തിരുവനന്തപുരം: മാധ്യമങ്ങളില്‍ പ്രചരിക്കുന്ന കത്ത് തന്റേതല്ലെന്നും കത്തിന്റെ യാഥാര്‍ത്ഥ്യം തെളിയിക്കേണ്ട ബാദ്ധ്യത തനിക്കില്ലെന്നും സോളാര്‍ കേസിലെ പ്രതി സരിത എസ്.നായര്‍ പറഞ്ഞു. താന്‍ ജയിലില്‍ വച്ച് എഴുതിയ കത്തിന് 30 പേജുണ്ട്. അത് കൈമാറിയത് മുന്‍ മന്ത്രി ഗണേശ് കുമാറിന്റെ പി.എയ്ക്കാണ്. ഗണേശുമായി സൗഹൃദമുള്ളതിനാലാണ് കത്ത് അദ്ദേഹത്തിന് കൈമാറിയതെന്നും സരിത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കത്തില്‍ എഴുതിയത് എന്റെ ജീവിതത്തെ കുറിച്ച് മാത്രമാണ്. അതില്‍ ജോസ് കെ.മാണി എംപിയുടെ പേരില്ലെന്നും സരിത പറഞ്ഞു. എന്നാല്‍ രാഷ്ട്രീയക്കാരുടേയും ഉന്നതരുടേയും പേരുണ്ട്. ജയിലില്‍ വച്ച് എഴുതിയ കത്ത് മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ഉയര്‍ത്തിക്കാട്ടിയ സരിത അതിന്റെ അവസാന പേജില്‍ തന്റെ ഒപ്പുണ്ടെന്നും വിശദീകരിച്ചു. അബ്ദുള്ളക്കുട്ടി എംഎല്‍എയ്ക്കെതിരായ പരാതി താന്‍ നേരിട്ടല്ല എഴുതിയത്. മറ്റൊരാളെ കൊണ്ട് എഴുതിക്കുകയായിരുന്നു. ഈ കൈയക്ഷരമാണ് ഇപ്പോള്‍ പുറത്ത് വന്ന കത്തില്‍ കോപ്പിയടിച്ചിരിക്കുന്നത്. ആരുടെ കൈയക്ഷരം വേണമെങ്കിലും കോപ്പിയടിക്കാന്‍ കഴിയുമെന്നും സരിത പറഞ്ഞു.
ജോസ് കെ.മാണിക്കെതിരെ ആരോപണം ഉന്നയിച്ച് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം തകര്‍ക്കരുത്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം അനുസരിച്ച് യഥാര്‍ത്ഥ കത്ത് പുറത്ത് വിടാനാവില്ല. കത്ത് പുറത്ത് വിട്ടാല്‍ ബ്ളാക്ക്മെയിലിംഗിന് ശ്രമം നടന്നേക്കാമെന്നും സരിത പറഞ്ഞു. വ്യാജക്കത്തിന് പിന്നില്‍ പി.സി.ജോര്‍ജാണ്. ജോര്‍ജ് കത്ത് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നല്കാന് താന്‍ വിസമ്മതിച്ചു. ജോര്‍ജ് യഥാര്‍ത്ഥ കത്ത് വായിച്ചിട്ടില്ലെന്നും സരിത പറഞ്ഞു.
കത്ത് പുറത്ത് വിട്ടത് ബാലകൃഷ്ണ പിള്ളയാണെന്ന് കരുതുന്നില്ല. അതിന്റെ ആവശ്യമുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിന് ഒരു ഫോണ്‍ കോള്‍ മാത്രം മതിയായിരുന്നു. താനതിന് അനുമതി നല്‍കുമായിരുന്നു. ബാലകൃഷ്ണ പിള്ള പറഞ്ഞിട്ടാണ് പിസി ജോര്‍ജിനെ പോയി കണ്ടത്. എന്നാല്‍ പിന്നീട് അവര്‍ എന്തൊക്കെ സംസാരിച്ചു എന്ന് തനിക്കറിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: