോ, പ്രവര്‍ത്തനത്തെയോ തടയാന്‍ കഴിയില്ല.
പോലീസിന്റെ യൂണിഫോം അഴിച്ചു വെച്ച് കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തനം നടത്തുന്നതാണ് ബെന്നിയെപോലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്ലത്.
അല്ലാത്തപക്ഷം പോലീസ് ആര്എസ്എസ്ഏറ്റുമുട്ടലിലേക്കാണ് കാര്യങ്ങള്‍ നീങ്ങുക. അതിന് ആര്‍എസ്എസിനെ നിര്‍ബന്ധിതരാക്കരുത്.
യുപിക്കാരനായ എഎസ്പിക്ക് ആര്‍എസ്എസിനോട് വിരോധമുണ്ടാവാനും കമ്മ്യൂണിസ്റ്റുകാരനോട് പ്രേമംതോന്നാനും സാധ്യതയില്ല.
എന്നാല്‍ അദ്ദേഹത്തെ ശിഖണ്ഡിയാക്കി ബെന്നിയെപോലുള്ളവര് കളിക്കുകയാണ്. ഒരു ഉത്സവാഘോഷത്തോടനുബന്ധിച്ച് സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് കെട്ടിയ കാവിപതാകയാണ് ബെന്നിയെ വിറളിപിടിപ്പിച്ചത്.
ചെങ്കൊടിയേന്തി പോലീസായ ബെന്നിക്ക് കാവിപതാക കാണുന്നത് അലര്‍ജിയാണ്. ഈ നടപടി നികൃഷ്ടമാണ്. ഇത് തുടര്‍ന്നാല്‍ ബെന്നിയുടെ കൂരാച്ചുണ്ടിലെ വീടിനുമുന്നിലും കാവികൊടികെട്ടാന് ആര്‍എസ്എസിന് സാധിക്കുമെന്ന കാര്യം ഓര്‍ക്കുന്നത് നല്ലതാണ്. അങ്ങനെ വന്നാല്‍ വീട്ടുകാര്‍ കാവിക്കൊടികണ്ട് ഉണരേണ്ടിവരും. സമാധാനത്തിലൂടെ മുന്നേറുന്ന പ്രസ്ഥാനമാണ് ആര്‍എസ്എസ് എന്നാല്‍ നീതിനിഷേധിക്കുന്നത് അംഗീകരിക്കാനും ആര്‍എസ്എസിന് കഴിയില്ലെന്നും ഗോപാലന്‍കുട്ടി മാസ്റ്റര്‍ മുന്നറിയിപ്പ് നല്കി.
ആര്‍എസ്എസ് ജില്ലാസമ്പര്ക്ക പ്രമുഖ് കെ.ബി. പ്രജില്‍ സ്വാഗതം പറഞ്ഞു. ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് കെ.രഞ്ജിത്ത്, ആര്‍എസ്എസ് ജില്ലാ കാര്യകാരി സദസ്യന്‍ കെ.സജീവന് എന്നിവര്‍ പ്രസംഗിച്ചു.
സംഘപരിവാര്‍-ബിജെപി നേതാക്കളായ ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് വി.ശശിധരന്, വി.പി. ഷാജി, കെ. പ്രമോദ്, വിജയന് വട്ടിപ്രം, പി. സത്യപ്രകാശ്, രാധാകൃഷ്ണന്, ആര്.കെ. ഗിരിധരന്, എന്‍. ഹരിദാസ്, എം.പി. സുമേഷ്, പി.ബാബു, വി.പി. ശ്യാംമോഹന്, തുടങ്ങിയവര്‍ നേതൃത്വം നല്കി. മാര്‍ച്ച് എഎസ്പി ഓഫീസിന് മുന്നില്‍ പോലീസ് തടഞ്ഞു. മാര്‍ച്ചില്‍ പോലീസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധമിരമ്പി.
ഏതാനും നാളുകളായി പാനൂര്‍,തലശ്ശേരി,കൂത്തുപറമ്പ് മേഖലയിലെ സംഘപരിവാര്‍ സംഘടനകളുടെ നിരപരാധികളായ പ്രവര്‍ത്തകരെ പോലീസ് സ്റ്റേഷനില്‍ എത്തിച്ച് തലശ്ശേരി എഎസ്പിയായ പ്രദീഷ് കുമാറിന്റെ നേതൃത്വത്തില്‍ പാനൂര്‍ സിഐ അടക്കമുളള ചില പോലീസ് ഉദ്യോഗസ്ഥര്‍ അകാരണമായി മര്‍ദ്ദിക്കുന്നത് പതിവായിരിക്കുകയാണ്.
കഴിഞ്ഞദിവസം ആര്‍എസ്എസ് പാനൂര്‍ താലൂക്ക് കാര്യവാഹകായ വിഷ്ണുവിനെ അകാരണമായി അറസ്റ്റു ചെയ്തതിനെകുറിച്ച് സംസാരിക്കാന്‍ എഎസ്പി ഓഫീസിലെത്തിയ ആര്‍എസ്എസിന്റെ വിഭാഗ്,ജില്ലാ കാര്യകര്ത്തക്കളോടും എഎസ്പി കയര്‍ത്തുസംസാരിക്കുകയും ധിക്കാരത്തോടെ പെരുമാറുകയും ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്നലെ എഎസ്പി ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: