ന്യൂദല്‍ഹി: ജമ്മുകാശ്മീരിലെ പ്രത്യേക സൈനികാവകാശ നിയമം സമാധാന മേഖലകളില്‍ പിന്‍വലിക്കാനുള്ള നീക്കത്തിനെതിരെ നിയമസഭയില്‍ ബിജെപി അംഗങ്ങളുടെ ശക്തമായ പ്രതിഷേധം. താഴ്വരയില് പാക്കിസ്ഥാന്റെ പിന്തുണയോടെ ഭീകര സംഘങ്ങള്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച ബിജെപി എംഎല്‍എമാര്‍ പാക്കിസ്ഥാനെതിരെ മുദ്രാവാക്യം വിളിച്ചു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രിയെ ധരിപ്പിക്കാന്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ് ദല്‍ഹിയിലേക്ക് വന്ന ദിവസം തന്നെ സംസ്ഥാനത്തിന്റെ വികാരം ബിജെപി അംഗങ്ങള്‍ പ്രകടിപ്പിച്ചു.
ഭാരതത്തില്‍ ഭീകരവാദത്തിന് എല്ലാവിധ പിന്തുണയും നല്കുന്ന ഭീകരരാഷ്ട്രമാണ് പാക്കിസ്ഥാനെന്നും കഴിഞ്ഞ ദിവസം സംസ്ഥാനത്തു നടന്ന ഭീകരാക്രമണ പരമ്പരകള്‍ അഫ്സ്പ പിന്‍വലിക്കുന്നത് തെറ്റായിരിക്കുമെന്ന് തെളിയിക്കുന്നതായും ബിജെപി അംഗം രവീന്ദര്‍ റൈന പറഞ്ഞു.
നമ്മുടെ സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടു. നിരപരാധികളായ സാധാരണജനങ്ങളും പാക്കിസ്ഥാന്റെ പിന്തുണയോടെ നടക്കുന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെടുകയാണ്. ഭീകരാക്രമണങ്ങളെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാന് ജമ്മുകാശ്മീര്‍ നിയമസഭ ശക്തമായ സന്ദേശം നല്‍കണം. പാക്കിസ്ഥാനെതിരായ പ്രമേയം അവതരിപ്പിച്ചുകൊണ്ട് ബിജെപി എംഎല്‍എ ഡോ. ഗഗന് ഭഗത് പറഞ്ഞു.
ജമ്മുകാശ്മീരിലെ നിലവിലെ അവസ്ഥ അഫ്സ്പ പിന്‍വലിക്കുന്നതിന് ഒട്ടും യോജിച്ചതല്ലെന്നും പാക്കിസ്ഥാന് തുടര്‍ച്ചയായി നമ്മെ പിന്നില്‍ നിന്നും കുത്തുകയാണെന്നും രവീന്ദര്‍ റൈന പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഉരുക്കുമുഷ്ടി ഉപയോഗിച്ച് ഭീകരവാദത്തെ നേരിടണമെന്നും കൂടുതല്‍ സൈനികസുരക്ഷ സംസ്ഥാനത്താവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സമാധാന മേഖലകളില്‍ നിന്നും പ്രത്യേക സൈനികാവകാശ നിയമമായ അഫ്സ്പ പിന്‍വലിക്കണമെന്ന് തിങ്കളാഴ്ച മുഖ്യമന്ത്രി സഭയില്‍ പറഞ്ഞതാണ് ബഹളത്തിന് കാരണമായത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തരമന്ത്രി രാജ്നാഥ്സിങുമായും കൂടിക്കാഴ്ച നടത്തിയ മുഫ്തി മുഹമ്മദ് സെയ്ദ് ജമ്മുകാശ്മീരിലെ ആഭ്യന്തര പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു. ഷോപ്പിയാന്‍ ജില്ലയില്‍ തിങ്കളാഴ്ച നടന്ന ഭീകരാക്രമണത്തില്‍ മൂന്ന് പോലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: