പുഞ്ജികസ്ഥല പുത്രസൗഭാഗ്യത്തിനുള്ള തന്റെ തീര്‍ത്ഥയാത്ര ആരംഭിച്ചു. ദേവലോകത്തുനിന്ന് ഭൂലോകത്തിലേക്ക്. മനസ്സുനിറയെ ഗുരുശാപത്തിന്റെ തീനാളങ്ങള്‍! എന്നാല്‍ ഹൃദയസരസ്സിലാകട്ടെ പുത്രസൗഭാഗ്യത്തിന്റെ ആശാകിരണങ്ങള്‍!! ദിശയറിയാത്ത തന്റെ ഈ യാത്രയില്‍ ഗുരുദേവന്റെ ശാപമോക്ഷവചനം വഴിനീളെ ചന്ദ്രപ്രഭ പരത്തുമെന്ന ഉറച്ചവിശ്വാസം അവള്‍ക്ക് ആശ്വാസം നല്കി.
ദേവഗുരുവായ ബൃഹസ്പതിയുടെ വളര്‍ത്തുമകളാണ് പുഞ്ജികസ്ഥല. പ്രായവും അവസരവും പരിതഃസ്ഥിതിയും ആരേയും വഴിപിഴപ്പിക്കുന്ന പ്രവണതകളാണല്ലൊ. ഒരു സന്ധ്യാ സമയം. എരിഞ്ഞടങ്ങിയ പകലിന്റെ കുങ്കുമനിറവും ഉദിച്ചുയരുന്ന പൂര്ണചന്ദ്രന്റെ പൂനിലാവും കൂടിക്കലര്‍ന്ന മനോഹരമായൊരു പ്രകൃതി. യൗവ്വനം പുഷ്പിച്ചു നില്ക്കുന്ന പുഞ്ജികസ്ഥല വര്‍ണ പുഷ്പങ്ങള്‍ നിറഞ്ഞ നന്ദന വനത്തിലെത്തി. ആടിയും പാടിയും ആനന്ദിക്കാനുള്ള മോഹം ഉള്ളില്‍ തളിരിട്ടു.
താന്‍ ഏകാകിനിയാണെന്ന കാര്യമേ അവള് മറന്നുപോയി. അങ്ങകലെ ഒരുപറ്റം ഗന്ധര്‍വ കുമാരന്മാര് അശ്വാഭ്യാസം നടത്തുന്നു. അടിവച്ചടിവച്ചവള് ഏതാണ്ടരികിലെത്തി. അവള് അവരെ ഇമവെട്ടാതെ നോക്കിനിന്നു. ആത്മാവില്‍ അനുരാഗപൂജ. മുഖത്ത് പ്രണയചാപല്യ പ്രകടനം. പെട്ടെന്നവിടെ ദേവഗുരുവെത്തി. പുഞ്ജികസ്ഥലേ, ആശ്രമത്തിന് നിരക്കാത്തതാണ് നിന്റെ പുറപ്പാട്. ഇതനുവദനീയമല്ല. പോകൂ, ആശ്രമത്തിലേക്ക്.
ഗുരുവിന്റെ വാക്കുകള്‍ എന്തുകൊണ്ടോ അപ്പോഴവള്‍ക്ക് ഇഷ്ടപ്പെട്ടില്ല. ഞാന്‍ നേരമ്പോക്കിനായി അല്‍പ്പനേരം അശ്വാഭ്യാസം നോക്കിനിന്നുപോയതാണ്. അതില്‍ തെറ്റുണ്ടെന്ന് എനിക്കു തോന്നിയില്ല. ഗുരുവായാലും വ്യക്തിസ്വാതന്ത്ര്യം നിഷേധിക്കുന്നത് അടിമത്തമല്ലേ? അവള് തര്ക്കുത്തരത്തിനൊരുങ്ങി. കാമദേവ വിഗ്രഹന്മാരായ ഗന്ധര്‍വകുമാരന്മാര്‍ ഒളികണ്ണിട്ട് പുഞ്ജികസ്ഥലയെ പരിഹസിച്ചു ചിരിച്ചു.
ബൃഹസ്പതി തന്റെ വളര്‍ത്തച്ഛനും ഗുരുവും തന്നെ. പക്ഷേ, പരിസരം മറന്നുളള ആ ശാസന അവള്‍ക്കിഷ്ടപ്പെടില്ല. ഗ്രഹണസമയത്ത് ഞാഞ്ഞൂലിനും വിഷം കാണുമല്ലൊ.
അഭിമാനം ഓരോരുത്തര്‍ക്കും അവകാശപ്രശ്നമാണ്. ഞാന്‍ ഇവിടെ നിന്നത് തെറ്റാണെങ്കില്‍ ആശ്രമത്തിലേക്ക് വിളിച്ചുകൊണ്ടുപോയി ശാസിക്കാമായിരുന്നു. അവള് പൊട്ടിത്തെറിച്ചു. തല്ക്കാലം ഞാന്‍ ആശ്രമത്തിലേക്ക് മടങ്ങുന്നില്ല. ഈ അശ്വാഭ്യാസം ഞാനൊന്ന് കണ്ടുരസിക്കട്ടെ!
പുത്രീ നിര്‍വിശേഷമായ വാത്സല്യമാണയാള്ക്ക് അവളില്‍. എങ്കിലും ധിക്കാരപരമായ അവളുടെ മറുപടിയില്‍ അയാള്‍ പൊട്ടിത്തെറിച്ചുപോയി. നീ നമ്മോട് ധിക്കാരം കാണിക്കുന്നോ? ഈ പുണ്യസങ്കേതത്തിന് നിരക്കാത്ത ചാപല്യം കാണിച്ച നീ ഒരു വാനരിയായി പിറക്കട്ടെ.
ദേവഗുരുവിന്റെ ശാപവചനം അവളെ പ്രണയപൂജയുടെ സങ്കല്‍പ്പലോകത്തില്‍നിന്ന് യഥാര്‍ത്ഥ ലോകത്തേക്ക് നയിച്ചു. ഗുരോ! അവള് ആ തൃപ്പാദങ്ങളില്‍ വീണ് ക്ഷമ യാചിച്ചു. ശപിക്കപ്പെട്ട ആ നിമിഷമോര്‍ത്ത് അവളെപ്പോലെ തന്നെ ഗുരുവും ദുഃഖം പൂണ്ടു. എങ്കിലും ശാപം തിരിച്ചെടുക്കാന്‍ വയ്യല്ലൊ.
മകളേ, തിന്മയെ ഉപാസനകൊണ്ട് നന്മയിലേക്ക് നയിക്കാന്‍ കഴിയും. നീ ഉമാമഹേശ്വരന്മാരെ ഉപാസിക്കൂ. ഈ ശാപവചനം നിനക്ക് ലോകപ്രസിദ്ധനായ ഒരു പുത്രന് ജനിക്കാനുള്ള സൗഭാഗ്യം നേടിത്തരും. അതിനാല്‍ നീ അല്‍പ്പംപോലും വൈമനസ്യം കൂടാതെ ഈ ശാപവചനം സ്വീകരിച്ച് പുത്രഭാഗ്യം നേടൂ. പുത്രന് ശൈശവം പിന്നിട്ടാല്‍ നിനക്ക് വീണ്ടും പുഞ്ജികസ്ഥലയായി തന്നെ ഈ പുണ്യസങ്കേതത്തിലെത്തിച്ചേരാം.
അടുത്തനിമിഷത്തില് തന്നെ അവള് ഒരു വാനരിവേഷം പൂണ്ടു. ദേവഗുരു അവളുടെ കാതില്‍ ‘അഞ്ജന’യെന്ന് പതുക്കെ വിളിച്ചു. ഗുരുദേവനെ നോക്കി അവള് കണ്ണീരണിഞ്ഞു. കണ്ഠമിടറിക്കൊണ്ടവള് യാത്രാമൊഴി ചൊല്ലി ഭൂലോകത്തേക്ക് യാത്രയായി.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: