ന്യൂദല്‍ഹി: ദുരന്തഭൂമിയായി മാറിയ യെമനില്‍നിന്നും പൗരന്മാരെ രക്ഷപ്പെടുത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച ദൗത്യം അന്തിമഘട്ടത്തിലേക്ക്. ഇതിനകം 3500ലധികം പേരെ രക്ഷപ്പെടുത്തിയ നാവിക-വ്യോമ സേനകള്‍ അവശേഷിക്കുന്ന ഭാരത പൗരന്മാരെക്കൂടി യെമനില്‍നിന്നും പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ്. 23 ലോകരാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെക്കൂടി രക്ഷിക്കണമെന്ന കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.
അമേരിക്ക, ഫ്രാന്‍സ്, ശ്രീലങ്ക, ബംഗ്ലാദേശ്, ജര്‍മ്മനി, ഈജിപ്ത്, മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളാണ് ഭാരത സര്‍ക്കാരിന്റെ സേവനം തേടിയിരിക്കുന്നത്. നിലവില്‍ 25 രാജ്യങ്ങളിലെ പൗരന്മാരെ ഭാരത സൈന്യം രക്ഷപ്പെടുത്തി. ഇന്നലെ യെമനിലെ സന വിമാനത്താവളത്തില്‍ നിന്നും എയര്‍ഇന്ത്യയുടെ മൂന്നു വലിയ ബോയിംഗ് വിമാനങ്ങളിലായി 579 പേരെ രക്ഷപ്പെടുത്തി ജിബൂട്ടിയിലെത്തിച്ചു.
അല്ഹുദായത്ത് തുറമുഖം വഴി ഐഎന്‍എസ് മുംബൈ യുദ്ധക്കപ്പലുപയോഗിച്ച് നടത്തിയ രക്ഷാദൗത്യത്തില്‍ 479പേരെയും ഇന്നലെ രക്ഷപ്പെടുത്തി. ഭാരത നാവികസേന രക്ഷാപ്രവര്‍ത്തനത്തിനായി ഉപയോഗിച്ച ഏദന്‍ തുറമുഖം ഭാരതസേന പിന്മാറിയതിന്റെ പിന്നാലെ വിമതരുടെ നിയന്ത്രണത്തിലായി. കനത്ത ഷെല്ലാക്രമണവും ബോംബിംഗുമാണ് ഏദന്‍ തുറമുഖത്ത് നടക്കുന്നത്.
ഓപ്പറേഷന് രാഹത്തിലൂടെ 800 ഭാരത പൗരന്മാരെയാണ് രക്ഷപ്പെടുത്തിയത്. 7 ഫ്രഞ്ച് പൗരന്മാര് ഉള്‍പ്പെടെ 200 മറ്റു രാജ്യക്കാരെയും നാവികസേനയുടെ യുദ്ധവിമാനങ്ങള്‍ ഏദനില്‍ നിന്നും രക്ഷിച്ചു. ഇന്നലെ രാത്രി 11.30ന് എയര്‍ ഇന്ത്യ വിമാനത്തില്‍ 175 പേരെ കൊച്ചിയിലും വ്യോമസേനയുടെ വിമാനത്തില്‍ 176 പേരെ മുംബൈയിലും തിരിച്ചെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: