തിരുവനന്തപുരം: കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന് സൊസൈറ്റി സംസ്ഥാനത്തെ സാഹസിക ടൂറിസം സാധ്യതകള്‍ ആഗോളശ്രദ്ധയില്‍ കൊണ്ടുവരുന്നതിനായി സംഘടിപ്പിക്കുന്ന എംടിബി കേരള 2015 (രാജ്യാന്തര സൈക്ലിംഗ് കോംപറ്റീഷന്‍) മൗണ്ടന്‍ സൈക്ലിംഗ് മൂന്നാമത് എഡിഷന് ഈ മാസം 18ന് മാനന്തവാടിയില്‍ നടത്തും.
പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി ടീ എസ്റ്റേറ്റിലെ അഞ്ചുകിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സര്‍ക്യൂട്ട് ട്രാക്കിലാണ് മത്സരം നടക്കുകയെന്ന് ടൂറിസംമന്ത്രി എ.പി. അനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സൈക്ലിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യ, വയനാട് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്.
ഇന്ത്യക്ക് പുറമെ യുഎസ്എ, ഫ്രാന്‍സ്, ജര്‍മനി, സിംഗപ്പൂര്‍, അര്‍മേനിയ, ന്യൂസിലാന്‍ഡ്, ബ്രൂണൈ, മൗറീഷ്യസ് തുടങ്ങി 15ല്‍പ്പരം വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സാഹസപ്രിയരായ സൈക്ലിംഗ് കായിക താരങ്ങളും മത്സരത്തില്‍ പങ്കെടുക്കും. ആദ്യ എഡിഷനില്‍ ഏഴ് വിദേശ രാജ്യങ്ങളാണ് മത്സരിച്ചതെങ്കില്‍ മൂന്നാമത് എഡിഷനാകുമ്പോള് പങ്കാളികളുടെ എണ്ണം ഇരട്ടിയിലധികമായി. എംടിബി കേരളക്കും അതുവഴി സാഹസിക ടൂറിസം മേഖലയ്ക്കും ആഗോളതലത്തില്‍ ലഭിച്ച ശ്രദ്ധയും സ്വീകാര്യതയുമാണ് ഇത് വിളിച്ചോതുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വിനോദ സഞ്ചാര വകുപ്പ് തുടക്കം കുറിച്ച പ്രത്യേക പ്രചാരണ പരിപാടിയായ ‘വിസിറ്റ് കേരള- 2015’ ന്റെ ഭാഗമായാണ് ഈ വര്‍ഷത്തെ മൗണ്ടന്‍ സൈക്ലിംഗ് മത്സരമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് സാഹസിക ടൂറിസത്തിന് ഏറെ സാധ്യതകളുള്ള വയനാട്ടില്‍ രണ്ടാം തവണയാണ് എംടിബി കേരള സംഘടിപ്പിക്കുന്നത്. മത്സരത്തിന് ഏറ്റവും അനുയോജ്യമായ മേഖല എന്നതാണ് വീണ്ടും വയനാട് തെരഞ്ഞെടുക്കാന്‍ കാരണം. സര്‍ക്യൂട്ട് ട്രാക്കില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ സജ്ജമാക്കുന്നുണ്ട്.
മത്സരം കാണാന്‍ അരലക്ഷത്തിലധികം പേരെ പ്രതീക്ഷിക്കുന്നു. മത്സരം വീക്ഷിക്കാനെത്തുന്നവര്ക്കായി വിപുലമായ ക്രമീകരണങ്ങളും വിനോദസഞ്ചാര വകുപ്പ് ഒരുക്കുന്നുണ്ട്.
വയനാടിനൊപ്പം ഇടുക്കി ജില്ലയിലെ വാഗമണ്‍-മൂന്നാര്‍, കൊല്ലം ജില്ലയിലെ തെന്മല, തിരുവനന്തപുരം ജില്ലയിലെ പൊന്മുടി എന്നിവയും സാഹസിക വിനോദ സഞ്ചാരികള്‍ക്ക് ഇന്ന് ഏറെ പ്രിയപ്പെട്ട കേന്ദ്രങ്ങളാണെന്നും അവയുടെ പ്രചാരണവും ഈ അന്താരാഷ്ട്ര സാഹസിക മത്സരത്തിന്റെ ഭാഗമാണെന്നും മന്ത്രി അനില്‍കുമാര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: